ആരിഫ് പോയി, അർലേക്കർ വന്നു; രാജ്ഭവനിൽ പുതിയ പോർമുഖം!

 
Kerala Governor Rajendra Arlekar with Chief Minister Pinarayi Vijayan.
Kerala Governor Rajendra Arlekar with Chief Minister Pinarayi Vijayan.

Website/ Kerala Rajbhavan

● ഔദ്യോഗിക പരിപാടികളിൽ ചിത്രം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
● ഗവർണറുടെ നിലപാടുകൾ ആർഎസ്എസ് സ്വാധീനത്തിലാണെന്ന് വിമർശനം.
● മന്ത്രി വി. ശിവൻകുട്ടി രാജ്ഭവനിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി.
● ഗവർണർ പദവിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദ്യങ്ങളുയരുന്നു.

നവോദിത്ത് ബാബു 

(KVARTHA) ഡോ. ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ സ്ഥാനത്തുനിന്ന് മാറിയപ്പോൾ, രാജേന്ദ്ര അർലേക്കർ വന്നതോടെ സർക്കാരുമായി ഒരു സമവായത്തിലെത്തുമെന്നാണ് പലരും കരുതിയത്. ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ പിൻവാതിൽ നിയമനങ്ങൾ തടഞ്ഞും, ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചും ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം തെരുവിലേക്ക് വരെ നീണ്ടിരുന്നു. 

അദ്ദേഹം സ്ഥലം മാറിപ്പോയപ്പോൾ, അതുവരെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ പകച്ചുപോയ രണ്ടാം പിണറായി സർക്കാരിന് ശ്വാസം നേരെ വീണെന്ന് പറയാം. എന്നാൽ, 'പിടിച്ചതിനെക്കാൾ വലുത് മാളത്തിൽ' എന്ന ചൊല്ലുപോലെയാണ് ഇപ്പോൾ സർക്കാരിന്റെ അവസ്ഥ. ആരിഫ് മുഹമ്മദ് ഖാൻ ബിജെപി പക്ഷപാതിയായിരുന്നെങ്കിൽ, ശാഖയിൽ പരിശീലനം ലഭിച്ച 916 സ്വയംസേവകനാണ് രാജേന്ദ്ര അർലേക്കർ. 

അതുകൊണ്ടുതന്നെ, ആർഎസ്എസ് അനുവർത്തിക്കുന്ന ചിട്ടവട്ടങ്ങൾ രാജ്ഭവനിലും അദ്ദേഹം നടപ്പിലാക്കുന്നു എന്നതാണ് ഇപ്പോഴത്തെ ആരോപണം. തലസ്ഥാന നഗരിയിലെ രാജ്ഭവൻ ആർഎസ്എസ് കാര്യാലയം പോലെ പ്രവർത്തിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം.

ഭാരതാംബ വിവാദത്തിൽ ആശങ്കയോടെ ജനാധിപത്യ വിശ്വാസികൾ

ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യ വിശ്വാസികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഗവർണർ പൊതുവേദികളിൽ പ്രദർശിപ്പിക്കുന്ന ഭാരതാംബ കാവിക്കൊടിയേന്തിയതാണെന്ന ആരോപണം അതിശക്തമായി തുടരുകയാണ്. 

കേരളീയ സമൂഹത്തിന് ഭാരതാംബയോട് എതിർപ്പില്ല; എന്നാൽ, തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ ഈ ചിത്രം ഉപയോഗിക്കുന്നതിലാണ് പ്രതിഷേധം. സർക്കാർ ഔദ്യോഗിക പരിപാടികളിൽ ഈ ചിത്രം ഉപയോഗിക്കരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ചാൽ മാത്രമേ ഗവർണറുമായുള്ള ഈ സ്വരച്ചേർച്ചയില്ലായ്മ അവസാനിക്കുകയുള്ളൂ.

