Gender | നാരീശക്തിയെന്നത് പൊയ് വെടിയോ? മോദി ഭരണത്തിൽ ഇന്ത്യൻ സ്ത്രീകൾക്ക് ദുരിതകാലമെന്ന് സർവേ റിപ്പോർട്ട്


● വരുമാനത്തിൽ സ്വാതന്ത്ര്യം വേണമെന്ന് 69 ശതമാനം ആളുകൾ കരുതുന്നു.
● കുടുംബപരമായ കാര്യങ്ങളിൽ പുരുഷനാണ് അന്തിമവാക്ക് എന്ന് 69 ശതമാനം ആളുകൾ.
● കേരളത്തിൽ 91 ശതമാനം പേർ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു.
● ലിംഗസമത്വത്തിൽ കേരളം മുന്നിലും ഉത്തർപ്രദേശ് പിന്നിലുമാണ്.
ഭാമനാവത്ത്
(KVARTHA) ഇന്ത്യൻ രാഷ്ട്രപതിയായി ഒരു ദളിത് വനിതയെ നിയോഗിച്ച രാജ്യമാണ് ഇന്ത്യ. വനിതാ സംവരണമടക്കം പല പുരോഗമന നടപടികളും സ്ത്രീകളുടെ ഉന്നമനത്തിനായി രാജ്യം നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയത് പൊതുമേഖലകളിൽ പങ്കാളിത്തം കൂട്ടിയിട്ടുണ്ട്. ലിംഗ സമത്വമാണ് നമ്മുടെ രാജ്യത്തെ സർക്കാരുകളുടെ മുഖമുദ്ര. എന്നാൽ രാജ്യം ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോഴും വനിതകളുടെ ജീവിത സാഹചര്യങ്ങളിൽ വലിയ പുരോഗതി ദൃശ്യമാവുന്നില്ലെന്ന് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
നരേന്ദ്ര മോദി ഭരണത്തിൽ ഇന്ത്യൻ സ്ത്രീ നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളാണ് ഇവിടെ വ്യക്തമാവുന്നത്.
നമ്മുടെ രാജ്യത്ത് ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും വേരൂന്നിയ ലിംഗ അസമത്വങ്ങളെ എടുത്ത് കാണിക്കുകയാണ് ഇന്ത്യടുഡേ 'ജെന്‍ഡര്‍ ആറ്റിറ്റിയൂഡ്' എന്ന വിഷയത്തില്‍ നടത്തിയ സര്‍വേ. സ്വന്തം വരുമാനം പോലും അവരുടെ സ്വാതന്ത്ര്യത്തിന് ചെലവഴിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നില്ലെന്നാണ് ഈ സര്‍വേ പറയുന്നത്. രാജ്യവ്യാപകമായി 9000-ല്‍ അധികം ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ശേഖരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ലിംഗ സമത്വത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണ്. ഉത്തര്‍പ്രദേശാണ് അവസാന സ്ഥാനത്തുള്ളത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അതായത് 69 ശതമാനം പേര്‍ പറയുന്നത്, സ്ത്രീകള്‍ക്ക് അവരുടെ വരുമാനത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നാണ്. 31 ശതമാനം ആളുകളാണ് സ്ത്രീകളുടെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് കുടുംബത്തിന്റെ അഭിപ്രായം കൂടി വേണമെന്ന് പറയുന്നത്. സ്ത്രീകള്‍ക്ക് സ്വന്തം വരുമാനത്തില്‍ പൂര്‍ണനിയന്ത്രണം ഉണ്ടായിരിക്കണമെന്നാണ് കേരളത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 91 ശതമാനം പേരും പറയുന്നത്.
രാജ്യത്താകെ ശേഖരിച്ച അഭിപ്രായങ്ങളില്‍, കുടുംബപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പുരുഷന്റേതായിരിക്കണം അന്തിമവാക്കെന്നാണ് 69 ശതമാനം പേരും പറയുന്നത്. 30 ശതമാനം പേരാണ് സ്ത്രീക്കും പുരുഷനും ഒരു പോലെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ 96 ശതമാനം പേരും കുടുംബകാര്യങ്ങളില്‍ പുരുഷമേധാവിത്വത്തെ പിന്തുണക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ 75 ശതമാനം പേരും പുരുഷമേധാവിത്വത്തെ എതിര്‍ക്കുന്നവരായിരുന്നു.
ഉത്തരാഖണ്ഡാണ് കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനം. മൂന്നാം സ്ഥാനത്ത് തമിഴ്‌നാടും നാലാം സ്ഥാനത്ത് ഹിമാചലുമുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ഛണ്ഡീഗഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ഉത്തര്‍പ്രദേശിന് തൊട്ടുമുന്നില്‍ ഗുജറാത്തും അസമുമാണുള്ളത്.
പുതിയ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾക്ക് രാജ്യത്തിലെ സ്ത്രീകളുടെ യഥാർത്ഥ ജീവിത അവസ്ഥ കാണാതെ മുൻപോട്ടു പോകാനാവില്ല. ഒരു രാജ്യത്തിൻ്റെ യഥാർത്ഥ പുരോഗതി അവിടങ്ങളിലെ സ്ത്രീകളുടെ പുരോഗതിയാണ്. നാരീശക്തി വിളംബരം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ ഇനിയുമുണ്ടാകട്ടെ. ഇന്ത്യ കാത്തു നിൽക്കുന്നത് വനിതകൾ ഉത്തുംഗതയിലേറുന്നത്. രാജ്യം ലോകത്തിന് തന്നെ ഈ കാര്യത്തിൽ മാതൃകയാവട്ടെ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Survey reveals significant gender inequality in India, with women lacking financial autonomy and facing male dominance in family decisions. Kerala ranks highest in gender equality, while Uttar Pradesh ranks lowest.
#GenderEquality, #IndiaSurvey, #WomenRights, #NariShakti, #ModiRule, #Kerala