തേയിലത്തോട്ടം കണ്ണീരണിഞ്ഞു; വാൽപ്പാറയിൽ പുലി പിടിച്ച കുഞ്ഞിന്റെ മൃതദേഹം കിട്ടി


● കാടിനുള്ളിൽ 300 മീറ്റർ അകലെയാണ് മൃതദേഹം.
● ഝാർഖണ്ഡ് സ്വദേശികളുടെ മകളാണ്.
● വെള്ളിയാഴ്ച വൈകിട്ട് ആക്രമണം നടന്നു.
● 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
തൃശൂർ: (KVARTHA) കേരള അതിർത്തി മേഖലയായ തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെ കാട്ടിനുള്ളിലാണ് ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പുലി ആക്രമിച്ചശേഷം കുട്ടിയെ ഉപേക്ഷിച്ച് പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകിട്ട് മുതൽ കുട്ടിക്കായി വ്യാപകമായ തിരച്ചിൽ നടക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ കാടിനുള്ളിൽ നടത്തിയ വിശദമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. വൈകിട്ട് ആറ് മണിയോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാല് വയസ്സുകാരിക്കുനേരെ പുലിയുടെ ആക്രമണമുണ്ടായത്. പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ നിരന്തര സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.
കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം അനുവദിച്ചു. ഇതിൽ അമ്പതിനായിരം രൂപ ശനിയാഴ്ച തന്നെ കുടുംബത്തിന് കൈമാറും. നാല് വയസ്സുകാരിയുടെ പോസ്റ്റ്‌മോർട്ടം വാൽപ്പാറയിൽ വെച്ച് തന്നെ നടത്തും.
ഈ ദാരുണമായ സംഭവത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.