പോലീസ് പക്ഷപാതപരമായി നീങ്ങിയെന്ന് ഭാര്യ; തുടരന്വേഷണ ഹരജിയിൽ വാദം മുറുകുന്നു


● കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഹരജിയെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
● നവീൻ ബാബുവിനെ അവഹേളിച്ചത് ആത്മഹത്യയിലേക്ക് നയിച്ചതായി ആരോപണം.
● പോലീസ് പക്ഷപാതപരമായി നീങ്ങിയെന്ന് ഹരജിയിൽ ആരോപിക്കുന്നു.
കണ്ണൂർ: (KVARTHA) ഏറെ കോളിളക്കം സൃഷ്ടിച്ച മുൻ കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

കേസിന്റെ അന്വേഷണ പരിധിയിലെ മുഴുവൻ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് അന്വേഷണം നടത്തുകയും പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തതാണെന്ന് പോലീസ് അവകാശപ്പെട്ടു. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അതിനാൽ നിയമപരമായും വസ്തുതാപരമായും നിലനിൽക്കാത്ത ഹരജി തള്ളിക്കളയണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
തുടരന്വേഷണം വേണമെന്ന ആവശ്യത്തെ പ്രതിയും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വനും എതിർത്തു. എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചതാണെന്നും, തുടരന്വേഷണത്തിനായി ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും, കേസ് നീട്ടിക്കൊണ്ടുപോകാൻ വേണ്ടിയാണ് ഹരജി നൽകിയതെന്നും കെ. വിശ്വൻ വാദിച്ചു.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തിൽ അവഹേളിച്ചതിന്റെ മനോവിഷമത്തിലാണ് ഉന്നത ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്. ഈ കേസിൽ പി.പി. ദിവ്യയെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ പി.പി. ദിവ്യക്കെതിരെ പ്രത്യേക അന്വേഷണ സംഘം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഈ മാസം അഞ്ചിനാണ് കോടതിയിൽ ഹരജി നൽകിയത്.
അന്വേഷണം ശരിയായ രീതിയിലായിരുന്നില്ലെന്നും, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയതെന്നും, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നും ഹരജിയിൽ ആരോപിക്കുന്നു. തെളിവുകൾ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്തുവെന്നും ഹരജിയിൽ പറയുന്നുണ്ട്.
മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, പെട്രോൾ പമ്പ് തുടങ്ങുന്നതിനായി എൻ.ഒ.സി ലഭിക്കുന്നതിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ചെങ്ങളായിയിലെ പ്രശാന്തിന് ബിനാമി ബന്ധങ്ങളുണ്ടെന്നും നവീൻ ബാബുവിന്റെ ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ കേസ് പരിഗണിക്കുന്നത് ഈ മാസം 23-ലേക്ക് മാറ്റിയിട്ടുണ്ട്.
ഈ കേസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.
Article Summary: Police reject the plea for reinvestigation in the former ADM Naveen Babu death case.
#NaveenBabu #Kannur #CrimeNews #Reinvestigation #KeralaPolice #PPDivya