കളനാശിനി കഴിച്ച് കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമം; കോട്ടയത്ത് അമ്മയും മകളും മരിച്ചു, പിതാവും മകനും ഗുരുതരാവസ്ഥയിൽ
ADVERTISEMENT
● ജോബിയുടെ ഭാര്യ ജോസ്‌ന, മൂത്തമകൾ മരിയ തെരേസ തോമസ് എന്നിവർ മരിച്ചു
● ജോബിയും ഇളയ മകനും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്
● സാമ്പത്തിക ഇടപാടുകളിലെ പ്രതിസന്ധിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്
● തിങ്കളാഴ്ച വൈകിട്ട് വീടിൻ്റെ വാതിൽ ചവിട്ടിത്തുറന്നാണ് നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചത്
അയർക്കുന്നം: (KVARTHA) മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. കോട്ടയം അയർക്കുന്നം മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ (50) ഭാര്യ ജോസ്‌ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 5:30-നാണ് മരിയ മരണത്തിന് കീഴടങ്ങിയത്.
മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മയും മരിക്കുകയായിരുന്നു. ജോസ്‌നയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും. ജോബിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇളയ മകൻ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അവശനിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ച
തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും കളനാശിനി കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഇവരുടെ സമീപത്ത് നിന്നും കളനാശിനിയുടെ കുപ്പിയും കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളിലെ പ്രതിസന്ധിയാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കോതനല്ലൂർ സ്വദേശിയായ ജോസ്‌നയുടെ സഹോദരൻ തിങ്കളാഴ്ച ഉച്ചമുതൽ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് വൈകിട്ട് മറ്റപ്പള്ളിയിലെ വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്.
വാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാർ
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലുപേരെയും വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജിലും മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ദാരുണമായ ഈ സംഭവം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴോ ഒറ്റയ്ക്കാണെന്ന് തോന്നുമ്പോഴോ സഹായത്തിനായി വിളിക്കുക: ദിശ 1056, 14416).
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A mother and daughter died in a mass death attempt in Kottayam.
#KottayamNews #Ayarkunnam #DeathAttempt #KeralaNews #CrimeNews #LocalNews #AmmuNews
