SWISS-TOWER 24/07/2023

ആദര്‍ശ് ഗ്രാം: ഇടുക്കി - കഞ്ഞിക്കുഴി പഞ്ചായത്ത് ദേശീയ ശ്രദ്ധയിലേക്ക്

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 07.11.2014) പ്രധാന്‍മന്ത്രി സന്‍ സാദ് ആദര്‍ശ് ഗ്രാം പദ്ധതിയിലേക്ക് ഇടുക്കി- കഞ്ഞിക്കുഴി പഞ്ചായത്തിനെ തെരെഞ്ഞെടുത്തു. ജോയ്‌സ് ജോര്‍ജ് എം.പിയുടെ ശ്രമഫലമായാണ് ഈ കുടിയേറ്റ ഗ്രാമത്തെ പദ്ധതിയിലേക്ക തെരഞ്ഞെടുത്തത്. കുടിയേറ്റത്തിന്റെ ചരിത്രസ്മരണകള്‍ ഇരമ്പുന്ന ചുരുളി കീരിത്തോടിന്റെ കറുത്ത മണ്ണ് ഇനി ദേശീയ ശ്രദ്ധയിലേക്കുയരും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുളള വന്‍ വികസനമുന്നേറ്റമാണ് ഈ മലയോര ഗ്രാമത്തെ കാത്തിരിക്കുന്നത്.

ചരിത്ര രേഖകളില്‍ ഇടം പിടിച്ച 1964 ലെ കുടിയിറക്കിന്റെ ഓര്‍മ്മകള്‍ വിട്ടുമാറിയിട്ടില്ലാത്ത കൃഷിക്കാരും തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളുമെല്ലാം അടങ്ങുന്ന കഞ്ഞിക്കുഴി ഇടുക്കി മണ്ഡലത്തിന്റെ പരിച്ഛേദമാണ്. വൈരമണിയില്‍ നിന്നും ചുരുളിയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ പിന്നീട് ഇതേ പഞ്ചായത്തിലെ  മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങളില്‍ കുടിയിരുത്തപ്പെട്ടതും ചരിത്രത്തിന്റെ ഭാഗമായി.

പൗരോഹിത്യത്തിന്റെ പരിമിതികളെ വെല്ലുവിളിച്ച് കുടിയേറ്റ സമരത്തിന്റെ നെടുംതൂണായി മാറിയ ഫാ. വടക്കനും കര്‍ഷകസമരത്തിന്റെ പടനായകന്‍ എ.കെ.ജിയുമെല്ലാം ജീവചരിത്രത്തിലും മറ്റ് ചരിത്ര പുസ്തകങ്ങളിലും പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ള കര്‍ഷക സമരത്തിന്റെ ഉജ്വലമായ ഓര്‍മ്മകള്‍ ചുരുളി കീരിത്തോടിനെക്കുറിച്ചാണ്. അഞ്ചുകുടിയും മൈലപ്പുഴയും മഴുവടിയും വരിക്കമുത്തനും വെണ്‍മണിയും പൊന്നൊരുത്താനുമെല്ലാമുള്‍പ്പെടുന്ന 16 ആദിവാസി കുടികളും 2869 പട്ടിക വര്‍ഗ്ഗ ജനങ്ങളും ഒപ്പം അഞ്ച്  എസ്.സി. കോളനികളിലായി 1076 പട്ടികജാതി വിഭാഗക്കാരും 26809 ജനസംഖ്യയുളള കഞ്ഞിക്കുഴിയുടെ കുടിയേറ്റ മണ്ണില്‍ ഉണ്ട്. 13509 സ്ത്രീകളും 13300 പുരുഷന്മാരും ഈ പഞ്ചായത്തില്‍ 227.51 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിരതാമസക്കാരാണ്.

മുമ്പ് വാഴത്തോപ്പ് പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഇവിടം 1976 ലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുന്നത്. ലോ റേഞ്ചിന്റെ പ്രവേശന കവാടമായി വണ്ണപ്പുറം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളോട് ചേര്‍ന്നു കിടക്കുകയും നഗര കേന്ദ്രമായ എറണാകുളം ജില്ലയുടെ കവളങ്ങാട് പഞ്ചായത്തിനും ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിനും ഇടയിലാണ് കഞ്ഞിക്കുഴി പഞ്ചായത്ത്. എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എന്‍.എസ്.എസിന്റെയും ക്രൈസ്തവ  ആരാധനാലയങ്ങളും മുസ്‌ലിം ജമാ അത്തുകളും ഊരുകൂട്ടങ്ങളും ദേവീ ക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളും ആദിവാസി കലാകേന്ദ്രങ്ങളും എല്ലാം ഉള്‍പ്പെടുന്ന കഞ്ഞിക്കുഴി തെരെഞ്ഞെടുക്കപ്പെട്ടത് ഒട്ടേറെ പഠനങ്ങള്‍ക്ക് ശേഷമാണ്.
ആദര്‍ശ് ഗ്രാം: ഇടുക്കി - കഞ്ഞിക്കുഴി പഞ്ചായത്ത് ദേശീയ ശ്രദ്ധയിലേക്ക്

7000 ത്തിലധികം പേര്‍ പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതും വനാതിര്‍ത്തികള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതും ആദര്‍ശ് ഗ്രാമിന് വെല്ലുവിളി ഉയര്‍ത്തും. പുളിയന്മല - നേര്യമംഗലം സംസ്ഥാന പാതയും ആലപ്പുഴ- മധുര ദേശീയ പാതയും ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. മുല്ലപെരിയാറിന്റെ ആശങ്കകള്‍ പങ്ക് വയ്ക്കുന്ന തീരവാസികളും ഈ ഗ്രാമപഞ്ചായത്തിന്റെ നേര്‍സാക്ഷികളാണ്. 73 പഞ്ചായത്തുകള്‍ അടങ്ങുന്ന ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചും ആദര്‍ശ് ഗ്രാമിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും  പരിശോധിച്ച് വിവിധ പഞ്ചായത്തുകളെക്കുറിച്ച പഠനം നടത്തിയതിനൊടുവിലാണ് കഞ്ഞിക്കുഴിയെ തെരെഞ്ഞെടുത്തതെന്നു അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Prime Minister, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia