ഇന്ത്യാവിഷനെതിരെ മാതൃഭൂമി എഡിറ്റോറിയല്‍

 


കൊച്ചി: സൂര്യനെല്ലി കേസിലെ വിധി ന്യായത്തെ കുറിച്ച് ജസ്റ്റിസ് ബസന്ത് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ വിവരങ്ങള്‍ പുറത്തുവിട്ട ഇന്ത്യാ വിഷന്‍ നടപടി ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് മാതൃഭൂമി മുഖപ്രസംഗം. കഴിഞ്ഞ ദിവസമാണ് ഇന്ത്യാവിഷന്‍ മലപ്പുറം റിപോര്‍ട്ടര്‍ ഫൗസിയ മുസ്തഫ ഒളിക്യാമറയില്‍ പകര്‍ത്തിയ  ജസ്റ്റിസ് ബസന്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടത്. ഇത് കേരളമാകെ ബസന്തിനെതിരെ വന്‍പ്രതിഷേധ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. മാധ്യമങ്ങള്‍ മുഴുവന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുതന്നെയാണ് ചര്‍ച ചെയ്തുകൊണ്ടിരിക്കുന്നതും.

ദൃശ്യ മാധ്യമ രംഗത്ത് ഇത് ആദ്യമായല്ല ഒളിക്യാമറയുടെ ഉപയോഗമെങ്കിലും ആദ്യമായാണ് കേരള രാഷ്ടീയത്തെ പിടിച്ചുലച്ച വിവരങ്ങളുമായി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇന്ത്യാവിഷന്റെ മാധ്യമ ധര്‍മത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ചകള്‍ നടക്കുന്നതിനിടെയാണ് മാതൃഭൂമിയുടെ എഡിറ്റോറിയല്‍. ദൃശ്യ മാധ്യമ രംഗത്തേക്ക് കൂടി മാതൃഭൂമി കാലെടുത്തുവെച്ച സാഹചര്യത്തിലാണ് ന്യൂസ് ചാനലെന്ന നിലയ്ക്ക് ഏറ്റവും മുന്നിലുള്ള ഇന്ത്യാവിഷന്റെ ധാര്‍മികതയെ തുറന്നടിച്ചു ചോദ്യം ചെയ്യുന്ന തരത്തില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

എന്തുതന്നെയായാലും മാതൃഭൂമിയുടെ എഡിറ്റോറിയലിനെതിരെ മറുപടിയുമായി ഇന്ത്യാ വിഷന്‍ ഉടന്‍ രംഗത്തു വരുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കിയത്.

അതേസമയം ഫെയ്‌സ്ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ 'സ്വകാര്യത' ചര്‍ച സജീവമാണെങ്കിലും സൂര്യനെല്ലി വിഷയത്തില്‍ ഇന്ത്യാ വിഷന്‍ നിലപാടിന് വന്‍പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൗസിയയ്ക്കും ഇന്ത്യാവിഷനും അഭിനന്ദനങ്ങള്‍ അറിയിച്ചു നല്‍കിയ പോസ്റ്റുകള്‍ ആയിരങ്ങളാണ്‌ ഷെയര്‍ ചെയ്തിരിക്കുന്നത്.  

ഇന്ത്യാവിഷനെതിരെ മാതൃഭൂമി എഡിറ്റോറിയല്‍ 'താന്‍ മുന്‍പ് പുറപ്പെടുവിച്ച വിധിന്യായത്തെപ്പറ്റി ചാനലില്‍ അഭിപ്രായം പറയാന്‍ താത്പര്യമില്ലന്നും സ്വകാര്യ സംഭാഷണമാണെന്നും ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകയോട് വ്യക്തമാക്കിയിരുന്നതായി ജസ്റ്റിസ് ബസന്ത് പറയുന്നു. സംഭാഷണം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. ജനങ്ങള്‍ക്ക് വിവരം അറിയാന്‍ അവകാശമുണ്ട്. വിവരങ്ങള്‍ ശേഖരിക്കലാണ് മാധ്യമപ്രവര്‍ത്തകരുടെ ധര്‍മം. എന്നാല്‍ വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും തുറന്നുപറയാതിരിക്കാനും അവകാശമുണ്ട്. ഇവിടെ സ്വകാര്യതയ്ക്കുള്ള ജസ്റ്റിസ് ബസന്തിന്റെ അവകാശ ലംഘനമാണ് നടന്നത്. അത് മാധ്യമധര്‍മത്തിന് എതിരാണ്.

