Controversy | എങ്ങനെയാണ് ഇന്ത്യയില്‍ ഒരു ജഡ്ജിനെ പുറത്താക്കുക, നടപടിക്രമം എന്ത്? വിവാദ പരമാര്‍ശത്തില്‍ ജസ്റ്റിസ് എസ്‌കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ്

 
Gukesh Becomes World Chess Champion: Wins 11.45 Crores
Gukesh Becomes World Chess Champion: Wins 11.45 Crores

Photo Credit: X/Abu Faisal

● ജഡ്ജുമാരെ നീക്കം ചെയ്യുന്ന നടപടികള്‍ ഭരണഘടനയില്‍ വിശദീകരിക്കുന്നു.
● 124(4), (5), 217, 218 എന്നീ ആര്‍ട്ടിക്കിളുകളിലാണ് വിശദീകരിച്ചിരിക്കുന്നത്.
● ഈ പ്രക്രിയ ലോക്സഭയിലോ രാജ്യസഭയിലോ ആരംഭിക്കാം. 

ന്യൂഡല്‍ഹി: (KVARTHA) അലഹബാദ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ശേഖര്‍ യാദവ് അടുത്തിടെ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ കാരണം വലിയ വിവാദത്തിലാണ്. ഇതിനെ തുടര്‍ന്ന്, 55 രാജ്യസഭാ എംപിമാര്‍ കപില്‍ സിബലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ നോട്ടീസിനെ പിന്തുണക്കുന്നു.

എന്താണ് വിവാദം?

ഡിസംബര്‍ എട്ട് ഞായറാഴ്ച, അലഹബാദ് ഹൈകോടതി ലൈബ്രറി ഹാളില്‍ വിഎച്ച്പിയുടെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജസ്റ്റിസ് ശേഖര്‍ യാദവ് നടത്തിയ പ്രസംഗമാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. 'വഖഫ് ബോര്‍ഡ് നിയമം', 'മതപരിവര്‍ത്തനം', 'ഏകീകൃത സിവില്‍ കോഡ്' തുടങ്ങിയ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം, പ്രത്യേകിച്ചും 'ഏകീകൃത സിവില്‍ കോഡ്' സംബന്ധിച്ച തന്റെ പ്രസ്താവനകളിലൂടെയാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.

രാജ്യം ഒന്നാണെങ്കില്‍ ഭരണഘടന ഒന്നാണെങ്കില്‍ എന്തുകൊണ്ട് നിയമം ഒന്നല്ല എന്നായിരുന്നു യോഗത്തില്‍ അദ്ദേഹം ചോദിച്ചത്. 'ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാന്‍ എനിക്ക് മടിയില്ല. ഭൂരിപക്ഷത്തിന്റെ ആഗ്രഹ പ്രകാരമായിരിക്കണം ഹിന്ദുസ്ഥാനില്‍ കാര്യങ്ങള്‍ നടക്കേണ്ടത്. ഹൈകോടതി ജഡ്ജിയെന്ന നിലയിലല്ല ഇതെല്ലാം പറയുന്നത്. മറിച്ച്, രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷത്തിന് ക്ഷേമവും സന്തോഷവും ഉണ്ടാവുന്ന ഭരണം മാത്രമേ ജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ', അദ്ദേഹം വ്യക്തമാക്കി. 

മാത്രമല്ല, മതഭ്രാന്തന്മാര്‍ രാജ്യത്തിന് അപകടകാരികളാണെന്നും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചും ജഡ്ജ് പ്രസ്താവിച്ചു. ജഡ്ജിന്റെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ദി ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സിജെഎആര്‍) ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ജഡ്ജുമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം 

ജഡ്ജുമാരെ നീക്കം ചെയ്യുന്ന മുഴുവന്‍ നടപടികളും ഭരണഘടനയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ 124(4), (5), 217, 218 എന്നീ ആര്‍ട്ടിക്കിളുകളിലാണ് ഈ നടപടിക്രമങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഈ നടപടിക്രമം സുപ്രീം കോടതിയിലോ ഹൈകോടതിയിലോ ഉള്ള ഒരു ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ളതാണ്. ഈ പ്രക്രിയ പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍, അതായത് ലോക്സഭയിലോ രാജ്യസഭയിലോ ആരംഭിക്കാം. 

