ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊട്ടിയൂര്‍: (www.kvartha.com) യാഗോത്സവത്തില്‍ മൂന്നാമത്തെ ആരാധനായ രേവതി ആരാധന ചൊവ്വാഴ്ച നടന്നു. ഈ ഉത്സവനാളിലെ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 17നും നടക്കും. രേവതി ആരാധനയുടെ ഭാഗമായി പൊന്നിന്‍ ശീവേലി, ആരാധനാസദ്യ, പാലമൃത് അഭിഷേകം എന്നിവ നടന്നു. പാലമൃത് അഭിഷേകത്തിനായി കോട്ടയം കോവിലകത്ത് നിന്നെത്തിച്ച അഭിഷേക സാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച പഞ്ചഗവ്യവും ഉപയോഗിച്ചായിരുന്നു പാലമൃതഭിഷേകം നടന്നത്.
പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി സ്വയംഭൂവില്‍ അഭിഷേകംചെയ്തു. ശീവേലിക്ക് ശേഷം കോവിലകം കയ്യാലയില്‍ ആരാധന സദ്യയും നടന്നു. ഉത്സവ നാളിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം 19 ന് നടക്കും. ഭഗവാന്റെ ജന്മനാള്‍ കൂടിയാണ് തിരുവാതിര. കൊട്ടിയൂര്‍ പെരുമാളിന് സമര്‍പ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. കൊട്ടിയൂരിലെ ഊരാളന്മാരായ നായര്‍ തറവാട്ടുകാരില്‍ കരിമ്പനകള്‍ ചാത്തോത്ത് കുടുംബക്കാരാണ് തിരുവാതിര നാളിലെ പായസ നിവേദ്യം കാലാകാലങ്ങളായി വഴിപാടായി സമര്‍പ്പിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിവേദനം ആരംഭിക്കുന്നത്.
നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കുന്നത്. ഭഗവാന് നിവേദിച്ച ശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്യും. വൈശാഖ മഹോത്സവത്തിലെ തൃക്കൂര്‍ അരിയളവും അന്നാണ് നടക്കുക. രാത്രി പൂജക്ക് ശേഷം കോട്ടയം സ്വരൂപത്തിലെ സ്ത്രീകള്‍ക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വര്‍ണത്തളികയില്‍ പകര്‍ന്ന് നല്‍കുന്ന ചടങ്ങാണ് ഇത്. ഇതിനു ശേഷം നാല് തറവാട്ടിലെ സ്ത്രീകള്‍ക്ക് മണിത്തറയില്‍ അരിയും ഏഴില്ലക്കാര്‍ക്ക് പഴവും ശര്‍ക്കരയും നല്‍കും. തൃക്കൂര്‍ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളൂ.
Keywords: Kannur, News, Kottiyoor, Festival, Religion, Rohini worship at Kottiyoor on 17th.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

