EP Jayarajan | കണ്ണൂരിനുളളില്‍ കറങ്ങുന്ന കണ്‍വീനര്‍, ഇ പി പാര്‍ടിക്ക് പുറത്തേക്കുളള പാതയിലോ; ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനം ഒഴിഞ്ഞേക്കും
Jun 29, 2023, 18:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിരിക്കുന്നുണ്ടെങ്കിലും കണ്ണൂരില്‍ തന്നെ കേന്ദ്രകമിറ്റിയംഗമായ ഇ പി ജയരാജന്‍ കറങ്ങികളിക്കുന്നത് പാര്‍ടിയിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി. പാര്‍ടിയും സര്‍കാരും ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മുന്നണിയിലെ ഘടകകക്ഷികളില്‍ ആത്മവിശ്വാസം പകരാന്‍ കണ്‍വീനര്‍ക്ക് കഴിയുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. തലസ്ഥാനത്ത് ദേശാടന പക്ഷിയെപ്പോടെ വന്നു പോകുന്ന ഇപി ജയരാജന്‍ പാര്‍ടി സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഏറെക്കാലമായി ഭാഗമാകുന്നില്ല.
കണ്ണൂരിലെ ചില ലോകല്‍ പാര്‍ടി പരിപാടികളും വിവാഹ, മരണവീടുകള്‍ സന്ദര്‍ശനവും ഓരോസമയം ഉയരുന്ന വിവാദങ്ങളെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരോടുളള പ്രതികരണവുമല്ലാതെ മറ്റൊന്നും ഇ പി ചെയ്യാറില്ലെന്ന മുറുമുറുപ്പ് പാര്‍ടിക്കുളളില്‍ ശക്തമാണ്. മാസങ്ങള്‍ കൂടുമ്പോള്‍ വല്ലപ്പോഴുമാണ് മുന്നണിയോഗം ചേരുന്നത്. ഇതുതങ്ങള്‍ക്ക് ഭരണത്തെ കുറിച്ചും സര്‍കാരിനെയും കുറിച്ചുളള കാര്യങ്ങള്‍ പറയാനുളള അവസരങ്ങള്‍ നിഷേധിക്കലാണെന്നാണ് എല്‍ഡിഎഫിലെ മറ്റുപാര്‍ടികളുടെ ആരോപണം. പാര്‍ടിക്കുളളില്‍നിന്നും നേരിട്ട തുടര്‍ച്ചയായ കയ്പേറിയ അനുഭവങ്ങളാണ് മെയിന്‍സ്ട്രീമില്‍ നിന്നിരുന്ന ഇപി ജയരാജനെ പുറകോട്ടടിപ്പിച്ചത്.
മട്ടന്നൂരില്‍ നിന്നും മൂന്നാമതും മത്സരിക്കാന്‍ അവസരം കൊടുക്കാത്തതില്‍ മുതല്‍ തുടങ്ങിയിരുന്നു കല്ലുകടി. പിന്നീട് പാര്‍ട്ടികോണ്‍ഗ്രസില്‍ പിബി അംഗത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതും ലഭിച്ചില്ല.കോടിയേരിയുടെ വിയോഗത്തെതുടര്‍ന്ന് സംസ്ഥാന സെക്രടറിയാകുമെന്ന് കണക്കുകൂട്ടിയിരുന്നുവെങ്കിലും അതും കിട്ടാക്കനിയായി. തന്നെ സെക്രടറിയാക്കിയില്ലെന്നു മാത്രമല്ല താരതമ്യേനെ ജൂനിയറായ എം വി ഗോവിന്ദനെ സെക്രടറിയാക്കുകയും പിബിയില്‍ ഉള്‍ക്കൊളളിക്കുകയും ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ജയരാജന് ഹാലിളകി. ഇതിനു ശേഷമാണ് പാര്‍ടി സംസ്ഥാന കമിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദനവും വൈദേകം റിസോര്‍ടിനെ കുറിച്ചുളള ആരോപണങ്ങളും.
പാര്‍ടിയില്‍ വെളളം കുടിച്ച ഇപി ജയരാജന് ഒടുവില്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലുണ്ടായ റിസോര്‍ടിനെ തന്നെ കയ്യൊഴിയേണ്ടിവന്നു. പാര്‍ടിക്കുളളില്‍ എംവി ഗോവിന്ദന്‍ കാണിക്കുന്ന ധാര്‍ഷ്ട്യവും ഏകാധിപത്യ ശൈലിയും ഇനിയും ഇപി ജയരാജന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ല. ഒരുകാലത്ത് അതീവവിശ്വസ്തരില്‍ ഒരാളായ തന്നെ മുഖ്യമന്ത്രി പിണറായിവിജയന്‍ തഴഞ്ഞതിലും അദ്ദേഹംഅതൃപ്തനാണ്. താന്‍ സജീവരാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പാര്‍ടിക്കുളളില്‍ പലതവണ ഇ പി അറിയിച്ചതാണെങ്കിലും അംഗീകരിക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്ന് ഇപി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈക്കാര്യം പാര്‍ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇപിയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ പകരം എ കെ ബാലന്‍ കണ്‍വീനറാകും. ഇതോടെ വെറും കേന്ദ്ര കമിറ്റിയംഗമായി മാത്രം മാറുന്ന ഇ പി ജയരാജന്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും പതിയെ പിന്‍മാറുമെന്നാണ് സൂചന. കണ്ണൂര്‍ തെക്കിബസാറില്‍ നടത്തുന്ന മൈത്രി വൃദ്ധസദനം, മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടുപോകാനാണ് ഇപിക്ക് താല്‍പര്യമെന്നാണ് അദ്ദേഹവുമായി അടുപ്പമുളള വൃത്തങ്ങള്‍ പറയുന്നത്.
Keywords: Kannur, News, Kerala, Exclusive, Report, EP Jayarajan, LDF, Convenor, Kannur: EP Jayarajan and LDF Convenor position.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

