Verdict | 'അവിഹിത ബന്ധം ഒളിപ്പിക്കാൻ യുവതിയെ കൊലപ്പെടുത്തി, മൃതദേഹം മാൻഹോളിൽ തള്ളി, മണൽ നിറച്ച് സിമന്റ് ഉപയോഗിച്ച് അടച്ചു'; ക്ഷേത്ര പൂജാരിക്ക് ജീവപര്യന്തം


● യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
● മൃതദേഹം ഒളിപ്പിച്ചത് മാൻഹോളിൽ.
● തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രത്യേകം ശിക്ഷയുണ്ട്.
ഹൈദരാബാദ്: (KVARTHA) പ്രണയത്തിലായ 30 വയസുള്ള യുവനടിയെ കൊലപ്പെടുത്തിയെന്ന കേസിൽ ക്ഷേത്ര പൂജാരിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സരൂർനഗറിലെ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗാരി വെങ്കട സൂര്യ സായി കൃഷ്ണയെയാണ് ശിക്ഷിച്ചത്. കോടതി പ്രതിക്ക് 10 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽ 9.75 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകാനും 25,000 രൂപ കോടതിയിൽ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പൊലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: 'അയ്യഗാരി വെങ്കട സൂര്യ സായി കൃഷ്ണയും കൊല്ലപ്പെട്ട യുവതിയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സായി കൃഷ്ണ, സരൂർനഗർ സ്വദേശിയായ അപ്സരയുമായി അടുപ്പത്തിലായി. എന്നാൽ, അപ്സര വിവാഹം കഴിക്കാൻ നിർബന്ധം ചെലുത്തിയതോടെ സായി കൃഷ്ണ അവളെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. തൻ്റെ വിവാഹേതര ബന്ധം പുറത്തറിയാതിരിക്കാനായിരുന്നു ഇത്.
അപ്സരയുടെ അമ്മ പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തിൽ പതിവായി പോകാറുണ്ടായിരുന്നു. അങ്ങനെയാണ് സായി കൃഷ്ണ അപ്സരയുമായി പരിചയത്തിലാകുന്നത്. 2023 ന്റെ തുടക്കത്തിൽ ഇരുവരും പ്രണയത്തിലായി. കൊലപാതകം നടന്ന ദിവസം, 2023 ജൂൺ മൂന്നിന് സായി കൃഷ്ണ അപ്സരയെ സുഹൃത്തുക്കളോടൊപ്പം കോയമ്പത്തൂരിലേക്ക് പോകാനായി വിമാനത്താവളത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ശംഷാബാദിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെവെച്ച് ഇരുവരും തമ്മിൽ വിവാഹത്തെച്ചൊല്ലി വാഗ്വാദമുണ്ടായി. ഇതിനിടയിൽ സായി കൃഷ്ണ ഒരു വലിയ കല്ലുകൊണ്ട് അപ്സരയുടെ തലക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ഒരു ചാക്കിൽ കെട്ടി കാറിൽ സരൂർനഗറിലേക്ക് തിരികെ കൊണ്ടുവന്നു. സരോർനഗറിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം പ്രതി രണ്ട് ദിവസത്തേക്ക് മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചു. ദുർഗന്ധം വരാതിരിക്കാൻ ദിവസവും റൂം ഫ്രഷ്നർ സ്പ്രേ ചെയ്തു. പിന്നീട് ശേഷം താൻ ജോലി ചെയ്തിരുന്ന മൈസമ്മ ക്ഷേത്രത്തിന് പിന്നിലെ ഒരു മാൻഹോളിൽ തള്ളി. ശേഷം മണലും സിമന്റും ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം സായി കൃഷ്ണ ഷംഷാബാദ് പൊലീസിൽ ഒരു പരാതി നൽകി. തൻ്റെ ബന്ധുവായ അപ്സരയെ എയർപോർട്ടിൽ കൊണ്ടുവിട്ടതിന് ശേഷം കാണാനില്ലെന്നായിരുന്നു പരാതി. ജൂൺ നാല് മുതൽ അപ്സര ഫോൺ എടുക്കുന്നില്ലെന്നും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആണെന്നും സായി കൃഷ്ണ പൊലീസിനോട് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും സായി കൃഷ്ണയുടെ മൊബൈൽ ഫോൺ സിഗ്നലുകളും പരിശോധിച്ച പൊലീസ്, പരാതിക്കാരൻ തന്നെയാണ് കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത സായി കൃഷ്ണ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു'.
കോടതിയുടെ വിധി
അപ്സര വീട്ടിൽ നിന്ന് പോയ സമയം മുതൽ മൃതദേഹം മാൻഹോളിൽ നിന്ന് കണ്ടെടുത്തത് വരെയുള്ള എല്ലാ സംഭവങ്ങളെയും ബന്ധിപ്പിക്കുന്ന സാഹചര്യത്തെളിവുകൾ ലഭിച്ചതോടെയാണ് പൊലീസ് സായി കൃഷ്ണയിലേക്ക് എത്തിയതെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി രവി കുമാർ പറഞ്ഞു. രംഗറെഡ്ഡി ജില്ലാ കോടതിയാണ് വെങ്കട സായിയെ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഏഴ് വർഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
A temple priest in Hyderabad has been sentenced to life imprisonment for murdering a 30-year-old woman to conceal their extramarital affair. The priest, Ayyagari Venkata Surya Sai Krishna, killed the woman after she pressured him to marry her and then disposed of her body in a manhole.
#HyderabadCrime, #MurderCase, #LifeImprisonment, #TemplePriest, #ExtramaritalAffair, #CrimeNews