ഭാരതാംബ: ചരിത്രവും വ്യാഖ്യാനങ്ങളും

കന്യാകുമാരിയിലെ വിവേകാനന്ദപുരത്ത് ഭാരതാംബയുടെ ഒരു ക്ഷേത്രമുണ്ട്. സിംഹത്തിന് മുന്നിലായി പതാകയേന്തിയ സ്വർണ്ണ വർണ്ണത്തിലുള്ള സ്ത്രീരൂപവും രാമായണത്തിന്റെ ചിത്രീകരണവും ഇവിടെ കാണാം. ആത്മീയ അനുഭവം തേടിയെത്തുന്ന നിരവധി സന്ദർശകർ ഈ ക്ഷേത്രത്തിലുണ്ട്. വാരാണസിയിലും ഒരു ഭാരത് മാതാ മന്ദിർ സ്ഥിതി ചെയ്യുന്നുണ്ട്.

1936-ൽ മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത ആ ക്ഷേത്രത്തിൽ, മാർബിളിൽ കൊത്തിയെടുത്ത ഇന്ത്യയുടെ ഭൂപടം മാത്രമാണുള്ളത്. ‘ഈ ക്ഷേത്രത്തിൽ ദൈവങ്ങളുടെ പ്രതിമകളില്ല, മറിച്ച് മാർബിളിൽ തീർത്ത ഇന്ത്യൻ ഭൂപടം മാത്രമാണ് ഉള്ളത്. എല്ലാ ജാതി-മത വിഭാഗങ്ങളിലുള്ളവർക്കുമുള്ള ഒന്നായി ഈ ക്ഷേത്രം മാറും. രാജ്യത്ത് ഐക്യവും സമാധാനവും സ്നേഹവും സംഭാവന ചെയ്യുന്ന ഒന്നായി ഇത് നിലകൊള്ളും’ എന്ന് സ്വാതന്ത്ര്യസമരസേനാനിയായ ശിവ പ്രസാദ് ഗുപ്ത നിർമ്മിച്ച ആ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകൊണ്ട് മഹാത്മാഗാന്ധി അന്ന് പറയുകയുണ്ടായി. എന്നാൽ പിന്നീട് ഈ ക്ഷേത്രത്തിലും ആർഎസ്എസ് കാവിക്കൊടിയേന്തിയ ഭാരത് മാതാ (ഭാരതാംബ)യുടെ ഒരു ചിത്രം സ്ഥാപിക്കുകയുണ്ടായി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഭാരതാംബ സങ്കൽപ്പത്തിന് നൽകിയ വ്യാഖ്യാനം അദ്ദേഹത്തിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകത്തിൽ നമുക്ക് വായിക്കാം. സമ്മേളനങ്ങൾക്കെത്തുമ്പോൾ 'ഭാരത് മാതാ കീ ജയ്' വിളിച്ച് സ്വാഗതം ചെയ്യുന്ന ജനക്കൂട്ടത്തോട് ആരാണ് ഭാരതാംബ എന്ന് നെഹ്റു ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ജനക്കൂട്ടം അത്ഭുതപ്പെടുകയും എന്തു പറയണമെന്നറിയാതെ പരസ്പരം നോക്കുകയും ചെയ്യും. 

നെഹ്റു ചോദ്യം ആവർത്തിക്കുമ്പോൾ അവർ അദ്ദേഹത്തിൽ നിന്നുതന്നെ ഉത്തരം തേടും. ‘ഭാരതാംബ എന്നാൽ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യയിലെ ജനങ്ങളാണ്. ഭാരതാംബയുടെ ഭാഗമാണ് നിങ്ങൾ. 

മറ്റൊരു തരത്തിൽ, നിങ്ങൾ ഓരോരുത്തരും ഭാരതാംബയാണ്.’ ഈ ആശയം അവരുടെ തലച്ചോറിലേക്ക് പതിയെ ആഴ്ന്നിറങ്ങുമ്പോൾ, ഒരു മഹത്തായ കണ്ടെത്തൽ നടത്തിയതുപോലെ അവരുടെ കണ്ണുകൾ പ്രകാശിക്കും എന്ന് നെഹ്റു വിവരിക്കുന്നു. 'ഭാരതാംബ' എന്ന പദത്തിന് വർഷങ്ങൾക്ക് മുൻപ് നൽകപ്പെട്ടിരുന്ന വിശാലമായ അർത്ഥമാണ് ഇന്ന് സങ്കുചിത ചിന്താഗതിയുടെ ചങ്ങലകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.

പുതിയ വിവാദവും രാജ്ഭവന്റെ നിലപാടും

കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ നിലപാടുകളിലൂടെ 'ഭാരതാംബ' വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. 2016-ൽ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കാൻ വിസമ്മതിച്ച മഹാരാഷ്ട്രയിലെ എഐഎംഐഎം എംഎൽഎ വാരിസ് പത്താനെ അന്നത്തെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സസ്പെൻഡ് ചെയ്തത് സമാനമായ ഒരു വികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 

രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് ഏറ്റവും പുതിയ വിവാദത്തിന് തിരികൊളുത്തിയത്. രാജ്ഭവനിൽ ഹെഡ്ഗെവാറിന്റെയും ഗോൾവാൾക്കറിന്റെയും കാവിക്കൊടിയേന്തിയ ഭാരതാംബയുടെയും ചിത്രങ്ങൾ വെച്ചിട്ടുണ്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ, ഭാരതാംബയ്ക്ക് പുഷ്പാർച്ചന നടത്തുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്നാണ് രാജ്ഭവന്റെ നിലപാട്.

വിവാദം കെട്ടടങ്ങിയെന്ന് കരുതിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് മുന്നിൽ വിളക്കുതെളിയിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി രാജ്ഭവനിൽ നിന്ന് ഇറങ്ങിപ്പോയത്. തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന രാജ്ഭവന്റെ പ്രഖ്യാപനമായി മാത്രമേ അതിനെ കാണാനാകൂ. 

രാജ്യ സങ്കൽപ്പത്തിന് ചേരുന്ന ചിത്രമായിരുന്നില്ല അതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ എന്ന ആശയത്തെ മതപരമായ ചേരുവകൾ ചേർത്ത്, ദേശീയതയെ ഒരു പ്രത്യേക കാഴ്ചപ്പാടിൽ, ഹിന്ദുത്വ ഭാവത്തിന് കീഴപ്പെടുത്തുന്ന ശ്രമമാണ് നടന്നതെന്ന് ശിവൻകുട്ടി ആരോപിക്കുകയും ചെയ്തു.

ഭാരതാംബയുടെ ഉത്ഭവം: ഒരു ചരിത്രപരമായ വീക്ഷണം

'ഇന്ത്യ അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കും' എന്ന വാചകത്തോടെയാണ് ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത്. ഭരണഘടനയിൽ എവിടെയും ഭാരതത്തിന് ലിംഗഭേദം നൽകുന്നില്ല. എന്നാൽ രാജ്യത്തെ പാട്രിയാർക്കലോ മാട്രിയാർക്കലോ ആയി കാണുന്നത് അസാധാരണമല്ല; ഓരോ രാജ്യത്തും കാലങ്ങൾക്കനുസരിച്ച് ആ കാഴ്ചപ്പാടിൽ വ്യത്യാസം വരുന്നുണ്ട്. 

ഇംഗ്ലീഷിലും മറ്റു ചില ഭാഷകളിലും രാജ്യത്തെ 'അവൾ' എന്ന സർവ്വനാമം ഉപയോഗിച്ചാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യ എങ്ങനെ ഭാരതാംബ എന്ന് വിളിക്കപ്പെട്ടു എന്ന ചരിത്രത്തിലേക്ക് വരാം. ബംഗാളി കലാ-സാഹിത്യ-സാംസ്‌കാരിക രംഗമാണ് ഭാരത് മാതാ (ഭാരതാംബ) എന്ന വാക്ക് 'കോയിൻ' ചെയ്യുന്നത്. ദേശീയവികാരം ഐക്യപ്പെടുത്തി, വിരുദ്ധ ശക്തികൾക്കെതിരെ പോരാടാൻ ഉപയോഗിക്കപ്പെട്ട ഒരു പ്രതിബിംബമായിട്ടാണ് ഭാരതാംബ വിരചിതമാകുന്നത്.