ആദ്യപടിയായി, ജഡ്ജിയെ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന എംപിമാര്‍ ഒരു നോട്ടീസ് നല്‍കണം. ലോക്സഭയില്‍ നൂറോ അതിലധികമോ എംപിമാരുടെയും, രാജ്യസഭയില്‍ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എംപിമാരുടെയും ഒപ്പുണ്ടായിരിക്കണം ഈ നോട്ടീസില്‍. നോട്ടീസ് ലോക്സഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ അംഗീകരിച്ചാല്‍, ജഡ്ജിയെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ സമിതി രൂപീകരിക്കും. ഈ സമിതിയില്‍ സുപ്രീം കോടതിയിലെ ഒരു ജഡ്ജി, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒരു നിയമജ്ഞന്‍ എന്നിവരായിരിക്കും അംഗങ്ങള്‍. 

അന്വേഷണത്തിനു ശേഷം സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട സഭയിലെ സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ജഡ്ജിയെ നീക്കം ചെയ്യാനുള്ള നിര്‍ദേശം പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടിനായി വയ്ക്കും. ഇരുസഭകളിലെയും മൊത്തം അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണയും, ഹാജരാകുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റെയും പിന്തുണയും ഈ നിര്‍ദേശത്തിന് ലഭിച്ചാല്‍ മാത്രമേ നടപടി തുടരൂ.

പാര്‍ലമെന്റ് ഈ നിര്‍ദേശം അംഗീകരിച്ചാല്‍ അത് രാഷ്ട്രപതിയുടെ അടുത്തേക്ക് പോകും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ജഡ്ജിയെ നീക്കം ചെയ്യാന്‍ കഴിയൂ. ഈ നടപടിക്രമം വളരെ സങ്കീര്‍ണവും സമയമെടുക്കുന്നതുമാണ്. ഒരു ജഡ്ജിനെ നീക്കം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 

നേരത്തെയും സമാന നടപടികള്‍ 

1991-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി. രാമസ്വാമിയെ നീക്കം ചെയ്യാനുള്ള നടപടികളാണ് ഇതിന് തുടക്കം കുറിച്ചത്. അന്വേഷണ സമിതി അദ്ദേഹത്തിന് എതിരായി തെളിവുകള്‍ കണ്ടെത്തിയെങ്കിലും ഇംപീച്ച്മെന്റ് പ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. തുടര്‍ന്ന് 2011-ല്‍ സിക്കിം ഹൈക്കോടതി ജഡ്ജി പി.ഡി. ദിനകരനെതിരെയും കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെതിരെയും ഇത്തരം നടപടികള്‍ ഉണ്ടായി. 

ദിനകരന്‍ രാജിവച്ചപ്പോള്‍ അന്വേഷണം നിര്‍ത്തേണ്ടി വന്നു, സെന്‍ രാജ്യസഭയില്‍ കാര്യമായ പിന്തുണ നേടിയെങ്കിലും ലോക്സഭയില്‍ വോട്ടെടുപ്പിന് മുമ്പ് രാജിവച്ചു. 2015-ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് പര്‍ദിവാലയ്‌ക്കെതിരായ പരാതി സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിധിയുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ വിവാദ പരാമര്‍ശം നീക്കം ചെയ്തതോടെ ഈ വിഷയം അവസാനിച്ചു. 

അതേ വര്‍ഷം തന്നെ മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.കെ. ഗാംഗലെയ്‌ക്കെതിരായ പരാതിയില്‍ രാജ്യസഭ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി. 2016-ലും 2017-ലും ആന്ധ്രാപ്രദേശ്, തെലങ്കാന ഹൈക്കോടതികളിലെ ജസ്റ്റിസ് സി.വി. നാഗാര്‍ജുന റെഡ്ഡിക്കെതിരായ പരാതികള്‍ അന്വേഷണത്തിന് മുമ്പേ തന്നെ പിന്‍വലിക്കപ്പെട്ടു.

#impeachment #IndianJudiciary #justiceSKyadav #controversy #law #India #SupremeCourt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia