ലീഗ് ബാധ്യതയാകുമെന്ന് പറഞ്ഞത് സത്യമായി: ചെന്നിത്തല

 


കോഴിക്കോട്: ലീഗ് ബാധ്യതയാകുമെന്ന് സികെജി പറഞ്ഞത് സത്യമായെന്ന് രമേശ് ചെന്നിത്തല. കോഴിക്കോട് ഡിസിസി ഓഫീസില്‍ അന്തരിച്ച കെപിസിസി മുന്‍ പ്രസിഡന്റ് ഗോവിന്ദന്‍ നായരുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ചെന്നിത്തല ലീഗിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ലീഗ് ബാധ്യതയാകുമെന്ന് പണ്ട് സികെജി പറഞ്ഞത് സത്യമായെന്നു പറഞ്ഞാണ് രമേശ് വെടിപൊട്ടിച്ചത്. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. രണ്ടോ മൂന്നോ സീറ്റ് നല്‍കിയാല്‍ ഇക്കൂട്ടര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരക്കാരുടെ അനാവശ്യമായ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന് ബാധ്യതയാകുമെന്നും സികെജി അന്നു മുന്നറിയിപ്പ് നല്‍കിയിരുന്നതായും അതെല്ലാം സത്യമായെന്നും രമേശ് പറഞ്ഞു.

രമേശ് ചെന്നിത്തല സംസാരിച്ചതിനു ശേഷം പ്രസംഗിച്ച ആര്യാടന്‍ മുഹമ്മദ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നു. രമേശ് ചെന്നിത്തല ഇപ്പോഴാണ് യഥാര്‍ത്ഥ കെപിസിസി പ്രസിഡന്റായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ശക്തമായ പ്രദേശത്ത് ലീഗുമായി വേദി പങ്കിടരുതെന്ന് മുന്‍പ് പാര്‍ട്ടിയില്‍ നിര്‍ദേശമുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇത് പാലിക്കുന്നത് താന്‍ മാത്രമാണെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ സംസാരിച്ച കെ.മുരളീധരനും ലീഗിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് അടുക്കും മുന്‍പേ ഇക്കൂട്ടര്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നതായും മുരളീധരന്‍ ചൂണ്ടിക്കാട്ടി. നേരത്തേ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും മുരളീധരന്‍ രംഗത്തുവന്നിരുന്നു. ഉമ്മന്‍ ചാണ്ടി കണ്‍മുന്നില്‍ നടക്കുന്നതു പലതും കണ്ടില്ലെന്നായിരുന്നു മുരളിയുടെ പരിഹാസം.

ലീഗ് ബാധ്യതയാകുമെന്ന് പറഞ്ഞത് സത്യമായി: ചെന്നിത്തലഅതേസമയം ലീഗിനെതിരെയുള്ള പരാമര്‍ശം വിവാദമായതോടെ ചെന്നിത്തല പ്രസ്താവന തിരുത്തി. ലീഗിനെക്കുറിച്ച് താന അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. താന്‍ സികെജിയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഇപ്പോഴത്തെ മുന്നണിയെ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശമെന്നും ചെന്നിത്തല പറഞ്ഞു. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Keywords: Kerala news, Ramesh Chennithala, KPCC, President, Muslim League, Liability, Criticism, Aryadan Muhammed, K Muraleedharan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia