വയനാടിന് ആശ്വാസം, ഫയലുകൾക്ക് വേഗത; കേരള മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ!


● കുടുംബ കോടതി ജഡ്ജിയായി കെ. അനന്തകൃഷ്ണ നവാഡയെ നിയമിക്കും.
● കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിന്റെ ചെയർമാന്റെ കാലാവധി നീട്ടി.
● മീനച്ചിൽ റിവർ വാലി ടണൽ പഠനത്തിന് അഡ്വാൻസ് അനുവദിച്ചു.
● കേരള അക്വാകൾച്ചർ ഡെവലപ്‌മെന്റ് ഏജൻസിയിൽ 13 തസ്തികകൾ.
തിരുവനന്തപുരം: (KVARTHA) ജൂലൈ 30-ന് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം വിവിധ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ചൂരൽമല, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കാനും ഫയൽ അദാലത്ത് ഊർജ്ജിതപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ചൂരൽമല, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR (Record of Rights) നൽകുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി. 5 ഹെക്ടർ ഭൂമിക്ക് ROR അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.
മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും. നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവർക്ക് 10 സെൻ്റ് വീതം ഭൂമിയും വീടും അനുവദിക്കും.
പുത്തുമലയിൽ ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്താനായി സ്മാരകം നിർമ്മിക്കും. സ്മാരക നിർമ്മാണത്തിനായി നിർമിതി കേന്ദ്രം സമർപ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.
വയനാട് ദുരന്തബാധിതർക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി 2025 ഫെബ്രുവരി 22 ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച നടപടിക്രമം സാധുകരിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) ആനുകൂല്യം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും ബാധകമാക്കാൻ നടപടി സ്വീകരിക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിലെ ചികിത്സാ ചെലവുകളും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും ഉൾപ്പെടുത്തി സൗജന്യ ചികിത്സാ സഹായമായി 6 കോടി രൂപ വയനാട് ദുരന്തബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.
49 കുടുംബങ്ങളെ കൂടി വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തും. ചൂരൽമല ദുരന്തത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സംരംഭകർക്ക് നഷ്ടപരിഹാരം അനുവദിക്കും. നഷ്ടപരിഹാര തുകയും മാനദണ്ഡങ്ങളും നിശ്ചയിക്കാൻ വയനാട് ജില്ലാ കളക്ടർ, ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സമിതി പരിശോധിച്ച് ശുപാർശ സമർപ്പിക്കും.
ചുരൽമല ദുരന്ത ബാധിതർക്ക് അനുവദിച്ചതിന് സമാനമായി വിലങ്ങാട് ദുരന്ത ബാധിതർക്കും നഷ്ടപരിഹാരം അനുവദിക്കും. ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉപജീവന നഷ്ടപരിഹാരം അനുവദിക്കുക. വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും അനുവദിക്കും.
ഫയൽ അദാലത്ത് ഊർജ്ജിതപ്പെടുത്തും; പുരോഗതി വിലയിരുത്തി
സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിറ്റികളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. മന്ത്രിമാർ തങ്ങളുടെ വകുപ്പിലെ ഫയൽ തീർപ്പാക്കൽ പുരോഗതി അവതരിപ്പിച്ചു. ഇക്കാര്യം മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു. ഫയൽ തീർപ്പാക്കൽ ഊർജ്ജിതപ്പെടുത്താൻ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അദ്ധ്യക്ഷന്മാരും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
29.07.2025 വരെയുള്ള കണക്കുകൾ പ്രകാരം സെക്രട്ടേറിയറ്റിൽ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിൽ 1,68,652 (19. 55%) ഫയലുകളും റെഗുലേറ്ററി അതോറിറ്റികളിൽ 10,728 (40.74%) ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ്, 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ടുതാഴെ, 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പിൽ 46.30 ശതമാനവും ധനകാര്യ വകുപ്പിൽ 42.72 ശതമാനവും നിയമ വകുപ്പിൽ 42.03 ശതമാനവും പൂർത്തിയായി.
വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിൽ ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിലാണ്, 76.27 ശതമാനം. സൈനിക ക്ഷേമം 72.24 ശതമാനവും സ്റ്റേറ്റ് ഇൻഷുറൻസ് 64.41 ശതമാനവും ഫയലുകൾ തീർപ്പാക്കി. റെഗുലേറ്ററി സ്ഥാപനങ്ങളിൽ 57.21 ശതമാനം ഫയലുകൾ തീർപ്പാക്കി കെ.എസ്.ഇ.ബിയാണ് മുന്നിൽ.
ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കാനുള്ളത് സെക്രട്ടേറിയറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളിൽ എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റിലുമാണ്.
ഫയൽ തീർപ്പാക്കലിന്റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തിൽ വിലയിരുത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേൽനോട്ട ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കൽ ഇതു സംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തിൽ നടത്തുന്ന പുരോഗതി വിലയിരുത്തൽ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമർപ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രിമാരും ഫയൽ അദാലത്തിന്റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകൾ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
മറ്റ് പ്രധാന തീരുമാനങ്ങൾ
ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന്റെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ള 20 S L R ജീവനക്കാർക്ക് ശമ്പള സ്കെയിലിൽ വ്യവസ്ഥകളോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കും.
വിരമിച്ച ജില്ലാ ജഡ്‌ജ് കെ. അനന്തകൃഷ്ണ നവാഡയെ ജില്ലാ ജുഡീഷ്യറിയിൽ കുടുംബ കോടതി ജഡ്‌ജിയായി നിയമിക്കും.
കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൻ്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയ എ. അലക്സാണ്ടറിന്‍റെ നിയമന കാലാവധി 28/02/2027 വരെ ദീർഘിപ്പിച്ചു.
മീനച്ചിൽ റിവർ വാലി ടണൽ പദ്ധതിയുടെ പുനരുജ്ജീവനത്തിന് പഠനം നടത്തും. ഇതിന് കേന്ദ്രസർക്കാർ സ്ഥാപനമായ WAPCOS Limited-ന് കൺസൾട്ടൻസി സേവനത്തിന് 2.13 കോടി രൂപയുടെ 25% ആയ 53,39,500 മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കുന്നതിന് അനുമതി നൽകി.
കേരള അക്വാകൾച്ചർ ഡെവലപ്‌മെന്റ് ഏജൻസി (അഡക്ക്) ൽ 13 തസ്തികകൾ സൃഷ്ടിക്കും.
മന്ത്രിസഭായോഗത്തിന്റെ ഈ തീരുമാനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Kerala Cabinet approves more aid for disaster victims, intensifies file adalat, and makes key appointments.
#KeralaCabinet #DisasterRelief #FileAdalat #KeralaGovt #Development #Wayanad