Found | തലശേരിയില്‍ നിന്നും കാണാതായ വ്യവസായ സംരഭകരായ ദമ്പതികളെ വിവാദങ്ങൾക്കിടെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയെന്ന് പൊലീസ്; 'ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കും'
കണ്ണൂര്‍: (www.kvartha.com) ഫര്‍ണിചര്‍ വ്യാപാര സ്ഥാപനത്തിന് തലശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ടതായി പറയുന്ന വ്യവസായസംരംഭകരായ ദമ്പതികളെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ്. 'ഫാന്‍സി ഫണ്‍' ഫര്‍ണിചര്‍ സ്ഥാപന ഉടമ രാജ് കബീറും ഭാര്യയുമാണ് നഗരസഭയ്ക്കെതിരെ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ തലശേരി റെയില്‍വേ സ്റ്റേഷനിലെത്തിക്കും. തുടര്‍ന്ന് പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബന്ധുകളോടൊപ്പം അയക്കുമെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ
'വ്യവസായസംരംഭകരായ ദമ്പതികളെ കാണാതായതിന് പിന്നാലെ കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയത്. ഇവരുടേ ഫോണ്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തലശേരിയില്‍ നിന്നുള്ള പൊലീസ് സംഘം നേരത്തെ കോയമ്പത്തൂരിലെത്തിയിരുന്നു. ദമ്പതികള്‍ അവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. തലശേരി പൊലീസ് ഇവരെ കണ്ടെത്തി സംസാരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് തന്നെ ഇവരെ തലശേരിയിലെത്തിക്കും.
തലശേരി ഏരഞ്ഞോളികണ്ടിക്കലിലെ മിനി വ്യവസായ പാര്‍കില്‍ 18 വര്‍ഷമായി സംരംഭം നടത്തിവരികയായിരുന്നു. ഇതിന്റെ മുന്‍പില്‍ ഷീറ്റിട്ട് കൈയേറ്റം ആരോപിച്ച് ഈയിടെ നഗരസഭ ഇവരുടെ സംരംഭത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനാല്‍ കടുത്ത പ്രതിസന്ധിയാണെന്ന് കാട്ടി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിട്ടാണ് ഇവര്‍ നാടുവിട്ടത്. കടുത്ത ഭീഷണിയും ദയാരഹിത പ്രവര്‍ത്തനങ്ങളുമുണ്ട്, മറ്റുള്ളവര്‍ക്ക് ഇത് കൈമാറാനുള്ള ശ്രമവും ഉണ്ടെന്നും ഇവര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു'.
തുറന്നുകൊടുക്കാന്‍ നഗരസഭ ഉത്തരവ്
അതേസമയം, സംഭവത്തിന് പിന്നാലെ സംരംഭം തുറന്നുകൊടുക്കാന്‍ നഗരസഭ ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുകയും ചെയ്തതായും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ജമുനാ റാണി ടീചര്‍ അറിയിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ഭരിക്കുന്ന തലശേരി നഗരസഭ രാഷ്ട്രീയമായി കടുത്ത പ്രതിരോധത്തിലാണ്. രണ്ടു വര്‍ഷം മുന്‍പ് ഇതിന് സമാനമായി ആന്തൂരില്‍ വ്യവസായ സംരഭകനായ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു.
ഇതിന് ശേഷമുണ്ടായ വന്‍ വിവാദങ്ങളെ തുടര്‍ന്ന് വ്യവസായ സംരഭകരോട് യാതൊരു വിധത്തിലുള്ള പ്രതികാര നടപടിയും പാടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് സിപിഎം ഭരിക്കുന്ന തലശേരി നഗരസഭ തന്നെ, മന്ത്രിയുടെ കൈയില്‍ നിന്നും മികച്ച സംരഭകനുള്ള പുരസ്‌കാരം വാങ്ങിയ വ്യവസായ സംരഭകനെ പീഡിപ്പിച്ച് നാട്ടില്‍ നിന്നും ഓടിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
Keywords: Kannur, News, Kerala, Missing, Couples, Police, Complaint, Kannur: Police found missing couple from Thalassery.