Wayanad Landslide | വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തത്തില്‍ 135 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു; രണ്ടാംദിനവും തിരച്ചില്‍ തുടരുന്നു, കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്റര്‍ എത്തിക്കും


സൈന്യം, എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, പ്രദേശവാസികള്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിട്ടുണ്ട്.
വയനാട്: (KVARTHA) മുണ്ടക്കൈയിലും ചൂരല്‍മലയിലും (Mundakai, Chooralmala) ഉരുള്‍പൊട്ടലില്‍ (Landslide) കാണാതായവര്‍ക്കായുള്ള (Missing) തിരച്ചില്‍ രണ്ടാം ദിനത്തിലും ആരംഭിച്ചു (Rescue Operations). കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ബുധനാഴ്ച (31.07.2024) അതിരാവിലെ തുടങ്ങി.
ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തിക്കും.
സൈന്യം, എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, പ്രദേശവാസികള്‍ എന്നിവരുമുണ്ട്.
ദുരന്തത്തില്‍ 48 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ടം നടപടികള്‍ ഒഴിവാക്കില്ല. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുനല്‍കാനാണ് ശ്രമം. സംസ്‌കാരം ഒന്നിച്ചു നടത്തണോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. നിലമ്പൂരിലെ ചാലിയാര്‍ പുഴയിലും തിരച്ചില്‍ തുടരും. മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 45 ദുരിതാശ്വാസ കാംപുകളിലായി 3,069 പേരെ മാറ്റി പാര്‍പിച്ചു.