പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചു; മരണം കൊലപാതകമോ? അന്വേഷണം ഊർജിതം


● ഗർഭത്തിന് ഉത്തരവാദിയായ കാമുകൻ സംശയനിഴലിൽ.
● യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം.
● കരയാതിരിക്കാൻ വായ പൊത്തിപ്പിടിച്ചെന്ന് മൊഴി.
● കുഞ്ഞിന്റെ മരണകാരണം തിരിച്ചറിയാൻ പോസ്റ്റുമോർട്ടം നടത്തും.
പത്തനംതിട്ട: (KVARTHA) മെഴുവേലിയിൽ അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ച നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സംശയമുയരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന് തെളിഞ്ഞാൽ ഗർഭത്തിന് ഉത്തരവാദിയായ കാമുകനും കേസിൽ പ്രതിയാകുമെന്നാണ് സൂചന.
ബികോം വിദ്യാർത്ഥിനിയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ച വിവരം മാതാപിതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. യുവതി ഗർഭിണിയാണെന്നതിന്റെ ഒരു സൂചനയും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കും അമ്മൂമ്മക്കുമൊപ്പമായിരുന്നു യുവതിയുടെ താമസം. പ്രസവിച്ചെന്നും കുഞ്ഞിനെ അയൽവാസിയുടെ പറമ്പിൽ ഉപേക്ഷിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് മാതാപിതാക്കൾ കേട്ടതെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ പിതാവിന് മെഷീൻ ഉപയോഗിച്ചുള്ള പുല്ലുവെട്ടലാണ് ജോലി. അമ്മൂമ്മ വീട്ടിലെത്തുന്ന കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. കിടക്കയിൽ രക്തം തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുലർച്ചെ നാല് മണിയോടെയാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതെന്നാണ് പ്രാഥമിക മൊഴി. എല്ലാവരും ഉണരും മുൻപ് പ്രസവിച്ചയുടൻ കുഞ്ഞിനെ വീടിന് പിന്നിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞതായും സംശയമുണ്ട്. കരയാതിരിക്കാൻ കുഞ്ഞിന്റെ വാ പൊത്തിപ്പിടിച്ചപ്പോഴാണ് മരണം സംഭവിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
മാനസിക നില വീണ്ടെടുത്ത ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കൊലപാതകമാണെന്ന് കണ്ടെത്തിയാൽ ഗർഭത്തിന് ഉത്തരവാദിയായ വ്യക്തിയും കേസിൽ പ്രതിയാകും. പീഡനമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹപാഠികളുടെ അടക്കം മൊഴിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രസവ ശേഷം പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കി കുഞ്ഞിനെ ശുചിമുറിയിൽ വെച്ചതായും, കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീടിന്റെ പരിസരത്ത് കൊണ്ടുപോയി വെച്ചെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ബിരുദപഠനം പൂർത്തിയാക്കിയ യുവതി നിർദ്ധന കുടുംബത്തിലെ ഇളയ മകളാണ്. അമ്മയിൽ നിന്നും മൂത്ത സഹോദരിയിൽ നിന്നും പൊലീസ് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. ചികിത്സയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.
നവജാതശിശുവിന്റെ മരണകാരണം അടക്കം തിരിച്ചറിയാൻ ബുധനാഴ്ച കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. കുഞ്ഞിനെ അപായപ്പെടുത്തിയെന്ന് ബോധ്യമായാൽ യുവതിയെ കൂടാതെ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുനിന്നവരും പ്രതികളാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
യുവതി രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് പ്രസവിച്ച വിവരം പുറത്തുവന്നത്. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് യുവതി നൽകിയത്.
തുടര്‍ന്ന്, ആശുപത്രി അധികൃതർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരാണ് കുഞ്ഞിനെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ഇലവുംതിട്ട പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അയൽവീട്ടിലെ പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ സംഭവം സമൂഹത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,
Article Summary (English): Newborn found dead in Pathanamthitta; unmarried mother suspected of murder.
#Pathanamthitta, #NewbornDeath, #MurderInvestigation, #KeralaCrime, #UnmarriedMother, #Infanticide