Elections | പാലക്കാട് ബിജെപി ജയിച്ചാല്‍ സിപിഎമ്മിന് ഇരട്ടഭാഗ്യം!


● തോറ്റാൽ കോൺഗ്രസിന് വലിയ പ്രതിസന്ധിയുണ്ടാകാം
● കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയും വലിയ പ്രശ്‌നമാണ്
● സിപിഎമ്മിനെ സംബന്ധിച്ച് പാലക്കാട് വലിയ വിജയപ്രതീക്ഷയൊന്നുമില്ല
ആദിത്യൻ ആറന്മുള
(KVARTHA) സംസ്ഥാനത്ത് മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ചര്‍ച്ചകളും ശ്രദ്ധയും മുഴുവനും പാലക്കാട് മണ്ഡലം കേന്ദ്രീകരിച്ചതാണ്. അതിനുള്ള പ്രധാനകാരണങ്ങള്‍ ബിജെപിക്ക് മണ്ഡലത്തിലുള്ള ആധിപത്യവും കോണ്‍ഗ്രസ് വിട്ട പി സരിന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായതും ബിജെപി-സിപിഎം ഡീല്‍ ചര്‍ച്ചകളുമാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അത് ശരിവയ്ക്കുന്ന വസ്തുതകളും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
കരുവന്നൂര്‍ ബാങ്ക് ത്ട്ടിപ്പ് കേസ്, എക്‌സാലോകിജ് കേസ് രണ്ടിലും ഇഡി അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഒച്ചിനേക്കാള്‍ വേഗത്തില്‍ ഇഴയുകയാണ്. തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പിണറായി പൊലീസ് തയ്യാറാകുന്നില്ല. എഡിജിപി എം.ആര്‍ അജിത് കുമാര്‍ എന്തിന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടു എന്നത് സര്‍ക്കാരിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പൂരം അലങ്കോലമായ ശേഷം സുരേഷ് ഗോപി ആംബുലന്‍സില്‍ അവിടെ എത്തിയത് അറിഞ്ഞിട്ടും സര്‍ക്കാര്‍ കേസെടുത്തില്ല. സിപിഐ ഇടപെട്ടാണ് കേസ് കൊടുത്തിരിക്കുന്നത്. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ആര്‍എസ്എസിനെയും ബിജെപിയെയും സഹായിക്കുന്ന സമീപനമാണ് സിപിഎമ്മും പിണറായി വിജയനും സ്വീകരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന് എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിട്ടും ദേശാഭിമാനി ഒരുവരി വാര്‍ത്ത നല്‍കിയില്ലെന്നും അവർ ആരോപിക്കുന്നു.
പി.സരിന്‍ തുടക്കത്തില്‍ ഓളം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് വോട്ടായി മാറുമോ എന്ന കാര്യത്തില്‍ സിപിഎമ്മിന് തന്നെ സംശയമുണ്ട്. കഴിഞ്ഞ തവണ സിപിഎമ്മിന്റെ വോട്ട കൂടി ലഭിച്ചിട്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന് പി സരിന്‍ പറഞ്ഞത് ശരിയാണ്. ഇത്തവണ അത് സംഭവിച്ചില്ലെങ്കിലും യുഡിഎഫില്‍ നിന്നുള്ള വോട്ട് സരിന് പിടിക്കാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല സിപിഎം പാലക്കാട് മണ്ഡലം അത്ര ഗൗരവത്തിലെടുത്തിട്ടില്ല എന്ന ആക്ഷേപവും ശക്തമാണ്. കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയും വലിയ പ്രശ്‌നമാണ്. ഷാഫി പറമ്പില്‍ മറ്റ് നേതാക്കളെയാരെയും വളരാന്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അതിന്റെ ഭാഗമായാണ് പത്തനംതിട്ട അടൂര്‍ സ്വദേശിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തനിക്ക് പകരക്കാരനായി ഷാഫി ഇടപെട്ട് കൊണ്ടുവന്നത്. പി സരിനോ, മറ്റ് യുവ നേതാക്കളോ മത്സരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാകില്ലായിരുന്നു. പാര്‍ലമെന്റില്‍ നിന്ന് തിരികെ വന്നാല്‍ തന്റെ തട്ടകം സുരക്ഷിതമാക്കുന്നതിനാണ് ഷാഫി രാഹുലിനെ ഇറക്കിയതെന്ന് വ്യക്തമാണ്. തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ തന്നെ പാര്‍ട്ടി മത്സരിപ്പിക്കൂ എന്ന കെ മുരളീധരന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്. അതുകൊണ്ട് കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
സി കൃഷ്ണകുമാര്‍ ബിജെപിയുടെ മികച്ച സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍ പാര്‍ട്ടിയിലെ എതിര്‍ വിഭാഗം അദ്ദേഹത്തെ പാലം വലിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന ആരോപണം ശക്തമാണ്. കൃഷ്ണകുമാറിന് ജയിക്കുന്നതിലല്ല പണത്തോടാണ് താല്‍പര്യമെന്ന് ചില ബിജെപിക്കാര്‍ പറഞ്ഞതായി കെ.മുരളീധരന്‍ ആരോപിക്കുന്നു. കഴിഞ്ഞ തവണ ഇ.ശ്രീധരന്‍ 50,000 വോട്ടാണ് പാലക്കാട് പിടിച്ചത്. അതിന് മുമ്പ് ശോഭാ സുരേന്ദ്രന്‍ 40,000 വോട്ട് നേടിയിരുന്നു. അതാണ് ബിജെപിയുടെ യഥാര്‍ത്ഥ വോട്ട് ഷെയര്‍.
ഇ.ശ്രീധരന്റെ വ്യക്തിപ്രഭാവം കൊണ്ട് പതിനായിരം വോട്ട് കൂടി നേടാനായത് കൊണ്ടാണ് 50,000 വോട്ട് ലഭിച്ചത്. സി.കൃഷ്ണകുമാറിന് അത്രയും വോട്ട് ഇത്തവണ പിടിക്കാനാകുമോ എന്ന് പാര്‍ട്ടിക്ക് തന്നെ സംശയമാണ്. മുതിര്‍ന്ന പല നേതാക്കന്മാരും ഇതുവരെ നിയമസഭയില്‍ എത്താന്‍നോക്കിയിട്ട് നടന്നില്ല. ആ നിലയ്ക്ക് രണ്ടാംനിരയിലെ കൃഷ്ണകുമാര്‍ എത്തുന്നത് അവരില്‍ പലര്‍ക്കും സുഖിക്കില്ല. നിലവില്‍ സുരേഷ് ഗോപി കേരളത്തിലെ പാര്‍ട്ടിക്ക് മുകളിലാണെന്ന രീതിയിലാണ് നടക്കുന്നത്. അതുപോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നീക്കങ്ങളും നടക്കാന്‍ സാധ്യതയുണ്ട്.
സിപിഎമ്മിനെ സംബന്ധിച്ച് പാലക്കാട് വലിയ വിജയപ്രതീക്ഷയൊന്നുമില്ല. എന്നാല്‍ ചേലക്കരയില്‍ അതുണ്ട് താനും. ചേലക്കരയില്‍ സിപിഎം ജയിക്കുകയും പാലക്കാട് കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്താല്‍ അതിന്റെ ഗുണം സിപിഎമ്മിനാണ്. കാരണം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ അപ്രസക്തമാക്കാനുള്ള മാര്‍മാണത്. രണ്ടിടത്തും കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ വലിയ പ്രതിസന്ധിയിലാകും. ബിജെപിയുടെ മുന്നേറ്റത്തിന്റെ സൂചനയുമാകും. അവര്‍ അടുത്തകാലത്തെങ്ങും കേരളം ഭരിക്കുന്നത് പോയിട്ട് പ്രതിപക്ഷത്ത് പോലും എത്തില്ല.
സിപിഎമ്മിന് രാജ്യത്ത് ആകെ പ്രതീക്ഷയുള്ളത് കേരളം മാത്രമാണ്. ഇവിടെ ഭരണം നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. അതുകൊണ്ട് കോണ്‍ഗ്രസിനെ എങ്ങനെയും ശിഥിലമാക്കാനേ അവര്‍ നോക്കൂ. അത് പാലക്കാട് സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. അതോട് കൂടി കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് മുറവിളി ഉയരും, ചില നേതാക്കള്‍ സിപിഎമ്മിലേക്കോ, ബിജെപിയിലേക്കോ പോകും. മൊത്തത്തിലൊരു അരക്ഷിതാവസ്ഥ യുഡിഎഫിലുണ്ടാകും. അതിനുള്ള ശ്രമങ്ങളായിരിക്കും സിപിഎം നടത്തുക. അതിനുള്ള ബലിയാടാകും പി സരിന്.
#BJP #CPM #Elections #Palakkad #KeralaPolitics #Congress