1873-ൽ കിരൺ ചന്ദ്ര ബാനർജിയുടെ നാടകത്തിലൂടെ ഭാരത് മാതാ എന്ന സങ്കൽപ്പം പ്രത്യക്ഷപ്പെട്ടു. ആ ബിംബത്തിന് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ 'ആനന്ദമഠം' എന്ന നോവലിലൂടെ പ്രചാരം ലഭിക്കുകയും ചെയ്തു. നോവലിൽ ഉദ്‌ഘോഷിക്കപ്പെട്ട 'വന്ദേ മാതരം' ഭാരതത്തെ അമ്മയെന്ന സങ്കൽപ്പത്തിലേക്ക് ചേർത്തുവയ്ക്കുന്നതായിരുന്നു. 

ധാന്യക്കറ്റയും പുസ്തകവും കൈകളിലേന്തിയ നാലു കൈകളുള്ള ഒരു സ്ത്രീയായി ഭാരതാംബയ്ക്ക് രൂപം നൽകുന്നത് 1905-ൽ അബനീന്ദ്രനാഥ ടാഗോറാണ്. സിസ്റ്റർ നിവേദിത ആ രൂപത്തെ ഭാരതാംബ എന്ന് വിളിക്കുകയും ചെയ്തു. ലോർഡ് കഴ്സൺ നടപ്പാക്കിയ ബംഗാൾ വിഭജനത്തിനെതിരായ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന സമയമായതിനാൽ ജനങ്ങൾക്ക് ഒറ്റക്കെട്ടായി നിൽക്കാനുള്ള ഒരു പ്രചോദനമായും പ്രയോഗമായും ഭാരത് മാതായും വന്ദേമാതരവും മാറി.

ഏകദേശം ഇതേ കാലത്താണ് ദേശസ്‌നേഹത്തെക്കുറിച്ചുള്ള കെ.എം. മുൻഷിയുടെ ചോദ്യത്തിന് ഇന്ത്യയുടെ ഭൂപടം കാണിച്ച് അരബിന്ദോ ഘോഷ് ഒരു ഉത്തരം നൽകുന്നത്. അത് ഇങ്ങനെയായിരുന്നു: ‘ഈ ഭൂപടം കണ്ടോ? ഇത് ഒരു ഭൂപടമല്ല, മറിച്ച് ഭാരതമാതാവിന്റെ ഛായാചിത്രമാണ്. നഗരങ്ങളും മലകളും നദികളും കാടുകളും അവളുടെ ഭൗതിക ശരീരത്തെ രൂപപ്പെടുത്തുന്നു. ഭാരതത്തെ ഒരു ജീവനുള്ള അമ്മയായി കണക്കാക്കുക, ഭക്തിയോടെ അവളെ ആരാധിക്കുക.’ 

1907 കളിൽ തന്നെ ഇന്റലിജൻസ് വകുപ്പിന്റെ റിപ്പോർട്ടുകൾ വന്ദേമാതരത്തെയും ഭാരത് മാതാ കീ ജയ്‌യും യുദ്ധകാഹളമായി പരാമർശിച്ചു തുടങ്ങിയിരുന്നു. ഭാരതാംബയ്ക്ക് രാഷ്ട്രീയ പ്രതിച്ഛായ കൈവരുന്നത് 1920-കളിലാണ്. മഹാത്മാഗാന്ധിയുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾക്കൊപ്പം ഭാരതാംബയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. 

ഇന്ത്യയുടെ മൂവർണ്ണക്കൊടി ഭാരതാംബയുടെ കൈകളിൽ പ്രത്യക്ഷപ്പെടുന്നത് ഈ കാലയളവിലാണ്. സ്വാതന്ത്ര്യസമരകാലത്ത് പൊതുജനത്തെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു വികാരമായി ഭാരതാംബ മാറി. ഭൂപടത്തിൽ നിന്ന് ഉയർന്നുവരുന്ന സ്ത്രീരൂപമായും ദരിദ്ര ഗ്രാമീണ സ്ത്രീയായുമെല്ലാം ഭാരതാംബ പുനരാവിഷ്കരിക്കപ്പെട്ടുകൊണ്ടിരുന്നു. ദേശീയതയുടെയും കാഴ്ചപ്പാടുകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽ പലതരത്തിൽ ഭാരതാംബ എന്ന സങ്കൽപ്പം വ്യാഖ്യാനിക്കപ്പെട്ടു.

