ഭർത്യമതിയായ യുവതിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു, യുവാവിനെതിരെ കൊലക്കുറ്റം


● സംഭവസമയത്ത് യുവതിയുടെ ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നു.
● നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
● യുവതിക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
● കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കണ്ണൂർ: (KVARTHA) ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ ജിജേഷ് (35)എന്നയാൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ജിജേഷ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുറ്റ്യാട്ടൂർ ഉരുവച്ചാൽ കാരപ്പുറത്തെ ഒ.വി അജീഷിന്റെ ഭാര്യ പ്രവീണയും (39) ജിജേഷും തമ്മിൽ മുൻപ് അടുത്ത് പരിചയമുണ്ടായിരുന്നു. വർഷങ്ങളായി വിദേശത്താണ് അജീഷ്. ഇവർക്ക് ഒരു മകളുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അജീഷിന്റെ വാടക വീട്ടിലെത്തിയ ജിജേഷ്, വെള്ളം ചോദിച്ച് അകത്ത് കയറിയ ഉടൻ പ്രവീണയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസമയത്ത് അജീഷിന്റെ പിതാവും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു.
ഇവരുടെ ബഹളം കേട്ടാണ് നാട്ടുകാരും പിന്നാലെ പോലീസുമെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജിജേഷും പ്രവീണയും ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി കണ്ടെത്തി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ ജിജേഷും അതിലേറെ പൊള്ളലേറ്റ പ്രവീണയും ഗുരുതരാവസ്ഥയിലായിരുന്നു. പോലീസ് ആംബുലൻസിലാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കെ പ്രവീണ വ്യാഴാഴ്ച പുലർച്ചെ മരണമടഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A woman was killed in Kannur; a man has been charged with murder.
#KannurCrime, #KeralaCrime, #MurderCase, #DomesticViolence, #Jijesh, #Praveena