Theft | മാട്ടൂല്‍ ജോസ് സത്യമോ മിഥ്യയോ! സ്‌കൂളില്‍ കയറി പണവും മുട്ടകളും മോഷ്ടിച്ചു ഡയറിയില്‍ പേരെഴുതി കടന്നുകളഞ്ഞ മോഷ്ടാവിനെ തേടി പൊലീസ്
വിദ്യാര്‍ഥികളുടെ രണ്ട് സമ്പാദ്യക്കുടുക്കയും കവർന്നു
കണ്ണൂര്‍: (KVARTHA) ചെറുകുന്നില്‍ സ്‌കൂളിലെ ഡയറിയില്‍ സ്വന്തം പേര് എഴുതി വെച്ചു പാചകപ്പുരയില്‍ കുട്ടികള്‍ക്ക് നല്‍കാനായി വെച്ച മുട്ടയും ഓഫീസ് മുറിയിലെ പണവും മോഷ്ടിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനായി കണ്ണപുരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 'ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്', അടിയില്‍ ഒരു ശരി ചിഹ്നവും ഇട്ടുകൊണ്ടു ഡയറിയില്‍ കുറിപ്പെഴുതി വെച്ചാണ് മോഷ്ടാവ് മുങ്ങിയത്.
സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന കള്ളന്‍ മേശപ്പുറത്തിരുന്ന ഡയറിയിൽ കുറിപ്പെഴുതി കടന്നുകളഞ്ഞത് അസാധാരണ സംഭവമായിട്ടാണ് പൊലീസ് വിലയിരുത്തുന്നത്. ചെറുകുന്ന് പള്ളക്കരയിലെ എഡിഎല്‍പി സ്‌കൂളിലാണ് മോഷണം നടന്നത്. കുട്ടികള്‍ക്ക് പാചകം ചെയ്തു നല്‍കാനായി കൊണ്ടുവന്ന 60 മുട്ടയില്‍ നിന്നും 40 മുട്ട, ഡയറിയില്‍ സൂക്ഷിച്ച 1800 രൂപ, വിദ്യാര്‍ഥികളുടെ രണ്ട് സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളന്‍ കൊണ്ടു പോയത്.
സ്‌കൂളിലെ മറ്റുസാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. മഴ അവധിക്കഴിഞ്ഞ് 18ന് സ്‌കൂള്‍ തുറന്നപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്‌കൂളിലെ പ്രധാനാധ്യാപിക പി ജെ രേഖ ജെയ്സിയുടെ പരാതിയെത്തുടര്‍ന്നാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. മാട്ടൂല്‍ ജോസെന്ന പേരുളള മോഷ്ടാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇയാളുടെ പേര് യാഥാര്‍ത്ഥ്യമാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.