രാഹുലിനെതിരെ അതിഗുരുതര ആരോപണങ്ങൾ; സാമ്പത്തിക ചൂഷണവും ഗർഭച്ഛിദ്രവും പരാതിയിൽ
ADVERTISEMENT
● രാഹുലിനെതിരെ ഉയരുന്ന മൂന്നാമത്തെ പീഡന പരാതിയാണിത്.
● കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
● പാലക്കാട് ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.
● ഹോട്ടലിലെ റിസപ്ഷനിൽ ഉള്ളവരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷമായിരുന്നു പോലീസ് നീക്കം.
● ആദ്യ രണ്ട് കേസുകളിലും ഹൈക്കോടതിയിൽനിന്നും വിചാരണ കോടതിയിൽനിന്നും ആശ്വാസം ലഭിച്ചിരുന്നു.
പാലക്കാട്: (KVARTHA) യുവതി നൽകിയ പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കുട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽനിന്നാണ് അതീവ രഹസ്യ നീക്കത്തിലൂടെ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന് പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായാണ് ലഭ്യമാകുന്ന വിവരം. ഇ മെയിൽ വഴിയാണ് അതിജീവിത പോലീസിന് പരാതി നൽകിയത്.
രാഹുലിനെതിരെ ഉയർന്നിട്ടുള്ള മൂന്നാമത്തെ പീഡന പരാതിയാണിത്. നിർബന്ധിത ഗർഭച്ഛിദ്രം, ശാരീരികമായ ഉപദ്രവം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും പണം കൈക്കലാക്കി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബന്ധം സ്ഥാപിച്ചതെന്നും പരാതിയിലുണ്ട്.
വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പോലീസ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പാലക്കാട് എത്തിയ രാഹുലിനെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. രാഹുലിന്റെ ഡ്രൈവറും സഹായിയും ഹോട്ടലിന് പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് സംഘം നടപടികളിലേക്ക് കടന്നത്.
അർധരാത്രി 12.15-ഓടെ അദ്ദേഹം താമസിച്ചിരുന്ന '2002' നമ്പർ മുറിയിലെത്തിയ പോലീസ് വാതിലിൽ തട്ടി. ആദ്യം വാതിൽ തുറക്കാൻ രാഹുൽ തയ്യാറായില്ലെങ്കിലും കസ്റ്റഡി രേഖപ്പെടുത്താൻ എത്തിയതാണെന്ന് പോലീസ് അറിയിച്ചതോടെ 12.30-ന് വാതിൽ തുറക്കുകയായിരുന്നു.
അറസ്റ്റ് നടപടികൾക്കായി വൈകിട്ടുതന്നെ പോലീസ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. രാത്രി 10 മണി മുതൽ ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരെല്ലാം ഫോണിൽ ലഭ്യമല്ലാത്ത രീതിയിലായിരുന്നു. ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി റിസപ്ഷനിലുള്ളവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് മുറിയിലേക്ക് നീങ്ങിയത്. പത്തനംതിട്ട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നേരത്തെ രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിക്കുകയുണ്ടായി. എന്നാൽ പുതിയ കേസിൽ കൂടുതൽ ഗൗരവകരമായ മൊഴികളാണ് പുറത്തുവരുന്നത്.
കുട്ടി വേണമെന്ന് രാഹുൽ നിർബന്ധിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും അതിജീവിത ആരോപിക്കുന്നു. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റതായും പീഡനത്തിന് ശേഷം വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താൻ പോയില്ലെന്നും യുവതി വ്യക്തമാക്കി.
വിവാഹം ഉടൻ നടക്കുമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും അവിടെവെച്ച് സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി ആക്രമിച്ചു എന്നുമാണ് മൊഴി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ തന്നെക്കൊണ്ട് ആവശ്യപ്പെട്ടുവെന്നും യുവതി പോലീസിനെ അറിയിച്ചു. കേസിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത ഷെയർ ചെയ്യൂ.
Rahul Mamkootathil arrested in Palakkad following a new harassment complaint filed via email.
#RahulMamkootathil #Palakkad #Arrest #KeralaPolice #YouthCongress #CrimeNews
