റസീനയുടെ മരണം: സദാചാരപോലീസ് വാദം തള്ളി കുടുംബം; കാമുകനെതിരെ പരാതി


● പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്ന് മാതാവ്.
● പ്രതികൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് ഉണ്ടെന്ന് പോലീസ്.
● മൂന്ന് SDPI പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
● SDPI ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നു.
● കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ് സൂചിപ്പിക്കുന്നു.
കണ്ണൂർ: (KVARTHA) കണ്ണൂർ ജില്ലയിലെ കായലോട് പറമ്പായിൽ ഭർതൃമതിയായ റസീന ജീവനൊടുക്കിയത് സദാചാര വിചാരണയെ തുടർന്നാണെന്ന ആരോപണം ബന്ധുക്കൾ തള്ളി. റസീനയുടെ മരണത്തിന് കാരണം മയ്യിൽ സ്വദേശിയായ സാമൂഹ്യ മാധ്യമ കാമുകനാണെന്ന് മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കാമുകൻ സ്വർണവും പണവും തട്ടിയെടുത്തതാണ് റസീനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഫാത്തിമ പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും തന്റെ ജ്യേഷ്ഠന്റെ മകനും അറസ്റ്റിലായവരിൽ ഉണ്ടെന്നും ആത്മഹത്യ ചെയ്ത റസീനയുടെ മാതാവ് വെളിപ്പെടുത്തി. ഏറെക്കാലമായി ഫോണിലൂടെ ബന്ധമുണ്ടായിരുന്ന ആൺസുഹൃത്ത് റസീനയുടെ ജീവിതം തകർത്തു. അയാൾ അടുപ്പം നടിച്ച് പണവും സ്വർണവും തട്ടിയെടുത്തു. പോലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണെന്നും സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, യുവതി ജീവനൊടുക്കിയതിന് കാരണം സദാചാര ആക്രമണം തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിണറായി പോലീസ്. പ്രതികൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണത്തെ തുടർന്നുണ്ടായ റസീനയുടെ ആത്മഹത്യയിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീന മൻസിലിലെ റസീന എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് മരണകാരണത്തെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനുപിന്നാലെ പിണറായി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് റസീന ആൺസുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റസീനയുടെ ഭർത്താവ് ഗൾഫിലാണ്. മയ്യിൽ സ്വദേശിയായ ആൺസുഹൃത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സംഭവത്തിൽ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികളുണ്ടെന്നാണ് വിവരമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പാർട്ടിക്കെതിരെ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭർതൃമതിയായ യുവതിയെ മയ്യിൽ സ്വദേശിക്കൊപ്പം സംശയകരമായ രീതിയിൽ കുടുംബാംഗങ്ങൾ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ അവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് മയ്യിൽ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാർ വിഷയത്തിൽ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമായിരുന്നു.
പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്. എന്നാൽ മരണശേഷം പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകരെ കള്ളക്കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാർട്ടിയുടെ സമ്മർദ്ദ ഫലമാണെന്നും എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ വാർത്ത പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Article Summary: Raseena's family dismisses moral policing, blames online lover for her death.
#RaseenaDeath #MoralPolicing #KeralaCrime #OnlineFraud #SDPI #Kannur