ഇരുപത്തിയൊന്നാം വയസ്സിൽ മസ്തിഷ്കാർബുദമെന്ന് സ്ഥിരീകരിച്ച് 11 വർഷം കീമോതെറാപ്പിക്ക് വിധേയയായ യുവതിയുടെ വെളിപ്പെടുത്തൽ; ഡോക്ടർക്കെതിരെ പരാതി
ADVERTISEMENT
● കൺസൾട്ടന്റ് പ്രൊഫസറായ ഇയാൻ ബ്രൗൺ ഗ്രേഡ് 4 ഗ്ലിയോബ്ലാസ്റ്റോമയാണെന്ന് പറഞ്ഞ് കടുത്ത കീമോതെറാപ്പിക്ക് നിർദേശിക്കുകയായിരുന്നു
● 2024-ൽ മറ്റൊരു ഡോക്ടർ വിളിച്ചറിയിച്ചതോടെയാണ് തനിക്ക് കാൻസറില്ലായിരുന്നുവെന്ന സത്യം ബെക്കി തിരിച്ചറിഞ്ഞത്
● മസ്തിഷ്കത്തിലെ വീക്കം മാത്രമായിരുന്നു തന്റേതെന്ന് 2025-ൽ നടത്തിയ പരിശോധനകളിൽ വ്യക്തമായി
● ഇതേ ഡോക്ടറുടെ കീഴിൽ സമാനമായ അനുഭവം നേരിട്ട 40-ഓളം പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്
ലണ്ടൻ: (KVARTHA) ഇരുപത്തിയൊന്നാം വയസ്സിൽ മസ്തിഷ്കാർബുദമെന്ന് സ്ഥിരീകരിച്ച് മാസങ്ങൾ മാത്രമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതി ഇല്ലാത്ത കാൻസറിനായി ചികിത്സ തേടിയത് 11 വർഷം. 11 വർഷത്തെ കീമോതെറാപ്പിക്കൊടുവിലാണ് തനിക്ക് അർബുദമായിരുന്നില്ലെന്ന സത്യം 33-കാരിയായ ബെക്കി ജോൺസ് എന്ന യുവതി തിരിച്ചറിയുന്നത്.
താൻ കടന്നുപോയ വലിയ പ്രതിസന്ധികളെക്കുറിച്ച് ബെക്കി ബിബിസിയിലൂടെ നടത്തിയ തുറന്നുപറച്ചിൽ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. യുകെയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കവൻട്രി ആൻഡ് വാർവിക്ഷെയർ എൻഎച്ച്എസിനെതിരെയാണ് ബെക്കി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
തലവേദനയിൽ തുടങ്ങിയ ദുരിതം
സിസിടിവി ഓപ്പറേറ്ററായിരുന്ന ബെക്കി മൈഗ്രേൻ കടുത്തതോടെയാണ് ചികിത്സ തേടിയെത്തിയത്. തുടർന്ന് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പ്രൊഫസറായ ഇയാൻ ബ്രൗണിനെ കാണിച്ചപ്പോഴാണ് ഗ്രേഡ് 4 ഗ്ലിയോബ്ലാസ്റ്റോമ എന്ന മാരക മസ്തിഷ്കാർബുദമാണെന്ന് പറഞ്ഞത്. കീമോതെറാപ്പി എടുക്കാതിരുന്നാൽ താൻ മരിച്ചുപോവുമെന്നാണ് ഇയാൻ ബ്രൗൺ ആവർത്തിച്ചുപറഞ്ഞതെന്ന് ബെക്കി പറയുന്നു.
കീമോതെറാപ്പി മരുന്നായ ടെമോസോളോമൈഡ് ജീവിതകാലം മുഴുവൻ എടുക്കണമെന്നാണ് ബെക്കിയോട് നിർദേശിച്ചിരുന്നത്. പല സ്കാനിങ്ങുകൾ ചെയ്തിട്ടും ട്യൂമറിൻ്റെ അടയാളം പ്രകടമാകുന്നില്ലല്ലോ എന്ന ചോദ്യത്തിന് അത് നഗ്നനേത്രത്തിൽ കാണാനാവില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
ഗർഭം ധരിക്കരുതെന്ന് നിർദേശം
തന്നോട് ഗർഭം ധരിക്കരുതെന്ന് ഇയാൻ ബ്രൗൺ പ്രത്യേകം പറഞ്ഞിരുന്നുവെന്നും, എന്നാൽ പിന്നീട് രണ്ട് കുട്ടികൾ ഉണ്ടായപ്പോഴും അത് അത്ഭുതമാണെന്ന് ഡോക്ടർ പറയുകയുണ്ടായെന്നും ബെക്കി വെളിപ്പെടുത്തി. 2024-ൽ ഇനിമുതൽ കീമോ എടുക്കേണ്ടെന്ന് പറഞ്ഞ് മറ്റൊരു ഡോക്ടർ വിളിച്ചതോടെയാണ് സംഭവങ്ങളിൽ വഴിത്തിരിവുണ്ടാകുന്നത്. എന്താണ് കാരണമെന്ന ചോദ്യത്തിന് ഇയാൻ ബ്രൗൺ റിട്ടയറായെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
സത്യം തിരിച്ചറിഞ്ഞത് ഇങ്ങനെ
തൻ്റേത് അർബുദമായിരുന്നില്ലെന്നും മസ്തിഷ്കത്തിലെ വീക്കം മാത്രമായിരുന്നുവെന്നും അടുത്തിടെ മാത്രമാണ് തിരിച്ചറിഞ്ഞതെന്ന് ബെക്കി പറയുന്നു. 2025-ൽ ന്യൂറോസർജനെയും റേഡിയോളജിസ്റ്റിനെയുമൊക്കെ കണ്ടപ്പോഴാണ് ബെക്കിക്ക് അർബുദമുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. 2025-ൽ ഇയാൻ ബ്രൗൺ കൈകാര്യം ചെയ്ത കാൻസർ കേസുകൾ നിരീക്ഷണത്തിൽ വന്നപ്പോൾ മാത്രമാണ് ബെക്കി ഈ ക്രൂരമായ സത്യമറിയുന്നത്.
40 പേർക്ക് സമാന അനുഭവം
നിരവധി പേർ ഇയാൻ ബ്രൗൺ സമാനമായി ചികിത്സിച്ചിരുന്നുവെന്ന പരാതിയുമായെത്തിയിട്ടുണ്ട്. 40 പേരാണ് സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്. 15 വർഷം വരെ കഴിക്കാവുന്ന രൂപത്തിലുള്ള കീമോതെറാപ്പി മരുന്നുകൾ സ്വീകരിക്കുന്ന രോഗികളുടെ കാര്യത്തിൽ എന്തുകൊണ്ട് ആശുപത്രിയിലെ ഓങ്കോളജി ഫാർമസി ടീം ഇടപെട്ടില്ലെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.
എന്നാൽ വ്യക്തിഗത കേസുകളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ ആശുപത്രി, പ്രസ്തുത മരുന്നിൻ്റെ ഉപയോഗത്തിൽ കൂടുതൽ ശക്തമായ മേൽനോട്ടം ഉറപ്പാക്കുമെന്നാണ് ബിബിസിയോട് പ്രതികരിച്ചത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: A UK woman who underwent chemotherapy for 11 years found out she never had cancer.
#Kvartha #BeckyJones #MedicalNegligence #UKNews #BBCNews #FakeCancerDiagnosis #CoventryHospital #MalayalamNews #AmmuNews
