എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിലെ പ്രയാസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു: 'ഇതാണെൻ്റെ ജീവിതം' ആത്മകഥയിൽ ഇ പി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ; മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
                                            
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുട്ടികളുടെ നിഷ്കളങ്ക മനസ്സുള്ള വ്യക്തിയാണ് ഇ.പി; വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹമെന്ന് പിണറായി വിജയൻ.
● ആത്മകഥയിൽ വിട്ടുപോയ കാര്യങ്ങൾ ഉൾപ്പെടുത്തി രണ്ടാം ഭാഗം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി.
● മകനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാൻ ശോഭാ സുരേന്ദ്രൻ ശ്രമിച്ചിരുന്നതായും ഇ.പി ജയരാജൻ ആത്മകഥയിൽ പറയുന്നു.
● വൈദേകം റിസോർട്ട് വിഷയത്തിൽ പി. ജയരാജൻ്റെ ആരോപണം തെറ്റിദ്ധാരണാജനകമായിരുന്നുവെന്നും ഇ.പി ജയരാജൻ.
● ഇ.പി ജയരാജൻ്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്നേഹിതന്മാരുടെ ബാഹുല്യം ആണെന്ന് ടി. പത്മനാഭൻ.
കണ്ണൂർ: (KVARTHA) സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി.ജയരാജൻ്റെ ആത്മകഥയായ 'ഇതാണെന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കണ്ണൂർ ടൗൺ സക്വയറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്നു മുന്നേറിയ ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്കാരമാണ് ഈ പുസ്തകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഓരോ ചരിത്ര സംഭവങ്ങളെയും ഇ.പി ജയരാജൻ എങ്ങനെ നേരിട്ടു എന്നതിനുള്ള സാക്ഷ്യപത്രമായി ഈ പുസ്തകം മാറുമെന്നും, ഇത് കാലത്തിൻ്റെ കഥകൂടിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പട്ട ഇ.പി.യുടെ ബാല്യവും കൗമാരവും പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലപ്പോഴും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് വലതുപക്ഷശക്തികൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. 'കട്ടൻ ചായയും പരിപ്പുവടയുമെന്നത് അദ്ദേഹം കാലോചിതമായ മാറ്റത്തെ കുറിച്ചു പറഞ്ഞതാണ്. എന്നാൽ, ഇതു പാർട്ടിക്കും അദ്ദേഹത്തിനുമെതിരെയായി വലതുപക്ഷശക്തികളും മാധ്യമങ്ങളും ഉപയോഗിച്ചു' - മുഖ്യമന്ത്രി ആരോപിച്ചു. ഇതൊക്കെ അതിജീവിച്ചു കൊണ്ടാണ് ജയരാജൻ രാഷ്ട്രീയ രംഗത്തു നിലനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'നിഷ്കളങ്ക മനസ്സുള്ളയാൾ, സൗഹൃദങ്ങളുടെ ബാഹുല്യം'
'കുട്ടികളുടെ നിഷ്കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജൻ. അതുകൊണ്ടുതന്നെ വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹ'മെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇ.പി ജയരാജൻ്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിൻ്റെ സ്നേഹിതന്മാരുടെ ബാഹുല്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. ചടങ്ങിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, വി. ശിവദാസൻ എം.പി, എം. വിജയകുമാർ, മാതൃഭൂമി മാനേജിംഗ് ഡയരക്ടർ എം.വി. ശ്രേയാംസ് കുമാർ, ആർ. രാജശ്രീ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ആത്മകഥയ്ക്ക് രണ്ടാം ഭാഗം വരും
ആത്മകഥയിൽ വിട്ടുപോയ കാര്യങ്ങൾ തുടർന്നും മറ്റൊരു പുസ്തകത്തിലൂടെ പ്രസിദ്ധീകരിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. താനുമായി ബന്ധപ്പെട്ട ഒട്ടേറെ പേർ പറഞ്ഞ കാര്യങ്ങളും, ഒട്ടേറെ സംഭവങ്ങളും തുറന്നു പറച്ചിലുകളും ഇനിയും ബാക്കിയുണ്ട്. അതൊക്കെ ചേർത്തുള്ള രണ്ടാം ഭാഗം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൺവീനർ സ്ഥാനമാറ്റം, വൈദേകം, ബി.ജെ.പി പ്രവേശനം: തുറന്നുപറച്ചിലുകൾ
എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനെടുത്ത തീരുമാനത്തിൽ പ്രയാസം ഉണ്ടായിരുന്നുവെന്നും, അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതായും ഇ.പി. ജയരാജൻ 'ഇതാണെൻ്റെ ജീവിതം' എന്ന ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. താൻ പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. എന്നാൽ പാർട്ടി തീരുമാനം തുറന്ന മനസോടെ താൻ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. താൻ പാർട്ടി വിടുന്ന കാര്യത്തെക്കുറിച്ച് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടില്ലെന്നും, അങ്ങനെയുണ്ടായാൽ താൻ മരിച്ചുവെന്നാണ് അർത്ഥമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
മകനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാൻ ശ്രമമുണ്ടായ കാര്യവും അദ്ദേഹം പുസ്തകത്തിൽ പറയുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച്ച ഒന്നര വർഷം മുൻപ് നടന്നതാണ്. ഒരു വിവാഹ സ്ഥലത്ത് വെച്ച് മകനെ കണ്ട ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ഫോൺ നമ്പർ വാങ്ങിയതിന് ശേഷം പിന്നീട് അവനെ വിളിച്ചു. അതൊരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നിയതിനെ തുടർന്ന് മകൻ പിന്നീട് ഫോൺ എടുത്തില്ല.
വൈദേകം റിസോർട്ട് വിഷയത്തിൽ പി. ജയരാജൻ തനിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാർത്ത കണ്ടപ്പോൾ തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ഇ.പി. പറയുന്നു. ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് ചർച്ച ചെയ്തതെന്ന് പി. ജയരാജൻ വ്യക്തമാക്കി. വിവാദം ഉയർന്ന സമയത്ത് ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയെങ്കിൽ വ്യക്തിപരമായ അധിക്ഷേപം നിലനിൽക്കുമായിരുന്നില്ലെന്നും ഇ.പി. ജയരാജൻ ആത്മകഥയിൽ ചൂണ്ടിക്കാട്ടി.
ഇ.പി ജയരാജൻ്റെ ആത്മകഥയിലെ തുറന്നു പറച്ചിലുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Kerala CM Pinarayi Vijayan released EP Jayarajan's autobiography, 'Ithanente Jeevitham,' where Jayarajan details political challenges, including his LDF Convenor removal.
#EPJayarajan #PinarayiVijayan #Autobiography #CPIM #KeralaPolitics #Kannanur
 
  
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                