‘മോദിക്ക് വിധേയനായ പിണറായി ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നു’
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇഡിയും സിബിഐയും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വെക്കാനുള്ള ഏജൻസികളാണെന്നും കേസുകളെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
● നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എഫ് ഐ ആർ ഇടാനുള്ള നടപടിയെ വിമർശിച്ചു.
● ശശി തരൂരിൻ്റെ പരാമർശം കോൺഗ്രസിൻ്റെ ഉൾപ്പാർട്ടി ജനാധിപത്യത്തിൻ്റെ മനോഹാരിതയാണെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
● തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനപിന്തുണയുണ്ടെന്നും, പ്രതിവർഷം 2000 കോടിയുടെ പദ്ധതിവിഹിതം സർക്കാർ വെട്ടിമാറ്റിയെന്നും വിമർശിച്ചു.
● ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എറണാകുളം: (KVARTHA) കേന്ദ്ര അന്വേഷണ ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കൂട്ടുപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. ഇഡിയും, സിബിഐയും കോൺഗ്രസിനേയും പ്രതിപക്ഷത്തെയും ഉന്നം വെക്കാനുള്ള ഏജൻസികളാണെന്നും അദ്ദേഹം വിമർശിച്ചു. അവരെത്ര കേസെടുത്താലും ഒന്നുമില്ല, അതൊന്നും കൊണ്ട് കോൺഗ്രസ് പേടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എഫ് ഐ ആർ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്‌സർസൈസാണ് എസ് ഐ ആർ. കേരളത്തിലത് സിപിഎം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വിമർശനങ്ങൾ ഉൾപ്പാർട്ടി ജനാധിപത്യത്തിൻ്റെ മനോഹാരിത
പാർട്ടിക്കുള്ളിൽ നിന്ന് വിമർശിക്കാൻ കഴിയുന്നുവെന്നതാണ് കോൺഗ്രസിൻ്റെ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മനോഹാരിതയെന്ന് ശശി തരൂരിൻ്റെ പരാമർശം ചൂണ്ടിക്കാട്ടിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ സി വേണുഗോപാൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കോൺഗ്രസ് നൽകുന്ന പ്രാധാന്യം കൂടിയാണത്.
ബിജെപിയിൽ നിന്ന് കൊണ്ട് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയിരുന്നെങ്കിൽ ഒരു നിമിഷം അങ്ങനെയുള്ള നേതാവിന് ആ പാർട്ടിയിൽ തുടരാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിൽ നില്‍ക്കുന്ന ഒരാൾക്ക് ഇങ്ങനെ പറയാൻ കഴിയുമോയെന്നും അദ്ദേഹം വിമർശിച്ചു. തന്നെ ജയിപ്പിക്കാൻ ശ്രമിച്ച പ്രവർത്തകരുടെ കഠിനാധ്വാനത്തെ കുറിച്ചും എതിർത്ത് തോൽപ്പിക്കാൻ ശ്രമിച്ചവരുടെ മലീമസമായ പ്രചരണത്തെ കുറിച്ചും ഇത്തരം വിമർശനങ്ങൾ പറയുന്നവരാണ് ആലോചിക്കേണ്ടതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി ഡിവിഷന്‍ ഒന്ന് ,രണ്ട്(ചെരട്ടപാലം,കളത്തിപ്പറമ്പ്) എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി സന്ദര്‍ശനം നടത്തി.
മോദിക്ക് വിധേയനായ പിണറായി
മോദി സർക്കാരിൻ്റെ പരിപാടികൾ നടപ്പിലാക്കാനുള്ള തിടുക്കമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. മോദിക്ക് വിധേയനായ പിണറായി വിജയൻ സർക്കാർ ജനവിരുദ്ധ, വർഗീയ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുകയാണ്. ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിൽ സിപിഎം മുന്നോട്ട് പോകുന്നത്. പരാജയം തിരിച്ചറിഞ്ഞ് വിഷയം മാറ്റാനുള്ള ശ്രമമാണ് അവരിപ്പോൾ നടത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടിയിട്ടില്ല. മറ്റേത് പാർട്ടിയേക്കാളും കൃത്യമായ നിലപാടും നടപടിയും കോൺഗ്രസ് എടുത്തുവെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ഫോര്‍ട്ട് കൊച്ചി ഡിവിഷന്‍ ഒന്ന് ,രണ്ട്(ചെരട്ടപാലം,കളത്തിപ്പറമ്പ്) എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി സന്ദര്‍ശനം നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പും ജനജീവിത പ്രശ്നങ്ങളും
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസ്സ് യുഡിഎഫിനൊപ്പമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും സാമ്പത്തികവും എൽഡിഎഫ് സർക്കാർ വെട്ടിക്കുറച്ചു. പ്രതിവർഷം 2000 കോടിയുടെ പദ്ധതിവിഹിതമാണ് സർക്കാർ വെട്ടിമാറ്റിയത്. ജനങ്ങൾ ഈ സർക്കാരിനെ മടുത്തിരിക്കുകയാണ്. അത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളാണ് യുഡിഎഫ് തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നത്. ആരോഗ്യമേഖല കുത്തഴിഞ്ഞു. നംബർ വൺ കേരളമെന്ന് മുഖ്യമന്ത്രി വിദേശത്ത് പോയി പ്രസംഗിക്കുമ്പോഴാണ് ഇവിടെ ആളുകൾ മരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ പിഎം ശ്രീവിവാദം യുഡിഎഫ് ഉണ്ടാക്കിയതല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം എസ് ഐ ആർ
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് എസ് ഐ ആർ എന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. എറണാകുളം ഡിസിസിയിൽ നടന്ന എസ് ഐ ആറിൻ്റെ ചുമതലയുള്ള നേതാക്കളുടെ അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നടക്കുന്ന അട്ടിമറിയാണ് എസ് ഐ ആർ എന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചി അതിരൂപത നിയുക്ത ബിഷപ്പ് റവ. ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ ഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു
ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന കമ്മീഷൻ
ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേൾക്കുന്നില്ലെന്നും ബിജെപിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പണിയെടുക്കുന്നതെന്നുമാണ് കെ സി വേണുഗോപാൽ വിമർശിച്ചത്. ബിജെപിയുടെ ഡിസൈനിൽ ജോലി ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അനുകൂല വോട്ടർമാരെ ഉൾപ്പെടുത്തിയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന 'ടാർഗറ്റഡ് ഡിലീഷൻ' ആണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ സിപിഎം ചെയ്യുന്നത് ബിജെപിയുടെ പണി
ബിജെപിയുടെ ഈ പണി കേരളത്തിൽ സിപിഎം ചെയ്യുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. അതിനാൽ കോൺഗ്രസിൻ്റെ ഒരു വോട്ടറിനും എസ് ഐ ആറിൻ്റെ പേരില്‍ വോട്ട് നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിനുള്ള പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നേതാക്കൾക്ക് നിർദ്ദേശം നൽകി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, ഉമ തോമസ്, റോജി എം ജോൺ, അൻവർ സാദത്ത്, കെപിസിസി വൈസ് പ്രസിഡൻ്റ് ജയ്‌സൺ ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ഐ കെ രാജു, എം ആർ അഭിലാഷ് എന്നിവരും നേതാക്കളായ അജയ് തറയിൽ, എൻ വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, ടി എം സക്കീർ ഹുസൈൻ, ടോണി ചമ്മിണി, എം എ ചന്ദ്രശേഖരൻ, ചാൾസ് ഡയസ് ജോസഫ്, ആന്റണി പോളച്ചൻ മണിയൻകോട്, ഇക്ബാൽ വലിയവീട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.
കേന്ദ്ര ഏജൻസികളുടെ നടപടികളെക്കുറിച്ചുള്ള കെ സി വേണുഗോപാലിൻ്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കമൻ്റ് ചെയ്യുക.
Article Summary: KC Venugopal accuses ED/CBI of targeting opposition and EC of working for BJP.
#KCVenugopal #KeralaPolitics #EDCBI #ElectionCommission #UDF #CPM
