Students Say | കുസാറ്റ് ദുരന്തത്തിന് കാരണം മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റമല്ല, പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാന്‍ വൈകിയതാണെന്നും ദൃക്സാക്ഷികളായ വിദ്യാര്‍ഥികള്‍
Nov 26, 2023, 10:38 IST
എറണാകുളം: (KVARTHA) കുസാറ്റ് ദുരന്തത്തിന് കാരണം മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റമല്ലെന്നും പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാന്‍ വൈകിയതാണെന്ന് അപകടത്തിലേക്ക് നയിച്ചതെന്നും ദൃക്സാക്ഷികളായ വിദ്യാര്‍ഥികള്‍. സെലിബ്രിറ്റി വന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു, അത്ര വലിയ മഴയുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
'ആളുകളെ ഉള്ളില്‍ കയറ്റാന്‍ വൈകിയിരുന്നു. ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് ഗേറ്റ് തുറന്നപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അടിയിലോട്ട് സ്ലോപായിട്ടുള്ള സ്റ്റെപാണ്. തള്ളല്‍ വന്നപ്പോള്‍ കുറേപ്പേര് വീണുപോയി. താന്‍ സൈഡിലൂടെ എങ്ങനെയോ രക്ഷപ്പെട്ടതാണ്.' -ഒരു വിദ്യാര്‍ഥി പറഞ്ഞു.
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ടം ഞായറാഴ്ച (26.11.2023) രാവിലെ ഏഴോടെ ആരംഭിച്ചു. ഉച്ചയോടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കും. തുടര്‍ന്ന് കുസാറ്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ എം തമ്പിയുടെ മകന് അതുല്‍ തമ്പി (21), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ കെ ജി റോയിയുടെ മകള്‍ ആന്‍ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നില്‍ താമസിക്കുന്ന വയലപ്പള്ളില്‍ തോമസ് സ്കറിയയുടെ മകള്‍ സാറ തോമസ് (20), ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ ജോസഫിന്റെ മകന് ആല്ബിന് ജോസഫ് (23) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച (25.11.2023) വൈകിട്ടാണ് സര്‍വകലാശാല കാംപസില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേര് മരിച്ചത്. അപകടത്തില്‍ 66 പേര്‍ക്ക് പരുക്കേറ്റിരുന്നു.
Keywords: News, Kerala, Kerala News, Ernakulam, Students, CUSAT Tragedy, Accident, Rain, Campus, Death, Injured, Ernakulam: Students say about CUSAT Tragedy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.