ഇന്ത്യയുടെ സൈബർ ആക്രമണം; 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ചു; അതിർത്തിയിൽ സുരക്ഷ ശക്തം


● ഡോൺ ന്യൂസ്, ജിയോ ന്യൂസ് എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
● നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
● പഹൽഗാം ആക്രമണത്തിൽ എൻഐഎ മൊഴിയെടുക്കും.
● പാക് പൗരന്മാരുടെ മടക്കം കേന്ദ്രം വിലയിരുത്തുന്നു.
● കോഴിക്കോട്ടെ മൂന്ന് പാക് പൗരന്മാർക്ക് നൽകിയ നോട്ടീസ് പിൻവലിച്ചു.
ദില്ലി: (KVARTHA) ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ പേരിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കനത്ത ജാഗ്രതയിലാണ്. ബാരാമുള്ളയിലെ ഇന്ത്യ-പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമവാസികളിൽ പലരെയും മാറ്റിപ്പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ. നേരിട്ട് കണ്ട് മൊഴിയെടുക്കും. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം സംഘമെത്തും. കർണാടകയിൽ ഭരത് ഭൂഷന്റെ കുടുംബത്തെ തിങ്കളാഴ്ച സന്ദർശിക്കും.
പാക് പൗരന്മാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതി ആളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. ഞായറാഴ്ച (27.04.2025) രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. മെഡിക്കൽ വിസയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുള്ളവരും തിരികെ എത്തുന്നത്. അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിന്റെ കൈവശമുള്ളത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി ഇന്ത്യ വിട്ടെന്നാണ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ ആറ് പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്.
ഞായറാഴ്ച മാത്രം 237 പാക് പൗരന്മാർ മടങ്ങി. എന്നാൽ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് മൂന്ന് പേർക്ക് നൽകിയ നോട്ടീസ് തിങ്കളാഴ്ച പൊലീസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ താമസിക്കുന്നവരാണ് ഇവർ.
അതേസമയം, പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അതിനിടെ, പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് ചൈനയും തുർക്കിയും രംഗത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ശേഖരത്തിലെ ആയുധങ്ങൾ നൽകിയിരിക്കുകയാണ് ഇരു രാജ്യങ്ങളും. ചൈനയുടെ നൂതന മിസൈലുകൾ പാകിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്. തുർക്കി വ്യോമസേനയുടെ 7 സി-130 ഹെർക്കുലീസ് വിമാനങ്ങളും പാകിസ്ഥാനിൽ എത്തിയിട്ടുണ്ട്.
എന്നാൽ, ഇന്ത്യയ്‌ക്കൊപ്പം നിലനിൽക്കുന്നു എന്ന് ആവർത്തിക്കുകയാണ് അമേരിക്ക. പഹൽഗാം ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഉത്തരവാദിത്ത ബോധത്തോടെയുള്ള പരിഹാരം വേണമെന്നും ഇരു രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
India has banned 16 Pakistani YouTube channels, including Dawn News and Geo News, for spreading anti-India propaganda. This action coincides with heightened security in border villages following strained relations between the two countries. NIA will also be investigating the Pahalgam attack.
#IndiaPakistan, #YouTubeBan, #BorderSecurity, #AntiIndiaPropaganda, #NIAInvestigation, #PahalgamAttack