Rajeev Sardesai | മാധ്യമപ്രവര്‍ത്തനം സംവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതാവണമെന്ന് രാജീവ് സര്‍ദേശായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സംവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതാകണം മാധ്യമ പ്രവര്‍ത്തനമെന്ന് ഇന്‍ഡ്യാ ടുഡെ കണ്‍സള്‍ടിങ് എഡിറ്റര്‍ രാജീവ് സര്‍ദേശായി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്സില്‍ എംവിആര്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരും ഭരണാധികാരികളും മാധ്യമങ്ങളെ ഭയക്കേണ്ടതില്ല. അവര്‍ക്കു തെറ്റും ശരിയും മനസിലാക്കാനുള്ള കണ്ണാടിയാണ് മാധ്യമങ്ങളെന്ന് രാജീവ് സര്‍ദേശായി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍കാര്‍ മാധ്യമങ്ങളെ വേട്ടയാടുകയാണ്. ഹത്രാസില്‍ റിപോര്‍ട് ചെയ്യുന്നതിനു പോയതിനാണ് സിദ്ദിഖ് കാപ്പന് കഴിഞ്ഞ രണ്ടു വര്‍ഷമായി ജയിലില്‍ കിടക്കുന്നത്. ഹത്രാസില്‍ പോയി മറ്റ് എന്തു പ്രവര്‍ത്തനമാണ് കാപ്പന് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും രാജീവ് സര് ദേശായി പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അതിര് വരമ്പുകള്‍ നേര്‍ത്തു പോയതിന്റെ ലക്ഷണമാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന് പറഞ്ഞു. കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ എംവിആര്‍ ട്രസ്റ്റ് നടത്തിയ എം വി ആര് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരനും ആര്‍എസ്എസും തമ്മില്‍ പണ്ടെ ബന്ധമുണ്ട്. ഇ പി ജയരാജനെ ട്രെയിനില്‍ തോക്കുമായി കൊല്ലാനയച്ചത് കോണ്‍ഗ്രസുകാരെയല്ല ആര്‍എസ്എസുകാരെയാണ്. പൊലീസ് പിടിയിലായപ്പോഴാണ് അവര്‍ ആര്‍എസ്എസാണെന്ന് വ്യക്തമായത്. എനിക്ക് തോന്നുമെങ്കില്‍ ഞാന്‍ ബിജെപിയിലേക്കു പോകുമെന്നാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ നിലപാടിന്റെ തെളിവാണ്.
രാഷ്ട്രീയത്തിനുപരിയായി സഖാക്കളുമായുള്ള വ്യക്തി ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു എം വി ആറിന്റെ ജീവിതത്തില്‍ മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യം കമ്യൂനിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂനിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലും മൂന്നാം ഘട്ടത്തില്‍ കമ്യൂനിസ്റ്റ് പാര്‍ടിയോട് അനുഭാവം പുലര്‍ത്തിയിരുന്നയാളുമായിരുന്നു. കമ്യൂനിസ്റ്റ് പാര്‍ടിക്ക് ഒട്ടേറെ സംഭാവനകള്‍ നല്കാന് എംവിആറിന് കഴിഞ്ഞിട്ടുണ്ട്. എംവിആര്‍ സിപിഎമിന്റെ സമുന്നത നേതാവായിരിക്കെയാണ് സിപിഎം വിട്ടത്. പാര്‍ടിയില്‍ രണ്ട് ചേരിയില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ സഖാക്കളുടെയും വ്യക്തിഗതമായ കാര്യങ്ങള്‍ വരെ അന്വേഷിച്ചറിയാനും ഇടപെടാനും കഴിഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രടറിയായിരിക്കെ എന്റെ വിവാഹം നിശ്ചയിക്കുന്നതും നടത്തുന്നതും എംവിആറാണ്. ശ്യാമളയുടെ വീട്ടില്‍ പോകുന്നതും വിവാഹത്തിന് തീയ്യതി കുറിക്കുന്നതും എംവിആറാണ്. അദ്ദേഹം പാര്‍ടി വിട്ടപ്പോള്‍ ആദ്യം കൂടെ പോകുമെന്ന് കരുതിയ ഒരാള്‍ ഞാനായിരുന്നു.
എന്നാല്‍ പാര്‍ടിയില്‍ തുടരാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. പുതുതായി രൂപീകരിച്ച പാര്‍ട്ടിയിലേക്ക് വിളിക്കാന്‍ എംവി ആര് മറഡോണ ലോകകപ് നേടിയ സമയം വീട്ടില്‍ വന്നിരുന്നുവെങ്കിലും ഞാന്‍ പുലര്‍ച്ചെ കളി കാണാന്‍ പോയിരുന്നു. പിന്നീട് എംവിആറിനെ കാണാന്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എകെജി ആശുപത്രിയിലെ അദ്ദേഹത്തിന്റെ മുറിയില്‍ പോയി. പാര്‍ടിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹത്തോട് ഇല്ലെന്ന് പറഞ്ഞ എന്നോട് എങ്കില്‍ നീ സിപിഎമില്‍ തന്നെ നിന്ന് രാഷ്ട്രീയത്തില്‍ തുടരണമെന്നായിരുന്നു. അത് എംവിആറിന് മാത്രം സാധിക്കുന്ന ഒന്നായിരുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ചടങ്ങില്‍ ദേശീയ മാധ്യമ പ്രവര്ത്തകന് രാജീവ് സര്‍ദേശായിക്ക് എം വി ആര് പുരസ്കാരം എം വി ഗോവിന്ദന് സമ്മാനിച്ചു. എം വി നികേഷ് കുമാര്‍ അധ്യക്ഷനായി. എന്‍ പി ഉല്ലേഖ്, ഡോ. ഒ കെ നാരായണന് എം കെ കണ്ണന്, എം വി ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. ഇ കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു.
Keywords: Kannur, News, Kerala, Journalist, Police, Award, Rajeev Sardesai said that journalism should create an atmosphere of debate.

