Court Order | ഭൂമിയുടെ വില്പനക്കരാര്‍ ലംഘിച്ചെന്ന പരാതി; ഡിജിപി ദര്‍വേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള സ്ഥലം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്


ഇടപാടില്‍ ഒരു പിന്മാറലും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഡിജിപി.
കൃത്യമായ കരാറോടെയാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നതെന്ന് ഡിജിപി.
തിരുവനന്തപുരം: (KVARTHA) വില്പനക്കരാര്‍ ലംഘിച്ചെന്ന പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി ദര്‍വേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള സ്ഥലം ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി ഉത്തരവ്. ഇരുവരുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം സബ് കോടതിയാണ് ഉത്തരവിട്ടത്.
വായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി വില കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമര്‍ ശെരീഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഡ്വാന്‍സ് വാങ്ങിയ 30 ലക്ഷം രൂപ തിരിച്ച് നല്‍കിയില്ലെന്നും ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
2023 ജൂണ്‍ 22-നാണ് കരാര്‍ എഴുതിയത്. 30 ലക്ഷം രൂപ ഡിജിപി വാങ്ങിയതിനുശേഷമാണ് കരാര്‍ ലംഘനം നടത്തിയ വിവരം ബോധ്യപ്പെട്ടത്. വായ്പ ബാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം ഡിജിപിയെ അറിയിച്ചിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഡിജിപിക്കതിരേ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നുവെന്നും പണം തിരികെ ലഭിച്ചാല്‍ കേസ് പിന്‍വലിക്കുമെന്നും പരാതിക്കാരന്‍ ഉമര്‍ ശെരീഫ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഭൂമിയിടപാടില്‍ ഒരു പിന്മാറലും നടന്നിട്ടില്ലെന്നും സുതാര്യമായ ഇടപാടാണ് നടന്നിട്ടുള്ളതെന്നും ഡിജിപി. കൃത്യമായ കരാറോടെയാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നതെന്നാണ് ഡിജിപിയുടെ വിശദീകരണം. കരാറുകാരന്‍ മുന്‍കൂറായി പണം തന്നശേഷം ഭൂമിയില്‍ മതില്‍ കെട്ടി. എന്നാല്‍, കരാര്‍ ഉണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും ബാക്കി പണം തരാന്‍ തയ്യാറായില്ല. ബാക്കി പണം ചോദിച്ചപ്പോള്‍ മുന്‍കൂറായി തന്ന പണം തിരികെ ചോദിക്കുന്ന നടപടിയാണ് ഉണ്ടായത്. മുന്‍കൂറായി നല്‍കിയ പണം തിരികെ വേണമെങ്കില്‍ ഭൂമി വിറ്റശേഷം തരാമെന്ന് പറഞ്ഞുവെന്നും എന്നാല്‍, പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും ഡിജിപി വിശദീകരണം നല്‍കി.
ഡിജിപിയുടേയും ഭാര്യയുടേയും പക്കലുള്ള നെട്ടയത്തെ 10.8 സെന്റ് ഭൂമി ഇയാള്‍ക്ക് വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. 74 ലക്ഷം രൂപയുടെ ഭൂമിയാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 30 ലക്ഷം ഡിജിപി മുന്‍കൂറായി വാങ്ങി. എന്നാല്‍, ഈ വസ്തു ബാങ്കില്‍ പണയത്തിലാണെന്ന കാര്യം പരിശോധനയില്‍ വ്യക്തമാകുകയും 26 ലക്ഷത്തിന്റെ ബാധ്യത വസ്തുവിനുമേല്‍ ബാങ്കില്‍ ഈട് ഉണ്ടെന്ന് വസ്തു വാങ്ങാന്‍ തയ്യാറായ വ്യക്തി മനസിലാക്കുകയും തുടര്‍ന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്നാണ് വിവരം.