Politics | പാലായിൽ മാണി സി കാപ്പനെ യുഡിഎഫ് നിർത്തി തോൽപ്പിക്കും; ജോസ് കെ മാണിയെ റാഞ്ചും!


● ജോസ് കെ മാണിയെ യു.ഡി.എഫിൽ എത്തിക്കാൻ നീക്കങ്ങൾ നടക്കുന്നു.
● ജോസ് കെ മാണിക്ക് ഇരുമുന്നണികളിലും വലിയ ഡിമാൻ്റ് തന്നെയാണ്.
● യു.ഡി.എഫ് എന്ത് വിട്ടുവീഴ്ചയ്ക്കും തയാറായെന്നും വരും.
സോണി കല്ലറയ്ക്കൽ
(KVARTHA) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. അവിടെ ഇന്നത്തെ സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും തന്നെ വരാനാണ് സാധ്യതകൾ ഏറെ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണിയെയും കൂട്ടെരെയും യു.ഡി.എഫിൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത വിരളമാണ്.
പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അങ്ങനെയൊരു സാധ്യതയ്ക്ക് വഴിയില്ലാതില്ല. ചിലപ്പോൾ അത് നടന്നേക്കാവുന്ന കാര്യം തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ജോസ് കെ മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേയ്ക്ക് ചേക്കേറിയത്. അതിൻ്റെ ഗുണം എൽ.ഡി.എഫിന് ഉണ്ടാവുകയും ചെയ്തു. മദ്ധ്യകേരളത്തിൽ യു.ഡി.എഫിൻ്റെ കോട്ടയായിരുന്ന പല സീറ്റുകളും എൽ.ഡി.എഫിന് പിടിച്ചെടുക്കാനും പറ്റി. യു.ഡി.എഫിനാണെങ്കിൽ തങ്ങളുടെ ശക്തി കേന്ദ്രങ്ങളെന്ന് വിശ്വസിച്ച പല സീറ്റുകളും നഷ്ടപ്പെടുകയും ചെയ്തു. ഫലമോ എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുകയും ചെയ്തു.
യു.ഡി.എഫിനെ സംബന്ധിച്ച് ഇതൊരു അപ്രതീക്ഷിതമായ അടിയായിരുന്നു. പി.ജെ. ജോസഫിനെപ്പോലുള്ളവരുടെ വാക്ക് വിശ്വസിച്ച് ജോസ് കെ മാണിയെയും കൂട്ടരെയും പുകച്ചു പുറത്തു ചാടിച്ചത് വലിയൊരു അബദ്ധമായിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ വിശ്വസിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ജോസ് കെ മാണിയ്ക്കും അദ്ദേഹം നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിനും ഇരുമുന്നണികളിലും വലിയ ഡിമാൻ്റ് തന്നെയാണ്. അതുകൊണ്ടാണല്ലോ സി.പി.എം പോലൊരു പാർട്ടി ജോസ് കെ മാണിയ്ക്ക് വീണ്ടും രാജ്യസഭാ എം.പി സ്ഥാനം നൽകിയത്.
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നേതാക്കളെ ഉള്ളു. അതിൽ അണികൾ ഇല്ലാ എന്നത് ഏതൊരാൾക്കും അറിയാം. കോട്ടയം പാർലമെൻ്റ് സീറ്റ് പോലും കോൺഗ്രസ് പാർട്ടിക്ക് അവർക്ക് ഒരു ആവശ്യവുമില്ലാതെ ബലി കൊടുക്കേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ പി.ജെ ജോസഫ് യു.ഡി.എഫിൽ നിന്ന് പോയാലും എങ്ങനെയും ജോസ് കെ മാണിയെയും കൂട്ടരെയും യു.ഡി.എഫിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ് നേതാക്കൾ . അതിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തയാറായെന്നും വരും.
പാലായിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തോറ്റെങ്കിലും ബഹുഭൂരിപക്ഷം ആളുകളെയും വിജയിപ്പിച്ചെടുക്കാൻ ജോസ് കെ മാണിയ്ക്ക് കഴിഞ്ഞിരുന്നു. സി.പി.എം ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നെങ്കിൽ ജോസ് കെ മാണിയ്ക്ക് പാലായിൽ വിജയിക്കാനാവുമായിരുന്നു. വേണ്ടത്ര കാര്യമായ പ്രവർത്തനം പാലായിൽ അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നത് അവർക്ക് തന്നെ അറിയാവുന്ന കാര്യമാണ്. അല്ലെങ്കിൽ പാലായിൽ ഇടതുപക്ഷവും ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ജോസ് കെ മാണിയുടെ വിജയം സുനിശ്ചിതമായിരുന്നു.
