Charity | നിർധന കുടുംബത്തിന് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം വീടൊരുക്കി; പാലുകാച്ചലിന് പിണറായി വിജയനെത്തി; സന്തോഷം പങ്കുവെച്ച് കുറിപ്പ്
● മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം നിർമിച്ച വീട്
● വരുമാനത്തിൽ നിന്നൊരു പങ്ക് വീടിനായി നീക്കിവെച്ചു
● പ്രതിസന്ധി ഘട്ടങ്ങളിൽ ആരും ഒറ്റക്കല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
കൊല്ലം: (KVARTHA) കടയ്ക്കൽ ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ മിടുക്കരായ വിദ്യാർത്ഥികൾക്കും അവരുടെ അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ ഒരുക്കിയ പുതിയ വീടിൻറെ പാലുകാച്ചലിന് എത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വീട് നിർമ്മിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും ഒരു പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മ, തങ്ങളുടെ വരുമാനത്തിൽ നിന്നൊരു പങ്ക് ഈ ഭവന നിർമാണത്തിനായി നീക്കിവെക്കുകയായിരുന്നു. രോഗബാധിതയായ അമ്മയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകൾ അറിഞ്ഞ സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് വീട് നിർമ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്തി. ഒരു നാട് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് ഈ സ്നേഹഭവനമെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
വീട് നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ സുരക്ഷാ ജീവനക്കാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. രണ്ട് പെൺകുട്ടികളും അമ്മയുമടങ്ങുന്ന കുടുംബത്തെ സഹായിച്ച നാട്ടുകാർക്കും അദ്ദേഹം ആശംസകൾ നേർന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോവുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിന്റെ പാരമ്പര്യമെന്നും, ഇവിടെ ആരും ഒറ്റക്കല്ലെന്നത് വെറും വാക്കല്ല, മറിച്ച് ഒരു ജനതയെന്ന നിലയിൽ നാം അടിയുറച്ച് വിശ്വസിക്കുന്ന സത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ്സ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസ്സഹായത തിരിച്ചറിഞ്ഞു വീട് നിർമ്മിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രതിഫലനമാണ്.
കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വി.എച്. എസ്. എസിലെ മിടുക്കരായ വിദ്യാർത്ഥികൾക്കും അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ വീടൊരുക്കിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമ്മാണത്തിനായി മാറ്റി വെച്ചത്. അസുഖബാധിതയായ അമ്മ മാത്രമുള്ള ഈ കുഞ്ഞുങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വീട് നിർമ്മാണത്തിനായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു.
ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട് യാഥാർത്ഥ്യമാക്കിയ ഈ സ്‌നേഹവീടിന്റെ താക്കോൽദാനത്തിന് പങ്കുചേർന്നത് മനസ്സിനെ ആഴത്തിൽ സ്പർശിച്ച അനുഭവമായിരുന്നു. വീട് നിർമ്മിക്കാൻ മുന്നോട്ടുവന്ന സുരക്ഷാ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. രണ്ട് പെൺകുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തെ ചേർത്തുനിർത്തിയ നാട്ടുകാർക്കും ആശംസകൾ. പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിന്റെ പാരമ്പര്യം. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് വെറും വാക്കല്ല, ഒരു ജനതയെന്ന നിലയ്ക്ക് നാം അടിയുറച്ചു വിശ്വസിക്കുന്ന ഉറപ്പാണത്.
#KeralaPolice #Charity #HouseConstruction #PinarayiVijayan #Kollam #Compassion