ഐഫോണിന് പകരം കിട്ടിയത് താടി വളർത്താനുള്ള എണ്ണ; ഒടുവിൽ ഫ്ലിപ്കാർട്ടിന് എട്ടിന്റെ പണികൊടുത്ത് ഉപഭോക്തൃ കോടതി, പിഴയായി നൽകേണ്ടത് 1.8 ലക്ഷം രൂപ
ADVERTISEMENT
● നഷ്ടപരിഹാരവും നിയമനടപടി ചെലവുകൾക്കുമായി 70,000 രൂപ വേറെയും നൽകണം
● 2023 ഏപ്രിൽ 22-നാണ് മുംബൈ പവായ് സ്വദേശി ഐഫോൺ 14 പ്രോ ഓർഡർ ചെയ്തത്
● ഉൽപ്പന്നത്തിന്റെ നിർമാതാക്കളായ ആപ്പിൾ ഇന്ത്യയെ കോടതി കേസിൽ നിന്ന് ഒഴിവാക്കി
മുംബൈ: (KVARTHA) ഐഫോണിന് പകരം താടി വളരാനുള്ള എണ്ണ ലഭിച്ച ഉപഭോക്താവിന് പണം തിരികെ നൽകാൻ ഫ്ലിപ്കാർട്ടിന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഐഫോണിന്റെ തുകയായ 1.11 ലക്ഷം രൂപയും നഷ്ടപരിഹാരവും നിയമനടപടി ചെലവുകൾക്കുമായി 70,000 രൂപയും നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മുംബൈ സബർബൻ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റേതാണ് ഉത്തരവ്. ഐഫോണിന് പകരം കിട്ടിയത് എണ്ണയാണെന്ന് പല തവണ പരാതികൾ നൽകിയെങ്കിലും അതെല്ലാം വിഫലമായതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
പരിഹരിക്കാതെ നീട്ടിയ പരാതി
മുംബൈ പവായ് സ്വദേശിയായ പരാതിക്കാരൻ 2023 ഏപ്രിൽ 22-നാണ് നോ കോസ്റ്റ് ഇഎംഐ വഴി ഫ്ലിപ്കാർട്ടിൽ നിന്ന് 1,11,793 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 14 പ്രോ ഓർഡർ ചെയ്തത്. ഇതോടൊപ്പം ഫോൺ കവറും ചാർജറും ഓർഡർ ചെയ്തിരുന്നു.
എന്നാൽ ഓർഡർ വന്നപ്പോൾ ഐഫോണിന് പകരം കിട്ടിയത് താടി വളർത്തുന്ന എണ്ണയും പാക്കിങ് സാധനങ്ങളുമായിരുന്നു. തുടർന്ന് നിരന്തരം പരാതിപ്പെട്ടിട്ടും യാതൊരു പരിഹാരവുമുണ്ടായില്ല. പകരം ഐഫോൺ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ പരാതി പരിഹരിച്ചുവെന്ന് കാണിക്കുകയായിരുന്നുവെന്ന് ഉപഭോക്താവ് ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല
ഉപഭോക്താവ് ഓൺലൈൻ പേയ്മെന്റ് വഴിയാണ് പണം അടച്ചത്. അതുകൊണ്ട് തന്നെ ഉൽപ്പന്നം ഉപഭോക്താവിന് കൃത്യമായി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും പരാതികൾ പരിഹരിക്കാനും ഫ്ലിപ്കാർട്ടിന് ബാധ്യതയുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.
വസ്തുക്കൾ വിറ്റഴിച്ച ശേഷം ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് ഇടപാടിൽ നിന്ന് പൂർണമായി ഒഴിഞ്ഞുമാറാനാകില്ലെന്നും, പ്രത്യേകിച്ച് മറ്റൊരു ഉൽപ്പന്നമാണ് ലഭിച്ചതെന്ന് ഉപഭോക്താവ് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
ഉപഭോക്താക്കൾ നൽകുന്ന പരാതികളിൽ പരിഹാരം കാണാതിരിക്കുന്നത് അന്യായമായ വ്യാപാര രീതിയാണെന്നും സേവനത്തിലെ പോരായ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുമൂലം പരാതിക്കാരന് ഉണ്ടായ നഷ്ടത്തിനും ബുദ്ധിമുട്ടുകൾക്കും ഫ്ലിപ്കാർട്ടും വിൽപ്പനക്കാരനും ഒരുപോലെ ഉത്തരവാദികളാണെന്നും കമ്മിഷൻ ഉത്തരവിട്ടു.
കേസിൽ നിന്ന് ആപ്പിളിനെ ഒഴിവാക്കി
ഈ കേസിൽ എതിർകക്ഷിയായിരുന്ന ആപ്പിൾ ഇന്ത്യയെ കോടതി ഒഴിവാക്കി. ഉൽപ്പന്നത്തിന്റെ നിർമാതാക്കൾ എന്ന നിലയിൽ പാക്കേജിങ്ങിലോ വിതരണത്തിലോ ഉണ്ടാകുന്ന വീഴ്ചകളിൽ അവർക്ക് യാതൊരു പങ്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: A Mumbai consumer court directed e-commerce platform Flipkart to pay ₹1.81 lakh, including a refund and compensation, to a customer who received beard oil instead of an Apple iPhone 14 Pro, ruling that platforms cannot evade responsibility for delivery failures.
#Flipkart #ConsumerCourt #OnlineShoppingFraud #iPhone14Pro #EcommerceNews #MumbaiNews #KeralaNews #AmmuNews