ബഹുഭൂരിപക്ഷം എൽ.ഡി.എഫ് വോട്ടുകളും എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പനിൽ എത്തുകയായിരുന്നു. ജോസ് കെ മാണിയെ എന്ത് വിലകൊടുത്തും തോൽപ്പിക്കുക എന്ന ലക്ഷ്യമുള്ളതിനാൽ നല്ലൊരു ശതമാനം യു.ഡി.എഫ് വോട്ടുകളും മാണി സി കാപ്പനിൽ എത്തിച്ചേർന്നു . അങ്ങനെയാണ് മാണി സി കാപ്പന് വലിയ ഭൂരിപക്ഷത്തിൽ പാലായിൽ വിജയിക്കാനായത്. ഇക്കുറി ആ കുറവ് നികത്താൻ എൽ.ഡി.എഫ് പരാമവധി ശ്രമിക്കും. ജോസിനെ ജയിപ്പിക്കുക എന്നത് എൽ.ഡി.എഫിൻ്റെ പ്രസ്റ്റീജ് ആയി മാറും.
കഴിഞ്ഞ തവണ യു.ഡി.എഫിൻ്റെ പ്രസ്റ്റീജ് ആയിരുന്നു മാണി സി കാപ്പനെ പാലായിൽ ജയിപ്പിക്കുകയും ജോസ് കെ മാണിയെ തോൽപ്പിക്കുകയും ചെയ്യുക എന്നുള്ളത്. അവർ ആ കടമ ഭംഗിയായി നിർവഹിച്ചു. പാലായ്ക്ക് അപ്പുറം ഒരു ഗുണവും യു.ഡി.എഫിന് വേണ്ടി ഉണ്ടാക്കാൻ മാണി സി കാപ്പന് കഴിയില്ലെന്ന് യു.ഡി.എഫ് നേതാക്കൾക് നന്നായി അറിയാം. ജയിച്ചാൽ ഒരു മന്ത്രി സ്ഥാനവും താലത്തിൽ വെച്ച് കൊടുക്കുകയും ചെയ്യണം. എന്നാൽ ജോസ് കെ മാണിയുടെ കാര്യം അങ്ങനെയല്ല. അവർക്ക് പല നിയോജകമണ്ഡലങ്ങളിലും നിർണ്ണായക സ്വാധീനമുണ്ട്. അത് യു.ഡി.എഫിന് ഗുണം ചെയ്യുന്നത് തന്നെയായിരുന്നു.
അതുകൊണ്ട് പാലായിൽ എങ്ങനെയും ജോസ് കെ മാണി വിജയിച്ചു വരുന്നതിലേയ്ക്കാവും യു.ഡി.എഫും നീങ്ങുക. അങ്ങനെ വന്നാൽ ഭരിക്കാൻ കേവല ഭൂരിപക്ഷത്തിന് ചെറിയ കുറവ് വന്നാൽ ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെയും ചേർത്ത് യു.ഡി.എഫിന് മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്യാം. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് പ്രത്യേക പാർട്ടി ആയതിനാൽ കുറുമാറ്റ നിയമത്തിൻ്റെ പരിധിയിൽ വരുകയും ഇല്ല.
ഉമ്മൻ ചാണ്ടി സർക്കാർ കേവല ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിച്ചപ്പോൾ അതിൽ നിന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ അടർത്തി എടുത്ത് മാണിയെ എൽ.ഡി.എഫ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാൻ നടത്തിയ നീക്കം നമ്മൾ കണ്ടതാണ്. അതുപോലെയാകും ഇവിടെയും സംഭവിക്കാൻ സാധ്യത. പാലാ എന്നത് യു.ഡി.എഫ് മണ്ഡലം തന്നെയാണ്. ജോസ് കെ മാണിയ്ക്ക് പാലായിൽ വൈകാതെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തണം. അതിന് ഈ പോം വഴി മാത്രമേ കാണുന്നുള്ളു. കാപ്പനെ ഒതുക്കി ജോസിനെ യു.ഡി.എഫിൽ എത്തിക്കുക. അതായാത് പാലായിൽ മാണി സി കാപ്പനെ നിർത്തി തോൽപ്പിക്കും, ജോസിനെ റാഞ്ചും എന്നർത്ഥം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
The article discusses the political scenario in Pala, Kerala, focusing on the potential strategies of the UDF to defeat Mani C. Kappan and bring Jose K. Mani back into their alliance. It highlights the UDF's desire to regain its lost influence in central Kerala and the political dynamics surrounding the upcoming elections.
#KeralaPolitics, #PalaElection, #UDF, #LDF, #JoseKMani, #ManiCKappan