കുറ്റപത്രത്തിലെ 'രക്ഷാകവചം': നവീൻ ബാബുവിൻ്റെ മരണം വീണ്ടും ചർച്ചയിൽ


● മന്ത്രിയെ സാക്ഷിയാക്കിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
● ഇത് കരുതിക്കൂട്ടിയുള്ള തിരക്കഥയാണെന്ന് ആരോപണം.
● നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.
● കുടുംബം ഉന്നയിച്ച ചോദ്യങ്ങൾ കുറ്റപത്രത്തിൽ അവഗണിച്ചു.
കാർത്തിക് കൃഷ്ണ
കണ്ണൂർ: (KVARTHA) മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച വിപുലീകരിച്ച കുറ്റപത്രം പി.പി. ദിവ്യയെ രക്ഷിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണം ശക്തമാവുന്നു. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും മറ്റ് ബന്ധുക്കളുമാണ് കുറ്റപത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കുറ്റപത്രത്തിൽ കളക്ടർ അരുൺ കെ. വിജയൻ നൽകിയ വിശദീകരിച്ച മൊഴികളാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. യാത്രയയപ്പ് സമ്മേളനത്തിന് ശേഷം പി.പി. ദിവ്യയാൽ അപമാനിക്കപ്പെട്ട നവീൻ ബാബു തൻ്റെ ചേംബറിൽ വന്നുവെന്നും, തനിക്ക് തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞപ്പോൾ താൻ ആശ്വസിപ്പിച്ച് മടക്കി അയച്ചുവെന്നും കളക്ടർ തൻ്റെ മുൻ മൊഴി ആവർത്തിച്ചിട്ടുണ്ട്.
യാത്രയയപ്പ് സമ്മേളനത്തിനിടെയുണ്ടായ അനിഷ്ടകരമായ സംഭവങ്ങൾ താൻ അപ്പോൾത്തന്നെ റവന്യൂ മന്ത്രി കെ. രാജനെ വിളിച്ച് അറിയിച്ചതായും കുറ്റപത്രത്തിൽ കളക്ടറുടെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, കളക്ടർ മന്ത്രിയെ അറിയിച്ചത് എന്താണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും മന്ത്രിയെ കേസിൽ സാക്ഷിയാക്കിയില്ലെന്നും നവീൻ ബാബുവിൻ്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
‘നവീൻ ബാബുവിന് തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞതായും, ഇക്കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനോട് പറഞ്ഞിരുന്നതായും കളക്ടർ അരുൺ കെ. വിജയൻ മൊഴി നൽകിയതോടെ, കേസിലെ പ്രതിയായ പി.പി. ദിവ്യയ്ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയാണ് കുറ്റപത്രം,’ നവീൻ ബാബുവിൻ്റെ കുടുംബം ആരോപിക്കുന്നു.
കളക്ടറുടെ അറിവോടെയാണ് പ്രതിയായ പി.പി. ദിവ്യ യോഗത്തിനെത്തിയതെന്നും, അന്ന് അദ്ദേഹം പ്രസംഗം ആസ്വദിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ‘ജീവിതത്തിലൊരിക്കൽ പോലും അഴിമതി ആരോപണം നേരിടാത്ത ഒരാളെ പരസ്യമായി അവഹേളിച്ച്, അത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി. ആയൊരു അർത്ഥത്തിൽ ആത്മഹത്യാ പ്രേരണ നടന്നുവെന്നത് സത്യമാണ്,’ നവീൻ ബാബുവിൻ്റെ ബന്ധുവും അഭിഭാഷകനുമായ അഡ്വ. അനിൽ നായർ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധികാരപരിധിയിൽ വരുന്നതാണോ പെട്രോൾ പമ്പ്, ഇപ്പോൾ പറയുന്ന പെട്രോൾ പമ്പിൻ്റെ സാമ്പത്തിക സ്ഥിതിയെന്താണ്, പ്രശാന്ത് നവീൻ ബാബുവിൻ്റെ ക്വാർട്ടേഴ്സിലേക്ക് പോയതിൻ്റെ സിസിടിവി ദൃശ്യങ്ങളുണ്ടാവില്ലേ, ഇയാൾ തിരിച്ചുപോയ സമയമെത്രയാണ്, എത്ര സമയത്തിനുള്ളിലാണ് പണം സംഘടിപ്പിച്ചതെന്നും അന്വേഷിച്ചോ തുടങ്ങിയ ചോദ്യങ്ങളും അനിൽ നായർ ഉന്നയിച്ചു.
‘ഇതൊരു കരുതിക്കൂട്ടിയുള്ള തിരക്കഥയാണ്. കുറ്റപത്രത്തിൽത്തന്നെ പ്രതിയെ രക്ഷിക്കാനുള്ള പഴുതുകൾ കുത്തിത്തിരുകുന്ന അതിബുദ്ധി. അതുകൊണ്ടാണ് ഈ കേസ് നിഷ്പക്ഷമായ ഏജൻസി അന്വേഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്.
അപ്പോൾ ഞങ്ങൾ അന്വേഷിച്ചോളാമെന്നും ഞങ്ങൾക്ക് ശേഷിയുണ്ടെന്നുമായിരുന്നു കേരള സർക്കാർ നൽകിയ സത്യവാങ്മൂലം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നിഷ്പക്ഷമായ അന്വേഷണം ഒഴിവാക്കി ഇത്തരത്തിലുള്ള കുറ്റപത്രം നൽകുന്നത് ആരെ സംരക്ഷിക്കാനാണ്?’ നവീൻ ബാബുവിൻ്റെ കുടുംബം ചോദിക്കുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഈ കുറ്റപത്രത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Naveen Babu's family alleges chargesheet protects accused in death case.
#NaveenBabu #Kannur #ChargesheetControversy #JusticeForNaveenBabu #KeralaPolice #Investigation