ഷോക്കേറ്റ് പൊലിയുന്ന ജീവനുകൾ: ആരുടെ ഉത്തരവാദിത്തം?

 
Ananthu, a young boy who died due to electrocution from an illegal electric fence in Kerala.
Ananthu, a young boy who died due to electrocution from an illegal electric fence in Kerala.

Photo Credit: Facebook/ Kerala State Electricity Board

● കെഎസ്ഇബി നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല.
● വനം വകുപ്പിൻ്റെ നിസ്സംഗത വിമർശനവിധേയം.
● സൗരോർജ്ജ വേലികൾക്ക് മാത്രമാണ് അനുമതി.
● അപകടങ്ങൾ ആവർത്തിക്കുന്നു, നടപടിയില്ല.
● മന്ത്രിയുടെ നിസ്സംഗതയും വിമർശനവും.

ഭാമനാവത്ത്

(KVARTHA) അനന്തുവിൻ്റെ ദാരുണമായ മരണം കേരളത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു, തോട്ടിൽ മീൻ പിടിക്കാൻ കൂട്ടുകാരുമൊത്ത് പോയപ്പോൾ കാട്ടുപന്നികളെ ലക്ഷ്യം വെച്ച് സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. 

നാളെയുടെ പ്രതീക്ഷയായ ആ മിടുക്കനായ കുട്ടിക്ക് അതിതീവ്രമായ വൈദ്യുതി ആഘാതമാണ് ജീവനെടുത്തത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ തുരത്താനായി സ്ഥാപിച്ച ഈ മരണക്കെണിയിൽ അറിയാതെ കുടുങ്ങിയത് അനന്തുവാണ്. അനന്തുവല്ലെങ്കിൽ മറ്റൊരു നിഷ്കളങ്കനായ മനുഷ്യൻ ഈ കെണിയിൽ വീണേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. വഴിക്കടവിൽ നടന്നത് അക്ഷരാർത്ഥത്തിൽ ഒരു കൊലപാതകം തന്നെയാണ്.

കാട്ടുപന്നികളെ കൊല്ലാനായി വൈദ്യുത വേലികൾ ഒരുക്കുന്നവർ എന്തുകൊണ്ടാണ് മനുഷ്യജീവനെക്കുറിച്ച് ചിന്തിക്കാത്തതെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. സ്വന്തം കാര്യം നേടുന്നതിന് വേണ്ടി മറ്റുള്ളവരുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത പുതിയ കാലത്തിൻ്റെ സ്വാർത്ഥ ചിന്താഗതിയാണ് ഇത്തരം നായാട്ടു സംഘങ്ങളെ നയിക്കുന്നത്. സംസ്ഥാനത്ത് അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൻ്റെ പ്രധാന കാരണവും ഇതുതന്നെയാണ്.

വന്യമൃഗ ശല്യം തടയാനായി സ്ഥാപിക്കുന്ന അനധികൃത വൈദ്യുത വേലികളിൽ നിന്നുള്ള മരണസംഖ്യ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. കെഎസ്ഇബി കർശന നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും, അനുമതിയില്ലാത്ത വൈദ്യുത വേലികൾ വ്യാപകമായി തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.

വനാതിർത്തികളിലും പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളിലുമെല്ലാം ഇപ്പോഴും അനധികൃത വൈദ്യുത വേലികൾ വ്യാപകമാണ്. പ്രധാനമായും കർഷകർ തങ്ങളുടെ വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെയും മറ്റ് വന്യമൃഗങ്ങളെയും പ്രതിരോധിക്കാനാണ് ഇത്തരം വേലികൾ സ്ഥാപിക്കുന്നത്. എന്നാൽ, പലപ്പോഴും ഇതിൻ്റെ ഇരകളാകുന്നത് സാധാരണക്കാരായ നിസ്സഹായരായ മനുഷ്യരാണ്.

2022 മെയ് 19ന് പുതുമഴയിൽ മീൻ പിടിക്കാൻ എത്തിയ മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയൻ ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം അരകിലോമീറ്റർ അകലെ പാടത്ത് നിന്നാണ് കണ്ടെത്തിയത്. സ്ഥലമുടമ കണ്ടിട്ടും മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.

2023 സെപ്തംബർ 26ന് പാലക്കാട് കരിങ്കരപ്പുളിയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതിനാലാണ്. പുതുശ്ശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരാണ് അന്ന് മരിച്ചത്. 2023 ഒക്ടോബർ നാലിന് പാലക്കാട് വണ്ടാഴിയിൽ ഒരു വീട്ടമ്മക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായി. പുത്തൻപുരക്കൽ ഗ്രേസിക്കാണ് ജീവൻ വെടിയേണ്ടി വന്നത്.

പെരുമാട്ടി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലും ഇതേ വർഷം പന്നിക്കെണികളിൽ കുടുങ്ങി മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു. 2024 നവംബർ 13ന് വാളയാർ അട്ടപ്പള്ളത്ത് അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വീടിന് സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് പിടയുന്ന പിതാവിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് മകൻ അനിരുദ്ധിനും ഷോക്കേറ്റത്.

