Explanation | 'വൈകാരിക മുതലെടുപ്പോ, പണപ്പിരിവോ നടത്തിയിട്ടില്ല, അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കുന്നത് നിര്‍ത്തണം', വിഷമം ഉണ്ടായെങ്കിൽ മാപ്പ് പറയുന്നുവെന്ന് മനാഫ്; 'ഇതോടെ വിവാദം അവസാനിപ്പിക്കണം'

 
No Emotional Exploitation in Arjun's Rescue Efforts, Says Manaf
No Emotional Exploitation in Arjun's Rescue Efforts, Says Manaf

Image Credit: Facebook / Kerala gods own country

● 'അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കാനില്ല'
● 'ഇന്നോടെ ഈ വിവാദം തീരണം'
● 'അർജുന് മാസം 75000 രൂപ ശമ്പളം ലഭിച്ചിരുന്നുവെന്നത് സത്യമാണ്'

കോഴിക്കോട്: (KVARTHA) അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വൈകാരിക മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. ഇതിന്റെ പേരിൽ പണം പിരിച്ചിട്ടില്ലെന്നും ആരില്‍ നിന്നെങ്കിലും പൈസ വാങ്ങിയെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലൂവെന്നും മനാഫ് പ്രതികരിച്ചു. കുടുംബത്തോടൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അർജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നു, അത് സാധിച്ചുവെന്നും, ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് കൂട്ടിച്ചേർത്തു. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നു. തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും, അതിലൂടെ അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ് പറയുന്നതായും അദ്ദേഹ വ്യക്തമാക്കി.

അർജുന്റെ കുടുംബത്തിന് ഒപ്പമാണെന്നും, അവർക്ക് വിഷമം ഉണ്ടാക്കാനില്ലെന്നും, ഇന്നോടെ ഈ വിവാദം തീരണമെന്നും മനാഫ് പറഞ്ഞു. അർജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ടോ എന്ന് ചോദിച്ചിരുന്നു.  അത് ദുരുദ്ദേശ്യത്തോടെ അല്ല. അതിൽ കുടുംബത്തിന് ദുഃഖം ഉണ്ടായെങ്കിൽ മാപ്പ് പറയുന്നതായും മനാഫ് കൂട്ടിച്ചേർത്തു. യൂട്യൂബ് ചാനലിൽ അർജുന്റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതിൽ പരിഭവം പറഞ്ഞതോടെ മാറ്റിയതായും മനാഫ് പറഞ്ഞു.

അർജുൻ്റെ ബൈക്ക് തങ്ങൾ നന്നാക്കിയെന്നത് തെറ്റായ പ്രചാരണമാണെന്ന് മനാഫിന്റെ സഹോദരനായ മുബീൻ വ്യക്തമാക്കി. അർജുൻ തന്നെയാണ് ബൈക്ക് ഓഫീസിൽ വച്ച്, തന്റെ ചെലവിൽ പണിക്ക് കൊടുത്തതെന്നും മുബീൻ പറഞ്ഞു. അർജുൻ ആക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ തിരുവനന്തപുരം യാത്രയ്ക്കായി 250 രൂപ വിഹിതം നൽകിയിരുന്നു എന്നും അതിനെ പണപ്പിരിവ് എന്ന് വിളിക്കരുതെന്നും മനാഫ് അഭ്യർഥിച്ചു.

അർജുന് മാസം 75000 രൂപ ശമ്പളം ലഭിച്ചിരുന്നുവെന്നത് സത്യമാണെന്ന് മനാഫ് സ്ഥിരീകരിച്ചു. ചില മാസങ്ങളിൽ ഇത് കൂടിയും കുറഞ്ഞും വന്നിട്ടുണ്ട്. ഇതിനുള്ള തെളിവായി അർജുൻ ഒപ്പിട്ട ലെഡ്‌ജർ ഉണ്ടെന്നും എന്നാൽ ഈ വിഷയം കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്താസമ്മേളനം നടത്തിയത് തനിക്കും കുടുംബത്തിനും നേരെ ഉയർന്ന അധിക്ഷേപങ്ങൾ ഒഴിവാക്കാനാണെന്ന് മനാഫ് പറഞ്ഞു. ലോറിക്ക് അർജുൻ എന്ന് പേരിടും എന്ന തന്റെ പ്രസ്താവനയിൽ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നതായും മനാഫ് പറഞ്ഞു. അർജുന്റെ പേരിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും  തുടര്‍ന്നാല്‍ സമൂഹം കുറ്റക്കാരാകുമെന്നും മനാഫ് പറഞ്ഞു.  ജോലിക്കാരൻന്റെ ആവശ്യത്തിന് വേണ്ടി അവസാനം വരെ ആത്മാർത്ഥമായി നിൽക്കുകയാണ് ചെയ്‌തത്‌. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. പരസ്പരം ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിൻ്റെ മഹത്വം ഇല്ലാതാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Manaf #Arjun #Rescue #Controversy #Kerala #EmotionalExploitation


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia