Attacked | 'പയ്യന്നൂരിൽ വികസനത്തിന്റെ പേരിൽ വീണ്ടും സ്ഥലം കയ്യേറ്റം'; എതിർത്ത അഭിഭാഷകന്റെ വാഹനങ്ങൾ സിപിഎം പ്രവർത്തകർ തകർത്തതായി പരാതി
കണ്ണൂർ: (www.kvartha.com) റോഡുവികസനത്തിന്റെ മറവിൽ പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ സംഘടിതമായി അക്രമം അഴിച്ചുവിടുന്നതായി ആരോപണം. റോഡ് വികസനത്തിനായി കോടതി ഉത്തരവ് ലംഘിച്ച് സ്ഥലം കൈയേറുന്നത് എതിർത്ത അഭിഭാഷകന്റെ വാഹനങ്ങൾ ഇരുട്ടിന്റെ മറവിൽ വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ തകർത്തതായാണ് പുതിയ പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സ്ഥലം കയ്യേറുന്നതിനെതിരെ നിയമ പോരാട്ടം നടത്തുന്ന അഡ്വ. മുരളി പള്ളത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈകും തകർത്തതായി പരാതിയിൽ പറയുന്നു. റോഡ് വികസനത്തിനായി സ്ഥലം, ഉടമകളുടെ അനുമതിയില്ലാതെ ഏറ്റെടുക്കുന്നതിനെതിരെ മുരളിയും മറ്റു വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ച് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ ഞായറാഴ്ച അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വാഹനങ്ങൾ തകർക്കുകയായിരുന്നുവെന്നാണ് ആരോപണം. ഞായറഴ്ച മുരളിയുടെ സമ്മതമില്ലാതെ സ്ഥലം ഏറ്റെടുത്തിരുന്നുവെന്നും ഇതു തടയാൻ ശ്രമിച്ച വൈരാഗ്യമാവാം അക്രമത്തിന് കാരണമെന്നും മുരളി പറഞ്ഞു. വിവരമറിഞ്ഞ് പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പെരുമ്പ - മണിയറ - മാതമംഗലം റോഡില്‍ മുതിയലത്ത് കഴിഞ്ഞ ദിവസം വികസനത്തിന്റെയും പേരിൽ ജെസിബി ഉപയോഗിച്ച് വ്യാപകമായി വീട്ടുമതിലുകൾ പൊളിച്ചിരുന്നു. കേണൽ പദ്മനാഭന്റെ മതിൽ ഉൾപെടെ ഒരു സംഘം പൊളിച്ചതായാണ് പറയുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുത്തു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പദ്മനാഭന്റെ പരാതിയിൽ നൂറോളം പേർക്കെതിരേ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞദിവസവും പ്രദേശത്ത് സ്ഥല ഉടമകളുടെ അനുമതി ഇല്ലാതെ സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ചിലരുടെ മതിലുകൾ പൊളിച്ചതായി പരാതിയുണ്ട്. കോടതി ഉത്തരവ് മറികടന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് മതിലുകൾ പൊളിച്ചതെന്ന് സ്ഥലമുടമകൾ ആരോപിക്കുന്നുണ്ട്. കിഫ്ബി പദ്ധതിയിലുള്‍പെടുത്തി 60 കോടിയോളം രൂപ ചിലവില്‍ പെരുമ്പ മുതല്‍ മണിയറ വഴി മാതമംഗലം വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിലവിലുള്ള എട്ടുമീറ്റര്‍ റോഡ് 12 മീറ്ററായി വികസിപ്പിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
നഷ്ടപരിഹാരംപോലും ലഭിക്കാതെ സ്ഥലം വിട്ടുകൊടുക്കേണ്ട അവസ്ഥയിലാണെന്നാണ് സ്ഥലമുടമകൾ പറയുന്നത്. ഈ സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിനെതിരെ അമ്പലത്തറ പ്രദേശത്തെ ചില വീട്ടുകാരുള്പെടെ അന്‍പതോളം പേര് ഹൈകോടതിയേയും മുന്‍സീഫ് കോടതിയേയും സമീപിച്ചിരിരുന്നു. ഹർജി പരിഗണിച്ച കോടതി മതിൽ പൊളിച്ചും മറ്റുമുള്ള റോഡ് പണി പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് അഞ്ചു പേരുടെ മതിലുകൾ പൊളിച്ചുവെന്നാണ് ആരോപണം. ഓരോ ദിവസവും പൊളിക്കുന്ന വീടുകളുടെ ലിസ്റ്റ് പാർടി പ്രവർത്തകരുടെ വാട്സ് ആപ് ഗ്രൂപിലൂടെ പരസ്യമായി പ്രഖ്യാപിച്ചാണ് വീട്ടുമതിൽ പൊളിക്കുന്നതെന്നും ഈ കാര്യം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
Keywords: Kannur, News, Kerala, CPM, Complaint, Vehicles, Police, Complaint that CPM workers attacks lawyer's vehicles.