വനാതിർത്തി പ്രദേശങ്ങളിൽ അപകടരഹിതമായ സൗരോർജ്ജ വേലികൾ നിർമ്മിക്കാൻ കെഎസ്ഇബിയുടെ അനുമതിയുണ്ട്. 10 വാട്ടിന് താഴെ മാത്രം വൈദ്യുതി കടത്തി വിട്ടുകൊണ്ടുള്ള സൗരോർജ്ജ വേലികൾക്കാണ് അനുമതി ലഭിക്കുക. എന്നാൽ, വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ നൽകുന്നതാണ് ഇത്തരം വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.

അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം കെഎസ്ഇബി അധികൃതർ നടപടികൾ സ്വീകരിക്കുന്നിടത്തോളം കാലം ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. വ്യാപകമായ പരിശോധനകളും കർശന നടപടികളും മാത്രമേ ഇത്തരം അനധികൃത ഇടപെടലുകൾ ഒഴിവാക്കാൻ സഹായിക്കുകയുള്ളൂ. ഏറ്റവും ഒടുവിൽ കേരളത്തെ ഞെട്ടിച്ച മരണങ്ങളിലൊന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിൻ്റേത്.

കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന് വഴിക്കടവ് വള്ളക്കൊടി ഗ്രാമം മാത്രമല്ല, കേരളം മുഴുവൻ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നൽകിയത്. വഴിക്കടവ് പൊതുശ്മശാനത്തിൽ മൃതദേഹം അടക്കി. 

തോരാക്കണ്ണീരുമായി മനം തകർന്ന് നിന്ന അച്ഛൻ ആദ്യത്തെ പിടി മണ്ണ് കുഴിയിലേക്കെടുത്ത മൃതദേഹത്തിലേക്ക് ഇട്ടു. കണ്ടുനിന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസ്സിലേക്ക് കൂടിയാണ് തീരാനോവിൻ്റെ ചൂട് പേറുന്ന ആ മൺതരികൾ വീണത്.

വഴിക്കടവ് വള്ളക്കൊടിയിലാണ് ശനിയാഴ്ച അതിദാരുണമായ അപകടമുണ്ടായത്. അവധി ദിനത്തിൽ വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു, കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. മൃഗവേട്ടക്കാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ഇവർ കണ്ടില്ല. ഷോക്കടിച്ച് മൂന്ന് പേരിൽ രണ്ട് പേർ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി വീട്ടിലേക്ക്. അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും മുന്നിൽ ചേതനയറ്റ ശരീരമായി അനന്തു കിടന്നു. അപ്പോഴും പാടിത്തീരാത്ത പാട്ട് പോലെ അവൻ്റെ ചിരി ഉറ്റവരുടെ ഉള്ളിൽ നീറിനിന്നു. 

ഒടുവിൽ, ഉറ്റവരുടെ സ്നേഹം അവസാനമായി ഏറ്റുവാങ്ങിയാണ് പതിനഞ്ചുകാരൻ്റെ മടക്കം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് ഭരണ-പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശം വിതയ്ക്കുന്നത് തടയാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. 

എന്നാൽ, അതിദാരുണമായ മരണത്തെപ്പോലും പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് ഭരണപക്ഷത്തിൻ്റെ നിലപാട്. എന്തുതന്നെയായാലും, മലയോര ജനതയെ വന്യമൃഗ സംഘർഷത്തിൽ നിന്ന് രക്ഷിക്കുന്നതിൽ വനം വകുപ്പിനും മന്ത്രിക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. 

നിഷ്ക്രിയനായ വനം വകുപ്പ് മന്ത്രിയാണ് കഴിഞ്ഞ കുറേക്കാലമായി നാട് ഭരിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോലും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തയ്യാറാകുന്നില്ല. വന്യജീവികളാൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഉയരുന്ന ജനരോഷം സർക്കാരിനെതിരെ തിരിയാതിരിക്കാൻ വിതണ്ഡവാദങ്ങൾ ഉന്നയിച്ച് മുറിവുകളെ മാന്തിപ്പുണ്ണാക്കുകയാണ് വനം വകുപ്പ് മന്ത്രി ചെയ്യുന്നത്. 

തുടർച്ചയായി ഭരണത്തിലിരുന്നതിൻ്റെ അധികാര മത്ത് പിടിച്ചിരിക്കുകയാണ് ഈർക്കിൽ പാർട്ടിയുടെ നേതാവായ ഘടകകക്ഷി മന്ത്രിക്ക്. പ്രായാധിക്യം കൊണ്ട് അവശനും തീരുമാനങ്ങൾ എടുക്കാൻ ശേഷിയില്ലാത്തതുമായ മന്ത്രിയെ ഇനിയെങ്കിലും മാറ്റിയില്ലെങ്കിൽ സർക്കാരിന് തന്നെ അത് ദോഷം ചെയ്തേക്കാം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Ananthu, a 10th-grade student, died from electrocution by an illegal electric fence meant for wild boars in Wayikkadavu, Kerala. This tragedy highlights the increasing number of deaths from unauthorized electric fences and the perceived inaction of authorities.

#KeralaTragedy, #ElectrocutionDeath, #Ananthu, #WildlifeConflict, #IllegalFences, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia