Court Verdict | 'ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു'; 65കാരന് ഇരട്ട ജീവപര്യന്തം തടവും പിഴയും


ഒൻപതു വയസുള്ളപ്പോള്‍ മുതല്‍ പ്രതി കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്
കണ്ണൂർ: (KVARTHA) ഭിന്നശേഷിക്കാരിയായ പന്ത്രണ്ടു വയസുകാരിയെ മാനഭംഗത്തിനിരയാക്കി പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടുവില്‍ സ്വദേശിയായ 65കാരന് ഇരട്ട ജീവപര്യന്തവും 60 വര്‍ഷം കഠിനതടവും മൂന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അലോഷ്യസ് എന്ന ജോസിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്‌ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
2020 നവംബര്‍ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് ഒൻപതു വയസുള്ളപ്പോള്‍ മുതല്‍ പ്രതി കുട്ടിയെ പീഡിപ്പിച്ചതായി കുടിയാൻ മല പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഭാരതീയ നീതിന്യായ സംഹിതയെന്ന പുതിയ ശിക്ഷാ നിയമപ്രകാരം ഈ കേസില്‍ ജീവപര്യന്തം ജീവിതകാലം മുഴുവനുള്ള ശിക്ഷയായതിനാല്‍ മരണം വരെ പ്രതി ജയിൽ വാസമനുഷ്ഠിക്കേണ്ടിവരും.
അന്നത്തെ കുടിയാന്‍മല സി.ഐ ജെ പ്രദീപ്, എസ്.ഐ ടി ഗോവിന്ദന്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.