കേരളത്തില്‍ മുമ്പു ചിന്തിക്കാത്ത വിധം ഗാര്‍ഹിക പീഡനം വര്‍ധിച്ചു, സ്ത്രീ അഭിപ്രായം പറഞ്ഞാല്‍ കഥ കഴിയുമെന്ന സ്ഥിതി മാറണം: സി എസ് സുജാത
Oct 16, 2021, 17:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.10.2021) ഗാര്‍ഹിക പീഡന നിരോധന നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ കേരളത്തില്‍ ഇത്രയും കേസുകള്‍ ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് മുന്‍ എംപിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടറിയുമായ സി എസ് സുജാത. ഓരോ വര്‍ഷത്തെയും കേസുകളുടെ എണ്ണമെടുക്കുമ്പോള്‍ സ്ഥിതി അന്നു ചിന്തിച്ചതുപോലെയല്ല. കുടുംബങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന നിരവധി സ്ത്രീകളുണ്ടെന്നും കുടുംബത്തില്‍ നിന്നു വേണം മാറ്റം തുടങ്ങാനെന്നും സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സുജാത പറഞ്ഞു.
സമീപകാലത്ത് ഉണ്ടാകുന്ന സംഭവങ്ങള്‍ വല്ലാത്ത പ്രയാസമുണ്ടാക്കുന്നുണ്ട്. അടിക്കടി സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകുന്നു. സ്ത്രീധന നിരോധന നിയമം വന്നിട്ട് ആറു പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും പരാതപ്പെടാറില്ല ആളുകള്‍. സ്ത്രീധനത്തിനെതിരെ പരാതിപ്പെടാന്‍ ഇന്നയിന്ന ഓഫീസര്‍മാര്‍ ഉണ്ടെന്നുപോലും പല ആളുകള്‍ക്കും അറിയില്ല. അവിടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ സര്‍കാര്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും നിയമിച്ചത്.
പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന സംഭവങ്ങളില്‍ അവരെ എത്ര മോശമായാണു ചിത്രീകരിക്കുന്നത്. സൈബര്‍ ലോകത്തെ കമന്റുകള്‍ ഒന്നു നോക്കിയാല്‍ത്തന്നെ ഇതു വ്യക്തമാകും. സ്ത്രീ ഒരു രണ്ടാം കിടക്കാരി, അല്ലെങ്കില്‍ കാല്‍ക്കീഴില്‍ കിടക്കേണ്ടവള്‍ എന്ന ചിന്താഗതി, സ്ത്രീ ഉണര്‍ന്നെണീക്കേണ്ട യാതൊരു കാര്യവുമില്ല എന്ന മനോഭാവം. ഇതില്‍ അടിസ്ഥാനപരമായ മാറ്റം വരണം. പുരുഷമേധാവിത്വ മനോഭാവം ഭരിക്കുമ്പോള്‍ വീട്ടിലെ ആണ്‍കുട്ടി പോലും, താന്‍ പറയുന്നതാണ് എല്ലാം എന്നും താന്‍ പറയുന്നതുപോലെ എന്തുകൊണ്ട് അവള്‍ കേള്‍ക്കുന്നില്ല എന്നും ചിന്തിക്കും. അത് നമ്മുടെ കുറ്റമാണ്.
നമ്മള്‍ പിന്തുടര്‍ന്നുവരുന്ന രീതി അതാണ്. പെണ്‍കുട്ടി ഉള്ളതുകൊണ്ട് ജീവിക്കാന്‍ പഠിക്കണം, അന്യവീട്ടില്‍ പോയി ജീവിക്കാനുള്ളതാണ് എന്നാണ് പഠിപ്പിക്കുന്നത്. അതിനു മാറ്റം വരണം. താഴെ നിന്നു കുഞ്ഞുങ്ങളെ അത് പഠിപ്പിക്കണം. അതിനാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. തുല്യരാണ് എന്ന് പറഞ്ഞു പഠിപ്പിക്കണം. നിനക്ക് ഉപദ്രവിക്കാനുള്ളതല്ല കൂടെപ്പിറന്ന പെണ്‍കുട്ടി എന്ന് മനസ്സിലാക്കിക്കൊടുക്കണം. തനിക്കുള്ള എല്ലാ അവകാശങ്ങളും അതേനിലയില്‍ അവള്‍ക്കും ഉണ്ടെന്ന് അവന് മനസിലാകണം.
നീ അവളെ ആക്ഷേപിക്കാന്‍ പാടില്ല, അങ്ങനെ ചെയ്താല്‍ നീ കുറ്റക്കാരനാണ് എന്ന് അറിയാതെ അവന്‍ വളരുന്നത് അവനെ പഠിപ്പിക്കാത്തതുകൊണ്ടാണ്. ഈ കൊലപാതകങ്ങള്‍ നടത്തിയ ആണ്‍കുട്ടികളുടെ കുടുംബവും തകര്‍ന്നു പോവുകയാണ്. അതുകൊണ്ടാണ് പറയുന്നത്, കുടുംബത്തില്‍ നല്ല രീതിയില്‍ പറഞ്ഞു പഠിപ്പിച്ച് ആണ്‍കുട്ടികളെ വളര്‍ത്തണം എന്ന്. മറ്റൊന്ന്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു പരാതി പറയാനുള്ള ഇന്റേണല്‍ കമ്മിറ്റികളുടെ മോശെ സ്ഥിതിയാണെന്നും സുജാത പറഞ്ഞു. പലയിടത്തുമില്ല; ഉള്ളയിടങ്ങളില്‍തന്നെ കടലാസില്‍ മാത്രം. പരാതി പറയാന്‍ ആളുകള്‍ക്കു ഭയമാണ്.
കേരളത്തില്‍ ആ സ്ഥിതി പരിഹരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തു നടപ്പാക്കി വരികയാണ്. തൊഴിലിടങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമുള്ള ഐസിസി ഉണ്ടായിരിക്കണം. ഉണ്ടായാല്‍ മാത്രം പോരാ, സ്ത്രീകള്‍ക്ക് നിര്‍ഭയമായി പരാതികള്‍ കൊടുക്കാനും അഭിപ്രായം പറയാനും സാധിക്കുകയും വേണം. അഭിപ്രായം പറഞ്ഞാല്‍ അവളുടെ കഥ അതോടുകൂടി കഴിയും എന്ന സ്ഥിതി വരാന്‍ പാടില്ല. വിവേചനമായാലും ലൈംഗിക അതിക്രമമായാലും അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം, കമ്മിറ്റി ഇല്ലാത്തിടത്ത് രൂപീകരിക്കണം. ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍കാരിന് കൊടുത്തിട്ടുണ്ട്.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസവും ജെന്‍ഡര്‍ വിദ്യാഭ്യാസവും കൊടുക്കണമെന്ന് സുജാത അഭിപ്രായപ്പെട്ടു. പാഠപുസ്തകത്തില്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം വരാന്‍ പോകുന്നുണ്ടല്ലോ. തുല്യതയേക്കുറിച്ചു നല്ല രീതിയിലുള്ള അധ്യാപനം ഉണ്ടാകും. അതുപോലെ ലൈംഗിക വിദ്യാഭ്യാസവും വേണം. വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ പോസിറ്റീവായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ത്തന്നെ ഇതിനൊക്കെ എതിരേ നില്‍ക്കുന്ന ശക്തികളുടെ ഉള്ളിലരിപ്പ് പുറത്തു വന്നു. ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക തന്നെ വേണം. അതു കൊടുക്കാത്തതിന്റെ കുഴപ്പം പ്രതികരണങ്ങളില്‍ മുതല്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ വരെ കാണുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Keywords: Thiruvananthapuram, News, Kerala, Woman, Dowry, CS Sujatha,Democratic Women's Association State Secretary CS Sujatha about women
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

