അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ്: മുൻ മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി


● ഷൈജുവിനെതിരെ അമ്പതോളം കേസുകളുണ്ട്.
● കുടുംബാംഗങ്ങളുടെ ലക്ഷങ്ങൾ തട്ടിപ്പിൽ നഷ്ടമായി.
● കമ്പനി ഉടമകൾ പണം തട്ടിയെടുത്ത് മുങ്ങിയതായി ആരോപണം.
● ജീവനക്കാർക്കും നിക്ഷേപകർക്കും പണം നഷ്ടപ്പെട്ടു.
കണ്ണൂർ: (KVARTHA) നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ മുൻ മാനേജരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഷൈജുവിൻ്റെ പേരിൽ അമ്പതോളം കേസുകളുണ്ട്. ബ്രാഞ്ച് മാനേജർ എന്ന നിലയിലാണ് ഈ കേസുകളിൽ ഭൂരിഭാഗവും.

ഷൈജുവിൻ്റെ കുടുംബാംഗങ്ങളുടെയും സ്വന്തം പേരിലുള്ള ലക്ഷക്കണക്കിന് രൂപയും ഈ തട്ടിപ്പിൽ നഷ്ടമായിട്ടുണ്ട്. ഓരോ കേസിലും ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു ഇദ്ദേഹം, ചില കേസുകളിൽ റിമാൻഡിലുമായിരുന്നു.
അർബൻ നിധിയിൽ ജോലി ലഭിക്കുന്നതിനായി ഇയാൾ ബന്ധുക്കളിൽ നിന്നും മറ്റും കടംവാങ്ങി വൻ തുക ഡെപ്പോസിറ്റായി നൽകിയിരുന്നു.
എന്നാൽ, കമ്പനിയുടെ ഉടമകളായ മലപ്പുറം ചങ്ങരംകുളം സ്വദേശികളായ കെ.എ. ഗഫൂർ, ഷൗക്കത്തലി എന്നിവർ പണം കൈക്കലാക്കി മുങ്ങിയതോടെ നിക്ഷേപകർ മാത്രമല്ല ഷൈജുവിനെപ്പോലുള്ള ജീവനക്കാരും പ്രതിസന്ധിയിലായി.
ഷൈജുവിൻ്റെ മരണം കേസുമായി ബന്ധപ്പെട്ടതല്ലെന്നാണ് കണ്ണൂർ ടൗൺ പോലീസിൻ്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അർബൻ നിധിയുടെ ഫിനാൻസ് മാനേജറായ ജീനയുടെ പേരിലും അൻപതിലധികം കേസുകളുണ്ട്. ഇവരും ഇപ്പോൾ ജാമ്യത്തിലാണ്. 12 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് അർബൻ നിധി ഉടമകൾ ജീവനക്കാരെക്കൊണ്ട് പണം പിരിപ്പിച്ചത്.
സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യൂ.
Article Summary: Former manager in Urban Nidhi scam found dead in Kannur.
#UrbanNidhiScam #KannurNews #InvestmentFraud #KeralaCrime #FinancialScam #Kozhikode