Politics | ചമ്പായി സോറനും മകനും 30ന് ബിജെപിയിൽ ചേരും; പാർട്ടി ലക്ഷ്യമിടുന്നത് ആദിവാസി മേഖലയിൽ നേട്ടം കൊയ്യാൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചമ്പായി സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു
ന്യൂഡൽഹി: (KVARTHA) മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ചമ്പായി സോറൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മകനും തന്നോടൊപ്പം ബിജെപിയിൽ ചേരുമെന്നും പുതിയൊരു പാർട്ടി രൂപീകരിക്കാൻ വിചാരിച്ചെങ്കിലും ഇതിന് ഇനി സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിലും വിശ്വാസമുണ്ടെന്നും ജാർഖണ്ഡിലെ ആദിവാസികളുടെ അസ്തിത്വം സംരക്ഷിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ചമ്പായി സോറൻ കൂട്ടിച്ചേർത്തു. ബിജെപി രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണെന്നും ഏത് പദവിയാണ് തനിക്കു നൽകേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഗസ്റ്റ് 30ന് റാഞ്ചിയിൽ വെച്ച് ചമ്പായി സോറൻ ബിജെപിയിൽ ഔദ്യോഗികമായി ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചമ്പായി സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇളയ മകൻ ബാബുലാൽ സോറൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർക്കൊപ്പമാണ് തിങ്കളാഴ്ച രാത്രി ഡൽഹിയിൽ അമിത് ഷായെ കണ്ടത്.
കഴിഞ്ഞ ഡൽഹി സന്ദർശന വേളയിൽ ജെഎംഎം നേതൃത്വത്തിനെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടി നേതൃത്വം തന്നെ അപമാനിച്ചെന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ഈ രണ്ട് സന്ദർശനങ്ങൾക്കിടയിൽ, ജാർഖണ്ഡിലെ കോൽഹാൻ പ്രദേശത്ത് മുൻ മുഖ്യമന്ത്രി തൻ്റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തി.
ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചമ്പായി സോറൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും, ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് അദ്ദേഹം ഇതുവരെ രാജിവച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ജെഎംഎം നേതാവ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സോറൻ കുടുംബവുമായി അടുപ്പമുള്ള ചമ്പായി സോറനെ മുഖ്യമന്ത്രിയായി നിയമിച്ചത്. എന്നാൽ ഹേമന്ത് സോറൻ ജയിലിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തതിൽ അദ്ദേഹം അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംവരണ സീറ്റുകളിലും ജെഎംഎമ്മിനോട് ബിജെപി തോറ്റിരുന്നു. മുൻ കേന്ദ്രമന്ത്രി അർജുൻ മുണ്ടയ്ക്കുപോലും തൻ്റെ സീറ്റ് നിലനിർത്താനായില്ല. ആദിവാസി സമൂഹത്തിൽ സ്വാധീനമുള്ള, ചമ്പായി സോറനിലൂടെ നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമം.
