Apology | 'അത് പി ശശി പറഞ്ഞിട്ട്', വി ഡി സതീശനോട് മാപ്പ് ചോദിച്ച് പി വി അൻവർ!


● വി ഡി സതീശനോട് ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു.
● സതീശനും കുടുംബത്തിനും ഉണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
● നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അൻവറിന്റെ പ്രഖ്യാപനം.
തിരുവനന്തപുരം: (KVARTHA) പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ 150 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത് പി ശശിയുടെ നിർദേശപ്രകാരമാണെന്നും ഇതിൽ വി ഡി സതീശനോട് ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും പി വി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സതീശനും കുടുംബത്തിനും ബന്ധുക്കൾക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമുണ്ടായ വിഷമത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്ന് സതീശനോട് സ്നേഹപൂർവം അഭ്യർഥിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. പിണറായി വിജയനെ താൻ പിതാവിനെപ്പോലെയാണ് കണ്ടിരുന്നതെന്നും അദ്ദേഹത്തിനെതിരെ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് തോന്നിയിരുന്നുവെന്നും അൻവർ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചു. യു.ഡി.എഫിൻ്റെ കോൺഗ്രസ് സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ ജോയിയെ സ്ഥാനാർഥിയാക്കണമെന്നും അൻവർ യുഡിഎഫിനോട് അഭ്യർഥിച്ചു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരായ ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് അൻവർ ആവർത്തിച്ചു. ഉന്നതശ്രേണിയിലുള്ള നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പിണറായിസത്തിന്റെ അവസാനത്തിന് 482 ദിവസമേയുള്ളൂ എന്നും അതിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചെന്നും നിലമ്പൂരിലാണ് ഇതിന്റെ തുടക്കമെന്നും അൻവർ കൂട്ടിച്ചേർത്തു.
#PVAnwar #VDSatheesan #KeralaPolitics #ElectionFund #ByElection #PoliticalApology