കേരള - തമിഴ്‌നാട് അതിർത്തിയിൽ റേഷൻ അരി കടത്ത് വ്യാപകം; വീടിന്റെ അടുക്കളയിലും ബാത്റൂമിലും സൂക്ഷിച്ച നിലയിൽ വൻ ശേഖരം പിടികൂടി
ADVERTISEMENT
● 'സുരേഖ' അരിയുടെ ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പും പിടികൂടി
● നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
● ഒരാഴ്ചക്കിടെ വിവിധ ഗോഡൗണുകളിലായി നടത്തിയ പരിശോധനയിൽ 62 ടൺ അരിയും നാല് ടൺ ഗോതമ്പും പിടിച്ചു
● കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഏകദേശം 75,000 കിലോ റേഷൻ അരി പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി
● അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു
തിരുവനന്തപുരം: (KVARTHA) കേരള - തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കി. തിരുവനന്തപുരം പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് റേഷൻ അരി ചാക്കുകൾ വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ അടുക്കളയിലും ബാത്റൂമിലുമാണ് 'സുരേഖ' അരിയുടെ ചാക്കുകളിൽ റേഷൻ അരി സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പും അധികൃതർ പിടിച്ചെടുത്തു. എന്നാൽ ഈ വീട് ആരുടേതാണെന്നോ ലോഡ് ആരുടെതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഇതിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
ഒരാഴ്ചക്കിടെ പിടിച്ചെടുത്തത് 62 ടൺ അരി
നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുവരെ നടന്ന പരിശോധനകളെല്ലാം തന്നെ ഗോഡൗണുകൾ കേന്ദ്രീകരിച്ചായിരുന്നു. കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റേഷൻ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് ആക്കി വിൽക്കുന്ന വിവരം പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് സിവിൽ സപ്ലൈസ് മിന്നൽ പരിശോധന ആരംഭിച്ചത്. പനച്ചമൂട്, പാറശാല, ഇഞ്ചിവിള, അഞ്ചാലിക്കോണം അടക്കമുള്ള പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 62 ടൺ അരിയും നാല് ടൺ ഗോതമ്പുമാണ് പിടിച്ചെടുത്തത്. ആകെ 8 ഗോഡൗണുകളിലാണ് പരിശോധന നടന്നത്.
കർശന നടപടിയുമായി വകുപ്പ്
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഏകദേശം 75,000 കിലോ റേഷൻ അരി പിടിച്ചെടുത്തിട്ടുണ്ടെന്ന് സപ്ലൈ ഓഫീസർ പ്രവീൺകുമാർ വ്യക്തമാക്കി. തമിഴ്‌നാടുമായി എല്ലാ രണ്ട് മാസം കൂടുമ്പോഴും യോഗം ചേരാറുണ്ടെങ്കിലും അവരുടെ പൂവാർ അടക്കമുള്ള ചെക്ക് പോസ്റ്റുകളിൽ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, റേഷൻ കരിഞ്ചന്തക്കാർക്കെതിരെ കർശനമായി കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Civil supplies officials seized illegal ration rice in Parassala.
#Kvartha #KeralaRationSmuggling #CivilSuppliesKerala #Parassala #ThiruvananthapuramNews #AnoopJacob #MalayalamNews #AmmuNews
