കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: മുഖ്യ കണ്ണികളായ യുവാവും യുവതിയും പിടിയിൽ


● 184 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു.
● 89 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
● പ്രതികളായ മുഹമ്മദ് മഷൂദ്, ഇ. സ്നേഹ എന്നിവർ അറസ്റ്റിൽ.
● മുമ്പും മയക്കുമരുന്ന് കേസുകളിൽ പങ്കുള്ളവരാണ് പ്രതികൾ.
കണ്ണൂർ: (KVARTHA) ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ടയുമായി എക്സൈസ്. സിന്തറ്റിക് മയക്കുമരുന്നിന്റെ വലിയ ശേഖരവുമായി മയക്കുമരുന്ന് മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളായ യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി. 184.43 ഗ്രാം മെത്താഫിറ്റാമിൻ, 89.423 ഗ്രാം എം.ഡി.എം.എ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായാണ് ഇരുവരും അറസ്റ്റിലായത്.
കണ്ണൂർ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, പി.വി. ഗണേഷ് ബാബു എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂർ കുറുവയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട് ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ന്യൂജൻ സിന്തറ്റിക് ഡ്രഗ്‌സ് ഉൾപ്പെടെ പിടികൂടിയത്.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിലായിരുന്നു ഈ ദൗത്യം.
പി. മുഹമ്മദ് മഷൂദ് (29), ഇ. സ്നേഹ (25) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തു. തുടർന്ന് ഇവരുടെ KL 13 AR 6657 എന്ന നമ്പർ TVS ജൂപ്പിറ്റർ സ്കൂട്ടർ പരിശോധിച്ചപ്പോൾ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്ത്. കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികളെന്ന് എക്സൈസ് അറിയിച്ചു.
ഇവർക്ക് മുൻപും മയക്കുമരുന്ന് കേസുകളിൽ പങ്കുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം കണ്ണൂർ താളിക്കാവ് ഭാഗത്ത് വെച്ച് 207 ഗ്രാം മെത്താഫിറ്റാമിൻ കൈവശം വെച്ച കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് മഷൂദ് ഒരു മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. പ്രതികൾ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും രാസ ലഹരികൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെ പിടികൂടുന്നതിന് കേരള പോലീസ് എ.ടി.എസും അന്വേഷണത്തിൽ സഹായിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സന്തോഷ് തൂനോളി, അനിൽകുമാർ പി.കെ., അബ്ദുൽ നാസർ ആർ.പി., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ഖാലിദ് ടി., സുഹൈൽ പി.പി., ജലീഷ് പി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി., ഷാമജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി., ഷബ്‌ന, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബു പി.വി. എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർനടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Major drug bust in Kannur, key individuals arrested with synthetic drugs.
#KannurDrugs #DrugBust #KeralaPolice #ExciseAction #SyntheticDrugs #MDMA