പേരാമ്പ്രയിൽ വൻ ലഹരിവേട്ട; എട്ടര ലക്ഷം രൂപയും 51 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
ADVERTISEMENT
● ലഹരി കടത്താൻ ഉപയോഗിച്ച കാറും നാല് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ
● മുഹമ്മദ് തസ്നീം, സിറാജ്, മുഹമ്മദ് യാസീൻ എന്നിവരാണ് പിടിയിലായത്
● ബംഗ്ളൂരിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന വൻ ശൃംഖലയെന്ന് പൊലീസ് സംശയിക്കുന്നു
● കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തം
പേരാമ്പ്ര: (KVARTHA) കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിൻ്റെ നിർദേശപ്രകാരം ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. പേരാമ്പ്ര, വാല്യക്കോട് വെച്ച് ജൂലൈ 17 വെള്ളിയാഴ്ച രാത്രിയും ജൂലൈ 18 ശനിയാഴ്ച പുലർച്ചെയുമായി നടന്ന പരിശോധനയിലാണ് മൂന്ന് പേർ പൊലീസിൻ്റെ പിടിയിലായത്.
ജില്ലാ നർക്കോട്ടിക് വിഭാഗം ഡിവൈഎസ്പി ടി ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഡാൻസാഫ് ടീം ആണ് ഇവരെ പിടികൂടിയത്. 51.432 ഗ്രാം എംഡിഎംഎ, എട്ടര ലക്ഷം രൂപ, കെഎ 53 എംഡി 5418 എന്ന രജിസ്ട്രേഷനിലുള്ള ക്രെറ്റ കാർ, നാല് മൊബൈൽ ഫോണുകൾ എന്നിവ സംഘത്തിൽ നിന്നും പിടിച്ചെടുത്തു.
പ്രതികളും ഒളിപ്പിച്ച രീതിയും
മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ളൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് എത്തിച്ചു വിൽപ്പന നടത്തുന്ന സംഘമാണിത്. വാല്യക്കോട്-മുളിയങ്ങൽ റോഡിൽ വെച്ച് വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പണം സീറ്റിനടിയിൽ കവറിലും ഒളിപ്പിച്ചിരുന്നു. ലഹരി വിറ്റ് കിട്ടിയ പണമാണ് ഈ എട്ടര ലക്ഷം രൂപയെന്ന് പൊലീസ് സംശയിക്കുന്നു. കോഴിക്കോട് ജില്ലയിലെ പ്രധാന ലഹരി വിൽപ്പനക്കാരാണ് ഇവരെന്നും, 50 ചെറുകിട വിതരണക്കാർ ഈ സംഘത്തിലുണ്ടെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
യുവതികളെയും ചെറുപ്പക്കാരെയും ലഹരി ശൃംഖലയിൽ ചേർത്താണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. മുൻപ് വിദേശത്തായിരുന്ന തസ്നീം പെട്ടെന്ന് കൂടുതൽ പണം ഉണ്ടാക്കാനായാണ് രാസലഹരി വിൽപ്പന തുടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണ സംഘം
കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മയക്കുമരുന്നിൻ്റെ മൊത്ത വിതരണക്കാരായ പ്രതികൾ ഡാൻസാഫ് സംഘത്തിൻ്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവ് ശേഖരണത്തിനും മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്തുന്നതിനുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഡാൻസാഫ് ടീമിലെ എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, എഎസ്ഐമാരായ എൻ എം ജയരാജൻ, ഷാജി വി വി, ബിനീഷ് വി സി, സദാനന്ദൻ വി, സുനിൽ കുമാർ സി എം, സീനിയർ സിപിഒമാരായ ജിനീഷ് പി പി, അനസ് പി കെ, അഖിലേഷ് ഇ കെ, സിപിഒമാരായ അനൂപ് സെൻ, ലിധിൻ ഡി ബി, റിജേഷ് ഒ എം, മിഥുൻ മോഹൻ എന്നിവരും പെരുവണ്ണാമുഴി ഇൻസ്പെക്ടർ സജീർ, പേരാമ്പ്ര എസ്ഐ ശ്രീനിവാസൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക
Article Summary: Kozhikode police arrested three men in Perambra with MDMA and cash.
#OperationToofan #KeralaPolice #KozhikodeNews #DrugBust #Perambra #MDMASeized #CrimeNewsKerala #AmmuNews