അത്തരത്തിലൊന്നായിരുന്നു കാവിക്കൊടിയേന്തിയ ആർഎസ്എസ് ഭാരത് മാതാ. 1930-ൽ കോൺഗ്രസിന്റെ പൂർണ്ണസ്വരാജ് പ്രമേയത്തെ സ്വാഗതം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സ്വയംസേവകസംഘ സ്ഥാപകൻ കെ.ബി. ഹെഡ്‌ഗേവാർ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 

സ്വയംസേവകരുടെ യോഗങ്ങൾ വിളിച്ചുകൂട്ടി ആർഎസ്എസ് സേവകർ ജനുവരി 26-ന് കോൺഗ്രസ് ആഹ്വാനം ചെയ്തപോലെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പറഞ്ഞ അദ്ദേഹം അന്ന് മൂവർണ്ണക്കൊടിക്ക് പകരം ദേശീയപതാകയായി ഉൾക്കൊണ്ടത് ഭഗവദ് ധ്വജമാണ്. ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഭാരതാംബയുടെ കയ്യിലെ കാവിക്കൊടിയുടെ വരവ് അങ്ങനെയാണ്. ഭാരതാംബയ്ക്ക് വർഗീയ നിറം നൽകിയതിനെതിരെ പലരും അന്നേ ചൂണ്ടുവിരൽ ഉയർത്തിയിരുന്നു. സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിടുമ്പോൾ ആ വിവാദത്തിന് അല്പം കൂടി ചൂടേറിയിരിക്കുന്നു.

ദേശീയവികാരത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഭാരതാംബയെ വർഗീയ ധ്രുവീകരണത്തിനായി ആർഎസ്എസ് ഉപയോഗിച്ചുവരികയാണ്. ഇതുതന്നെയാണ് ജനാധിപത്യവിശ്വാസികൾക്ക് അംഗീകരിക്കാൻ സാധിക്കാത്തതും. വിശാലമായ സങ്കൽപ്പത്തെ സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച്, രാഷ്ട്രീയ ചായ്‌വുകൾക്കനുസരിച്ച് ചുരുക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ പദവി വഹിക്കുന്ന സംസ്ഥാനത്തിന്റെ ഗവർണറാണ്. 

ആ പദവിയുടെ ഉത്തരവാദിത്തത്തിന് നേരക്കാണ് ചോദ്യചിഹ്നമുയരുന്നത്. എന്നാൽ ആ ചോദ്യത്തിന്റെ സാംഗത്യം പോലും മനസ്സിലാക്കാൻ കെൽപുള്ളവരല്ല നമ്മുടെ ഭരണഘടനാ നിഷ്കർഷിക്കുന്ന പദവിയിലിരിക്കുന്നവർ എന്നുള്ളതാണ് ഖേദകരം.

ഔദ്യോഗിക ചടങ്ങുകളിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്നത് ശരിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വ്യക്തിയല്ല അർലേക്കർ; പൊതുപ്രവർത്തന പരിചയം വേണ്ടുവോളമുള്ളയാളാണ് അദ്ദേഹം. 

സംഘപരിവാർ താല്പര്യങ്ങളുടെ ചട്ടുകമായി പ്രവർത്തിക്കേണ്ട ഒന്നല്ല ഗവർണർ പദവിയെന്നും, ഔദ്യോഗിക ഉത്തരവാദിത്തവും രാഷ്ട്രീയ പ്രതിബദ്ധതയും കൂട്ടിക്കലർത്തരുതെന്നും അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്. ഭരണഘടനാ പദവിയിലിരിക്കുമ്പോൾ മുന്നിട്ടുനിൽക്കേണ്ടത് ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ്. 

ഏറ്റവും ഒടുവിൽ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കരുതെന്ന് ഗവർണറോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. പിടിവാശി വിട്ട് ഈ കാര്യം അംഗീകരിക്കുന്നതാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ കരണീയമായിട്ടുള്ളത്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക!

Article Summary: New Governor Arlekar sparks fresh conflict with Kerala government over 'Bharatambe' image.

#KeralaPolitics #GovernorVsGovernment #RajBhavan #BharatambeControversy #Arlekar #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia