
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വായിൽ സ്ഫോടകവസ്തു തിരുകി അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത്.
● വീരാജ്പേട്ടയിലെ ക്ഷേത്ര പൂജാരിയായ മഞ്ജുനാഥാണ് കേസിൽ റിമാൻഡിലായത്.
● മോഷ്ടിച്ച പണം മഞ്ജുനാഥിന് കൈമാറിയെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
● 'പ്രേതശല്യം ഒഴിപ്പിക്കാൻ' വാങ്ങിയ രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
ഇരിക്കൂർ: (KVARTHA) കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂർ കല്ല്യാട് പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണവും പണവും മോഷണം പോയ സംഭവത്തിൽ വീരാജ്പേട്ടയിലെ ക്ഷേത്ര പൂജാരിയായ യുവാവ് റിമാൻഡിൽ.
വീരാജ്പേട്ടയിലെ ക്ഷേത്ര പൂജാരിയായ മഞ്ജുനാഥാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ദർശിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വീട്ടിലെ പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. ഈ പണം പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 22-നായിരുന്നു കല്ല്യാടുള്ള ഭർത്താവിന്റെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും ദർശിത മോഷ്ടിച്ചത്. അടുത്ത ദിവസം മൈസൂരു സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണം നടന്ന വീട്ടിലെ വീട്ടുടമ സുമതിയുടെ മകന്റെ ഭാര്യയാണ് ഹുൺസൂർ സ്വദേശിനിയായ ദർശിത.
സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർശിത വീട് പൂട്ടി കർണാടകയിലേക്ക് പോയത്. വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർശിതയെ കൊലപ്പെടുത്തിയത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്ററാണ് ഉപയോഗിച്ചതെന്നാണ് സൂചന.
ഓഗസ്റ്റ് 23-ന് ഇരിക്കൂർ കല്ല്യാട് ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയിലെ അഞ്ചാംപുര ഹൗസിലെ വീട്ടുടമസ്ഥന്റെ വിദേശത്തുള്ള മകൻ സുഭാഷിന്റെ ഭാര്യ ദർശിതയെ (22) യാണ് മൈസൂരു സാലിഗ്രാമിലെ ലോഡ്ജിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സിദ്ധരാജുവിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പട്ടാപ്പകലാണ് ചുങ്കസ്ഥാനത്തെ വീട്ടിൽ കവർച്ച നടന്നത്. വീട്ടുടമയായ സുമതിയും ഡ്രൈവറായ മകൻ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു. ഗൾഫിലുള്ള സുഭാഷിന്റെ ഭാര്യ ദർശിത രാവിലെ 9.30-ഓടെ കർണാടക ഹുൺസൂറിലെ വീട്ടിലേക്കും പോയതായാണ് പറഞ്ഞിരുന്നത്. വൈകീട്ട് സുമതി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീടിന്റെ മുൻവശത്തെ താക്കോൽ ഒരു വശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തുപോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവർച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി ദർശിതയോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ആദ്യം വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പോലീസ് ബന്ധപ്പെട്ടപ്പോൾ ലൊക്കേഷൻ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി. സംശയം ബലപ്പെട്ടതോടെ പോലീസ് ഹുൺസൂറിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. ദർശിതക്ക് രണ്ടര വയസ്സുള്ള മകളുണ്ട്. കുട്ടിയെ സ്വന്തം വീട്ടിലാക്കിയതിനു ശേഷമാണ് ദർശിത ആൺസുഹൃത്തിനെ തേടി ലോഡ്ജിലെത്തിയത്.
കണ്ണൂരിനെ ഞെട്ടിച്ച കവർച്ചാ-കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക
Article Summary: Temple priest remanded in Irikkur robbery-murder case for receiving stolen money from the deceased Darshitha.
#IrikkurRobbery #KannurCrime #MurderCase #TemplePriestArrest #KeralaNews #Darshitha