Arrest | കണ്ണൂർ നഗരത്തിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ 2 പ്രതികൾ അറസ്റ്റിൽ; മൂന്നാമൻ വിദേശത്തേക്ക് കടന്നു
● സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
● കണ്ണൂർ കോർപറേഷൻ പരിധിയിലെ തളാപ്പിലാണ് കവർച്ച നടന്നത്
● 12 പവൻ സ്വർണവും, 2 പവൻ മാലയും, 88000 രൂപയുമാണ് നഷ്ടപ്പെട്ടത്
കണ്ണൂർ: (KVARTHA) നഗരത്തിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റനീസ് എന്ന ബദർ, എ വി അബ്ദുൽ റഹീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാമത്തെ പ്രതിയായ ധനേഷ് ഗൾഫിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.
പ്രവാസിയായ പി നജീറിൻ്റെ ഉടമസ്ഥതയിലുള്ള തളാപ്പ് കോട്ടമ്മാർ മസ്ജിദിന് സമീപമുള്ള ഉമയ്യാമി ഹൗസിലാണ് കവർച്ച നടന്നത്. നജീർ വിദേശത്ത് നിന്ന് ഒരു സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ എത്തിയതായിരുന്നു. വിവാഹ ശേഷം ഡിസംബർ 30ന് പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് മോഷണം നടന്നതായി കണ്ടത്.
വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണ നാണയങ്ങൾ, രണ്ടു പവൻ മാല, 88000 രൂപ എന്നിവയാണ് മോഷണം പോയത്. വീടിന്റെ പ്രധാന വാതിൽ തകർത്ത നിലയിലായിരുന്നു. കണ്ണൂർ എസിപി ടി കെ രത്നകുമാർ, കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പ്രതികളിൽ ഒരാളായ റഹീം വീട്ടുടമയുടെ അടുത്ത ബന്ധുവാണെന്നും ഇയാളാണ് കവർച്ച നടത്താനായി പ്രതികൾക്ക് വീട് കാണിച്ചു കൊടുത്തതെന്നും പൊലീസ് കണ്ടെത്തി. ഗൾഫിലേക്ക് കടന്ന മൂന്നാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
#Kannur #Robbery #Arrest #Crime #KeralaPolice #Theft