ന്യൂഡല്‍ഹിയില്‍ യുവതിയെ ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് വര്‍ഷങ്ങളായി പരിഗണിക്കപ്പെടാതിരുന്ന സൂര്യനെല്ലി പീഡനക്കേസ് അപ്പീലിനും ജീവന്‍ വെച്ചത്. അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി കേസ് അന്നുതന്നെ ഹൈക്കൊടതിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തിരിച്ചയച്ചു. കേസില്‍ ധര്‍മരാജന്‍ ഒഴികെ പ്രതികളെ വിട്ടയച്ചുള്ള ഹൈക്കോടതി മുന്‍ ഉത്തരവും ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിധിയെഴുതിയ ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ ജഡ്ജി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. രണ്ടാമത്തെ ജഡ്ജിയാണ് ആര്‍.ബസന്ത്.ഹൈകോടതിയില്‍ നിന്ന് വിരമിച്ച ശേഷം സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് ജസ്റ്റിസ് ബസന്ത്.

'ഓഫ് ദ റെക്കൊഡ്' എന്ന രീതിയില്‍ പറയുന്ന വിവരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ പറഞ്ഞതാരെന്ന് വെളിപ്പെടുത്താതെ പുറത്തുവിടാറുണ്ട്. എന്നാല്‍ ഇവിടെ സംസാരത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പറയുന്ന വിവരങ്ങള്‍ സ്വകാര്യമാകണമെന്ന് പറയുന്നവരോട് വിശ്വസ്തത പുലര്‍ത്തുകയാണ് മാധ്യമ ധര്‍മവും തൊഴിലിനോടുള്ള നീതിയും. അത് ലംഘിക്കപ്പെടുന്നത് ഉചിതമല്ല. അത്തരം നടപടികള്‍ മറ്റു മാധ്യമപ്രവര്‍ത്തകരെയും വിഷമത്തിലാക്കും.

ഇത്തരമൊരു വിവാദത്തിന്റെ പേരില്‍ സൂര്യനെല്ലി കേസിന് പ്രാധാന്യം നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകരുത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. സ്വയം തീരുമാനമെടുക്കാനും ലോക വ്യവഹാരങ്ങളെ വിവേചിച്ചറിയാനും പ്രായമാകാത്ത കാലത്ത് അവള്‍ക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. നിയമപ്രകാരം എന്തുപേരിട്ട് വിളിച്ചാലും ആ പെണ്‍കുട്ടിക്ക് അത് താങ്ങാനാവാത്തതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം മറന്ന് പെണ്‍കുട്ടി സ്വതന്ത്രജീവിതം നയിക്കേണ്ട സമയത്താണ് എല്ലാം വീണ്ടും ചര്‍ചാ വിഷയമാകുന്നത്. ഈ മാനസികവ്യഥ ഇനിയും നീളരുതെന്നും പെണ്‍കുട്ടിക്ക് ഉടന്‍ നീതി ലഭിക്കണമെന്നും' മാതൃഭൂമി എഡിറ്റോറിയല്‍ ഉണര്‍ത്തുന്നു. 



Related News:
മാ­തൃ­ഭൂ­മി­ക്ക് ഇ­ന്ത്യാ­വി­ഷ­ന്റെ മ­റു­പടി: ചരിത്രം താണ്ടിയ 'പക്വമതികള്‍' ഇനി വിശ്രമിക്ക­ട്ടെ

Keywords : Kochi, India Vision, Mathrubhumi, Kerala, Editorial Page, Suryanelli Case, Camera, News Channel, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia