Criticism | 'കള്ളക്കടത്ത് സ്വർണം ഒഴുകിയെത്തുന്ന സമാന്തര മേഖലയെ തൊടാൻ ധൈര്യമില്ല', ജിഎസ്‌ടി റെയ്‌ഡിൽ രൂക്ഷവിമർശനവുമായി സ്വർണ വ്യാപാരികൾ


● വ്യാപാരികളെ അപമാനിക്കാനുള്ള ശ്രമമാണെന്ന് ആരോപണം
● 'സിസിടിവി ഓഫ് ചെയ്ത് സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലാണ് റെയ്ഡ് നടത്തിയത്'
● 'സമാന്തര സ്വർണ വ്യാപാര മേഖലയിലേക്ക് പരിശോധന നടത്തിയില്ല'
കൊച്ചി: (KVARTHA) തൃശൂരിലെ സ്വർണ വ്യാപാര, വ്യവസായ മേഖലയിൽ നടന്ന ജിഎസ്‌ടി റെയ്ഡുകളെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രൂക്ഷമായി വിമർശിച്ചു. ഈ റെയ്ഡുകൾ വ്യാപാരികളെ അപമാനിക്കാനും മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസറും ആരോപിച്ചു.
ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള ഒരു മേഖലയിൽ 104 കിലോ സ്വർണം പിടികൂടി എന്നുള്ളത് പർവതീകരിച്ചു കാണിക്കുകയാണ്. സിസിടിവി ഓഫ് ചെയ്ത്, സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാണ് റെയ്ഡ് നടത്തിയത്. നിർമ്മാണ ശാലകളിൽ സ്വർണം വിവിധ ഘട്ടങ്ങളിലാണ് ഉള്ളത്. അതെല്ലാം എങ്ങനെയാണ് തൂക്കം എടുത്തതെന്ന് വ്യക്തമാക്കണമെന്നും ഇരുവരും പറഞ്ഞു.
റെയ്ഡ് നടന്ന സ്ഥാപനങ്ങളിൽ സ്വർണം ഒന്നൊന്നായി തൂക്കിയെടുത്തത് ശരിയല്ലെന്നും, ഒരുമിച്ച് തൂക്കി എടുക്കുന്നതാണ് പതിവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് എണ്ണം വരുമ്പോൾ ചെറിയ വ്യത്യാസം വരാം. ജിഎസ്‌ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരശാലകളിലും, നിർമ്മാണ യൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയിട്ടുള്ളത്. കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യമില്ല. ജിഎസ്ടി ഉദ്യോഗസ്ഥരെ പരസ്പരം വിശ്വാസമില്ലാത്ത രീതിയിലാണ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം.
ഇത്രയും വിപുലമായ ഉദ്യോഗസ്ഥ വൃന്ദം ഉണ്ടായിട്ടും ജി എസ് ടി രജിസ്ട്രേഷൻ എടുക്കാതെ സ്വർണ വ്യാപാരം ചെയ്യുന്ന കള്ളക്കടത്ത് മേഖലയിലേക്ക് പരിശോധനയ്ക്കായി പോയിട്ടില്ല. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും, നികുതിയും എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നികുതി ചോർച്ചയും, നികുതി വെട്ടിപ്പുണ്ടെന്ന് ഇവർ കണ്ടെത്തുന്നത്.
സർക്കാരിലേക്ക് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സ്വർണ വ്യാപാര മേഖല തകർക്കാൻ മാത്രമേ ഇത്തരം റെയ്ഡുകൾ ഉപകരിക്കു എന്നും സ്വർണ വ്യാപാര മേഖലയോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും കെ സുരേന്ദ്രനും ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസറും കൂട്ടിച്ചേർത്തു.
#GSTraid #KeralaGold #ThrissurNews #TaxEvasion #BusinessNews #IndiaNews