Allegations | ലോറന്‍സ് ബിഷ്ണോയി എങ്ങനെയാണ് രാജ്യ സ്‌നേഹിയാകുന്നത്?


● ജയിലിൽ ഉണ്ടെങ്കിലും ഗുണ്ടാസംഘത്തിന്റെ നായകനാണ്.
● ജയിലിൽ നിന്ന് ആശയങ്ങൾ കൈമാറുന്ന ഒരു ശക്തമായ ശൃംഖല ഉണ്ട്
● 2008-ൽ നിയമ പഠനം ആരംഭിച്ച് 2012-ൽ ബിരുദം നേടി
അർണവ് അനിത
(KVARTHA) ദാവൂദ് ഇബ്രഹാമിന് ശേഷം മുംബൈ അധോലോകത്തെ വിറപ്പിക്കുന്ന ഗുണ്ടാനേതാവായി ലോറന്‍സ് ബിഷ്ണോയി മാറിയിരിക്കുന്നു. സല്‍മാന്‍ ഖാന്‍ വധഭീഷണിയില്‍ ഭയന്നിരിക്കുന്നു. ഷാരൂഖ് ഖാന്‍ അടക്കമുള്ള മറ്റ് താരങ്ങളും ഭീതിയിലാണ്. കാനഡയിലെ ഒരു ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജറുടെ കൊലപാതകം, മുംബൈയില്‍ ഒരു മുന്‍ മന്ത്രി ബാബാ സിദ്ധിഖിയുടെ കൊലപാതകം, ദക്ഷിണ ഡല്‍ഹിയിലെ ജിം ഉടമയുടെ കൊലപാതകം ഈ കേസുകള്‍ അന്വേഷിക്കുന്ന പോലീസ് സംഘം പൊതുവായി സംശയിക്കുന്നത് ലോറന്‍സ് ബിഷ്ണോയ് സംഘത്തെയാണ്.
പ്രശസ്ത പഞ്ചാബി സംഗീതജ്ഞന്‍ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയതിനും നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ബിഷ്ണോയി സംഘമാണെന്ന് ആരോപിക്കപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് ബിഷ്‌ണോയി സംഘത്തിനെതിരെയുള്ളത്. ഏറ്റവും അവിശ്വസനീയമായ കാര്യം, സംഘത്തലവനായ ബിഷ്നോയ് 2014 മുതല്‍ ജയിലിലാണ് എന്നതാണ്. അവിടെയിരുന്നാണ് അയാള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
പോലീസിനെ ഉദ്ധരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ബിഷ്ണോയിയുടെ നിര്‍ദ്ദേശപ്രകാരം കൊലപാതകങ്ങളും കൊള്ളയും നടത്തുന്ന സംഘത്തിന്റെ ശൃംഖലയില്‍ ഇന്ത്യയിലും വിദേശത്തുമായി 700-ലധികം ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉണ്ടെന്നാണ്. നിസാര കുറ്റകൃത്യങ്ങള്‍ മുതല്‍ കാനഡയിലെ വിഘടനവാദികളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് വരെ ഇവരാണ്. കഴിഞ്ഞ 15 വര്‍ഷമായി ബിഷ്ണോയി സംഘത്തിന് വലിയ വളര്‍ച്ചയുണ്ടായി.
1992-ല്‍ ഭൂവുടമകളായ കര്‍ഷകരുടെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ബിഷ്ണോയി, പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിയമ പഠനം ആരംഭിച്ചതിന് ശേഷമാണ് കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയത്. 2008-ല്‍, ലോ കോളേജില്‍ ചേര്‍ന്നു, ഒരു വര്‍ഷത്തിനുശേഷം, സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഒരു സ്ഥാനാര്‍ത്ഥിക്ക് നേരെ ബിഷ്ണോയ് വെടിയുതിര്‍ത്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷ്ണോയിയുടെ സുഹൃത്ത് റോബിന്‍ ബ്രാറിന്റെ എതിരാളിയായിരുന്നു സ്ഥാനാര്‍ത്ഥി, പക്ഷെ, സുഹൃത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
വധശ്രമക്കേസില്‍ ബിഷ്ണോയി രണ്ട് മാസം ജയിലിലായിരുന്നു. അവിടെ വെച്ച്, ആയുധക്കടത്തുകാരനെന്ന് ആരോപിക്കപ്പെടുന്ന രഞ്ജിത് ദുപ്ലയെ കണ്ടുമുട്ടി, പിന്നീട് അത്യാധുനിക ആയുധങ്ങള്‍ ലഭ്യമാക്കാന്‍ ബിഷ്ണോയി സംഘത്തെ അയാള്‍ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യത്തില്‍ പുറത്തുവന്ന ശേഷം, ബിഷ്ണോയി വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ സഹോദരന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു, അങ്ങനെ വീണ്ടും ആറ് ദിവസം ജയിലിലായി. അവിടെ വെച്ച് പ്രാദേശിക ഗുണ്ടയായ ദേവീന്ദര്‍ ബാബലയെ കണ്ടുമുട്ടി, അങ്ങനെ പടിപടിയായാണ് ലോറന്‍സ് വളര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ജയിലില്‍ വാസത്തിനിടെ മറ്റ് ഗുണ്ടകളും ഗുണ്ടാസംഘങ്ങളുമായി ലോറന്‍സ് ബന്ധം കെട്ടിപ്പടുക്കുന്നത് തുടര്‍ന്നു. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ ജയിലില്‍ കഴിയുന്ന കുറ്റവാളികളുമായി സഖ്യമുണ്ടാക്കിയതായി ഒരു ഗുണ്ടാസംഘം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ബിഷ്ണോയിക്കെതിരെ നിരവധി കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി പറഞ്ഞു. ഈ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഷൂട്ടര്‍മാരെയും ആയുധങ്ങളും വിതരണം ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളില്‍ ചെന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പരസ്പ്പരം സഹായിക്കുകയും ചെയ്തതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാമ്പസിനുള്ളിലെ സംഘര്‍ഷങ്ങളിലും ബിഷ്ണോയി ഉള്‍പ്പെട്ടിരുന്നു. 2010-ല്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ചെയര്‍മാനാകാന്‍ മത്സരിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബിഷ്‌ണോയി എതിരാളിയെ ആക്രമിച്ചു. 2011ല്‍ ബിഷ്ണോയി വീണ്ടും മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2012ല്‍ ബിരുദം നേടിയപ്പോള്‍, ബിഷ്ണോയ് അനധികൃത ആയുധ വ്യാപാരം നടത്തുന്ന ഒരു സംഘത്തെ രൂപീകരിച്ചിരുന്നു. ഇത് പ്രാഥമികമായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താന്‍ ഉണ്ടാക്കിയ ശത്രുക്കളില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
കോളേജിന് പുറത്ത്, സായുധ സംഘത്തിന്റെ ചുമതലയുള്ള ബിഷ്ണോയി തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ നോക്കി. അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടനയില്‍ സ്ഥാനങ്ങള്‍ വഹിക്കുകയും ബിഷ്‌ണോയ് പ്രൊഫഷണല്‍ രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 2014ല്‍ ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബന്ധുവിന്റെ എതിരാളിയെ അദ്ദേഹവും സഹായികളും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം ലോറന്‍സ് രാജസ്ഥാനില്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ട് പറയുന്നു.
രാജസ്ഥാനില്‍ ആയിരുന്ന കാലത്ത് മദ്യവ്യാപാരത്തിലും നിക്ഷേപം ആരംഭിച്ചതായി പത്രം പറയുന്നു. ഇവിടെയും ബിഷ്ണോയി കൊലപാതകങ്ങളും അക്രമങ്ങളും നടത്തി. 2014-ല്‍ മദ്യക്കച്ചവടക്കാരനായ അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ഒരാളെ എതിരാളി സംഘം കൊലപ്പെടുത്തിയ ശേഷം, കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ ബിഷ്ണോയിയുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നതായി പറയുന്നു. അതേ വര്‍ഷം, കൊലപാതകത്തിലെ പ്രതികളിലൊരാളെ കൊല്ലാന്‍ പോകുന്നതിനിടെ ഗുരുഗ്രാമില്‍ വെച്ച് ലോറന്‍സ് അറസ്റ്റ് ചെയ്യപ്പെട്ടു.
ലോറന്‍സ് ജയിലില്‍ ആയിരുന്നിട്ടും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്ര വിപുലമായ ഒരു ശൃംഖല ഉണ്ട്. 2015ല്‍ പഞ്ചാബിലെ റോപ്പറിലെ ജയിലില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ ബിഷ്ണോയിയുടെ എട്ട് സഹായികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചപ്പോള്‍ ഇത് വ്യക്തമായിരുന്നു. വിദേശ ആയുധങ്ങള്‍ കൈവശം വച്ചതിന് 2015 മാര്‍ച്ചില്‍ ഫരീദ്‌കോട്ട് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതിന് ശേഷം, ജയിലില്‍ നിന്ന് കൊള്ളയടിക്കാന്‍ ലോറന്‍സ് നിര്‍ദ്ദേശം നല്‍കിയതായി ആരോപിക്കപ്പെട്ടു. 2019ല്‍ രാജസ്ഥാനില്‍ കസ്റ്റഡിയിലിരിക്കെ ചണ്ഡീഗഡിലെ ഒരു വസ്തു ഇടപാടുകാരനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടതായി ലോറന്‍സ് ബിഷ്ണോയ് സമ്മതിച്ചിരുന്നുു.
2018-ലാണ് ബിഷ്ണോയിയും സംഘവും ദേശീയ തലത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ആ വര്‍ഷം ജൂണില്‍, നടന്‍ സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടതിന് ഗുണ്ടാസംഘാംഗം സമ്പത്ത് നെഹ്റയെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലായിരുന്ന ബിഷ്ണോയിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. 2018 ജനുവരിയില്‍, ബിഷ്ണോയ് സമൂഹം ആദരിക്കുന്ന കൃഷ്ണമൃഗത്തെ നിയമവിരുദ്ധമായി വേട്ടയാടിയതിന് നടന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നെഹ്റയുടെ അറസ്റ്റിന് ശേഷം വാട്ട്സ്ആപ്പ് വഴിയും ബിഷ്ണോയിയുമായി ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
ബിഷ്ണോയിയും അദ്ദേഹത്തിന്റെ സഹായികളും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഇത് കാണിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെഹ്റ, ബിഷ്ണോയിക്കൊപ്പം പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചതാണ്. ബിഷ്ണോയി ജയിലിലായതോടെ നെഹ്റ സംഘത്തിലെ പ്രധാന അംഗമായി. 2022-ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാല കൊല്ലപ്പെട്ട സമയത്ത് ബിഷ്ണോയിയുടെ ക്രിമിനല്‍ സംഘം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. കൊലപാതകം നടക്കുമ്പോള്‍ ബിഷ്ണോയി ഡല്‍ഹിയിലെ തിഹാര്‍ ജയിലിലായിരുന്നു.
കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്റെ സഹായിയായ ഗോള്‍ഡി ബ്രാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനെ തുടര്‍ന്ന് ബിഷ്ണോയി കൊലപാതക കേസിലെ പ്രധാന സൂത്രധാരനാണെന്ന് പഞ്ചാബ് പോലീസ് ആരോപിച്ചു. മൂസ്വാല കൊലപാതകവുമായി ബന്ധമില്ലെന്ന് ബിഷ്ണോയ് വ്യക്തമാക്കിയിരുന്നു, എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിന്നിപെഗില്‍ സുഖ ദൂനെകെ എന്ന സുഖ്ദൂല്‍ സിംഗ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് കാനഡയില്‍ സംഘത്തിന്റെ സ്വാധീനം വ്യക്തമായത്.
ഖാലിസ്ഥാനി വിഘടനവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി ദുനെക്കെയെ തിരഞ്ഞുപിടിച്ചിരുന്നു. മൂസ്വാല കൊലപാതകത്തിന് ശേഷം, കാനഡ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള തന്റെ സംഘാംഗങ്ങളുമായി ഇന്റര്‍നെറ്റ് കോളുകളിലൂടെ ബിഷ്ണോയി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് അജ്ഞാതനായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദി ഹിന്ദുവിനോട് പറഞ്ഞു.
കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ ബിഷ്ണോയിക്ക് എങ്ങനെ ഇന്റര്‍നെറ്റ് ആക്സസ്സ് ലഭിച്ചുവെന്ന് വ്യക്തമല്ല. സെപ്തംബറില്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ജിം ഉടമയെ ബിഷ്‌ണോയ് സംഘം കൊലപ്പെടുത്തിയിരുന്നു. സല്‍മാന്‍ ഖാനുമായും അധോലോക അംഗങ്ങളുമായും ഉള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ആഴ്ച സംഘത്തിലെ ഒരാള്‍ ഏറ്റെടുത്തിരുന്നു. ഈ രണ്ട് കൊലപാതകങ്ങളും നടക്കുമ്പോള്‍ ബിഷ്ണോയി അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്നു.
ബിഷ്ണോയി സംഘം പ്രശസ്തിയിലേക്ക് കുതിച്ചുയരുമ്പോള്‍, അതില്‍ നിന്ന് ചിലര്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. 2023 ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിനെ വെടിവെച്ച് കൊന്ന ശേഷം, കുറ്റാരോപിതര്‍ പറഞ്ഞത് തങ്ങള്‍ ബിഷ്ണോയിയുടെ ആരാധകരാണെന്ന്. രാജ്യത്തെ ഖലിസ്ഥാന്‍ അനുകൂലികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബിഷ്ണോയി സംഘവുമായി കൈകോര്‍ത്തതായി കനേഡിയന്‍ പോലീസ് തിങ്കളാഴ്ച ആരോപിച്ചതോടെ സോഷ്യല്‍ മീഡിയയിലെ ചില ഹിന്ദുത്വ അനുകൂലികള്‍ ബിഷ്ണോയിയെ പിന്തുണക്കാന്‍ തുടങ്ങി. ബിഷ്ണോയിയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റുകളും ഖാലിസ്ഥാന്‍ അനുകൂലികള്‍ ഗുണ്ടാസംഘത്തെ ഭയക്കുന്നുവെന്നും അവകാശപ്പെടുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
#LawrenceBishnoi #IndianGangster #Bollywood #Crime #Punjab #Khalistan