ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: സിദ്ധരാമയ്യ സർക്കാർ പ്രതിക്കൂട്ടിൽ; 11 പേരുടെ ജീവനെടുത്ത അനാസ്ഥയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം


● 35,000 പേർക്ക് പകരം 3 ലക്ഷം പേരെത്തി.
● പോലീസ് മുന്നറിയിപ്പ് അവഗണിച്ചതായി വിവരം.
● ആർസിബി മാനേജ്‌മെന്റിനെതിരെയും പ്രതിഷേധം.
● ധനസഹായം പ്രഖ്യാപിച്ചു, ചികിത്സ സൗജന്യം.
● മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം.
ഭാമനാവത്ത്
ബെംഗളൂരു: (KVARTHA) ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ പതിനൊന്ന് വിലയേറിയ ജീവൻ നഷ്ടമായതിന് ഉത്തരവാദി കർണാടക ഭരിക്കുന്ന സിദ്ധരാമയ്യ സർക്കാർ തന്നെയാണെന്ന് വ്യാപക ആരോപണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംഭവത്തെക്കുറിച്ച് എത്രമാത്രം വെള്ളപൂശിയാലും സർക്കാർ സംവിധാനങ്ങൾ പ്രതിക്കൂട്ടിൽ തന്നെയാണ്. അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെച്ച് പോകുകയാണ് വേണ്ടതെന്നാണ് വിമർശനം. നാണമില്ലാത്ത രാഷ്ട്രീയക്കാരായതിനാൽ അവർ അതിന് തുനിയുമെന്ന് കരുതാനാവില്ല.
മുപ്പത്തിയയ്യായിരം പേർക്ക് കയറാവുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ മൂന്ന് ലക്ഷത്തോളം പേർ കയറിയാൽ ദുരന്തമുണ്ടാകുമെന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. ഈ കാര്യം പോലീസ് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയതുമാണ്. എന്നിട്ടും എന്തുകൊണ്ട് സർക്കാർ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തരം ഗുരുതരമായ അനാസ്ഥയാണ് വൻ ദുരന്തത്തിൽ കലാശിച്ചതെന്ന് നിസംശയം പറയാം.
ഐപിഎൽ ആവേശം ദുരന്തമായി
ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ ആ ആവേശം ഒരു ദുരന്തമായി മാറാൻ അധികം സമയമെടുത്തതില്ല. ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ രാജ്യം നടുങ്ങിയിരിക്കുകയാണ്. തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
ഇതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്‌മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്. പോലീസ് പരിപാടിക്ക് അനുമതി നൽകുന്നതിന് മുൻപേ വിക്ടറി പരേഡിനെക്കുറിച്ച് ആർസിബി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സർക്കാരിന്റെ അനാസ്ഥയാണെന്നാണ് ബിജെപിയുടെ ആരോപണം. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആർസിബിക്ക് കിരീടം സമ്മാനിച്ച തങ്ങളുടെ നായകന്മാരെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഉച്ചകഴിഞ്ഞതുമുതൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ആരാധകർ കാറുകൾക്ക് മുകളിലും മരച്ചില്ലകളിലും കയറി നിന്നാണ് അവർക്കായി കാത്തുനിന്നത്.
പോലീസ് വെളിപ്പെടുത്തൽ
'ആൾക്കൂട്ടം ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു. ഞങ്ങൾ ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ഞങ്ങൾക്ക് ലാത്തി ചാർജ് നടത്തേണ്ടിവന്നു. സ്റ്റേഡിയം ഗേറ്റുകൾ ഇടുങ്ങിയതും ജനക്കൂട്ടത്തിന്റെ തിക്കും തിരക്കുമാണ് ദുരന്തത്തിന് കാരണമായതെന്ന്' പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്റ്റേഡിയത്തിൽ പാസുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞു. അതിനാൽ എന്നെപ്പോലെ, പാസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരും ഇവിടെ എത്തയെന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചവരിലൊരാൾ പറഞ്ഞു. മരിച്ചവരിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ, 14 വയസ്സുള്ള ഒരു പെൺകുട്ടി, ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി എന്നിവരും ഉൾപ്പെടുന്നു. കൂടുതൽ പേരും യുവാക്കളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വ്യാപക വിമർശനവും രാഷ്ട്രീയ മൗനവും
സംഭവത്തിന് പിന്നാലെ വ്യാപക വിമർശനമാണ് സർക്കാരിനെതിരെ ഉയരുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പ്രധാന ആക്ഷേപം. നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആർസിബി തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് പോലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായെന്നാണ് പുറത്തുവരുന്ന വിവരം. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. 35,000 ആണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി എന്നിരിക്കെയാണ് ഇത്രയും പേർ ഇരച്ചെത്തിയത്. താരങ്ങൾ വരുന്നത് കാണാൻ കഴിയുന്ന ഗേറ്റാണ് നമ്പർ ഏഴ്. ഇവിടെയാണ് തിക്കും തിരക്കും ഉണ്ടായത്.
ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ ഇതുകൊണ്ടൊന്നും ചിന്നസ്വാമി സ്റ്റേഡിയ ദുരന്തത്തിലെ കളങ്കങ്ങൾ മായുന്നില്ല. കുംഭമേളയിലെ തിക്കിലും തിരക്കിലും തീർത്ഥാടകർ കൊല്ലപ്പെട്ടപ്പോൾ യോഗി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് ഇപ്പോൾ കർണാടക ഭരിക്കുമ്പോൾ മൗനം പാലിക്കുന്നതെന്തിനാണ് എന്നതാണ് രാജ്യത്തിന് അറിയേണ്ടത്. പഹൽഗാമിൽ ടൂറിസ്റ്റുകൾ ഭീകരരുടെ വെടിയേറ്റ് മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന് ആരോപിക്കുന്നത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. ചിന്നസ്വാമി സ്റ്റേഡിയ ദുരന്തത്തിൽ ഇവർക്ക് എന്ത് പറയാനുണ്ടെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയുമൊക്കെ ജനങ്ങൾ തീറ്റിപ്പോറ്റുന്നത്. അല്ലാതെ പൊതുഖജനാവിൽ കൈയ്യിട്ട് വാരാനോ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുവാനോ അല്ല.
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന് ആരെയാണ് നിങ്ങൾ ഉത്തരവാദിയായി കാണുന്നത്? അഭിപ്രായം പങ്കുവെക്കുക
Article Summary: 11 died in Chinnaswamy Stadium tragedy; Siddaramaiah government blamed for negligence.
#ChinnaswamyTragedy #RCB #KarnatakaGovernment #CrowdControl #Siddaramaiah #DKShivakumar