Murder Case | ഷാരോൺ വധക്കേസിലെ അന്തർ നാടകങ്ങൾ, സ്ത്രീപക്ഷവാദങ്ങൾ ഗ്രീഷ്മയെ തൂക്കുകയറിൽ നിന്നും മോചിപ്പിക്കുമോ?


● ഗ്രീഷ്മ ഷാരോണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഷാരോൺ പിൻമാറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ്റെ വാദങ്ങളിൽ നിന്നും വ്യക്തമാണ്.
● ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു.
● തനിക്ക് കിട്ടാത്തത് വെറേആര്‍ക്കും കിട്ടണ്ടായെന്ന് ഷാരോണ്‍ പറഞ്ഞിരുന്നുവെന്നാണ് ഗ്രീഷ്മ പറയുന്നത്.
● ഗ്രീഷ്മയ്ക്ക് ഹൈക്കോടതിയിൽ അപീലിനുള്ള അവസരം ഉണ്ടാകുമെന്നും നിയമവിദഗ്ദ്ധർ പറയുന്നു.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) കേരളമാകെ കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിക്കാൻ കാരണമായത് മാധ്യമങ്ങൾ നടത്തിയ അന്വേഷണ റിപ്പോർട്ടുകളെന്ന് വിലയിരുത്തൽ. പ്രതിക്ക് കടുത്ത ശിക്ഷ നൽകാൻ നെയ്യാറ്റിൻകര കോടതി ജഡ്ജിനെ പ്രേരിപിച്ചത് കേസിനെ ചുറ്റിപറ്റി ഏറെക്കാലമായി ഉയർന്ന വാർത്ത വിസ്ഫോടനമാണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.
അപൂർവങ്ങളിൽ അപൂർവ്വമെന്ന് വിലയിരുത്തപ്പെടാവുന്നതല്ല ഷാരോൺ വധക്കേസ് എന്ന് പറയുന്നവരുണ്ട്. ഷാരോണുമായി അകൽച്ചയുണ്ടായതിനെ തുടർന്ന് മാനസികമായി വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു ഗ്രീഷ്മ. എന്നാൽ ഷാരോൺ അതിന് തയ്യാറായില്ല. ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെങ്കിലും വഷളായ പ്രണയബന്ധത്തിൻ്റെ ഇരയായി ഏതെങ്കിലും ഒരാൾക്ക് ജീവിതം ബലിയർപ്പിക്കേണ്ടിവരുമെന്ന കാര്യം ഉറപ്പായിരുന്നു.
താൻ പ്രണയപ്പകയുടെ ഇരയായി മാറുമെന്ന് മുൻകൂട്ടി കണ്ട ഗ്രീഷ്മ ഷാരോണുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പലതവണ ശ്രമിച്ചിരുന്നു. ഗ്രീഷ്മ ഷാരോണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഷാരോൺ പിൻമാറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ്റെ വാദങ്ങളിൽ നിന്നും വ്യക്തമാണ്. ഷാരോൺ കിടപ്പുമുറിയിൽ നിന്നുള്ള വീഡിയോ രഹസ്യമായി എടുത്തത് എന്തിനെന്ന് ചോദിച്ച പ്രതിഭാഗം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ ഷാരോൺ ഫോണിൽ സൂക്ഷിച്ചുവെന്നും ചൂണ്ടിക്കാണിച്ചു.
ഈ ബന്ധത്തിൽ നിന്ന് ഗ്രീഷ്മയെ പുറത്തു വിടാൻ ഷാരോൺ തയ്യാറായിരുന്നില്ല. വിവിധ ഇടങ്ങളിൽ കൊണ്ടുപോയി വീഡിയോയെടുത്ത് ഷാരോൺ സൂക്ഷിച്ചു. ഗ്രീഷ്മ ഒരു ചിത്രം പോലും സൂക്ഷിച്ചിരുന്നില്ല. തനിക്ക് കിട്ടാത്തത് ആർക്കും കിട്ടരുതെന്ന് ഷാരോൺ ഉറപ്പിച്ചിരുന്നു. ഷാരോൺ നഗ്ന ചിത്രങ്ങൾ കാണിച്ച് ഗ്രീഷ്മയെ മുൾമുനയിൽ നിർത്തുകയായിരുന്നു. ഒരു പെൺകുട്ടിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു ഷാരോണിന്റെ പെരുമാറ്റമെന്നും അതുകൊണ്ടാണ് കുറ്റകൃത്യത്തിന് മുതിരേണ്ടി വന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ തയ്യാറാക്കിയ പ്ലാനായിരുന്നില്ല കൊലപാതകം. ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. പരമാവധി നൽകാൻ കഴിയുന്നത് ജീവപര്യന്തമാണെന്നും 10 വർഷമായി കുറയ്‌ക്കേണ്ട ഇളവ് ഈ സംഭവത്തിൽ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചത് അധിക ശിക്ഷയാണെന്ന വാദവുമായി മുൻ ഹൈകോടതി ജഡ്‌ജ് കമാൽ പാഷ രംഗത്തുവന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഷാരോണിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവെച്ചതാണ് കഷായമെന്ന് ഗ്രീഷ്മ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇനി തന്നെ ഉപദ്രവിച്ചാൽ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ കഷായമാണെന്ന് അവള്‍ പറയുകയായിരുന്നു. അങ്ങനെ അവൻ എടുത്തു കുടിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴിയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. തനിക്ക് കിട്ടാത്തത് വെറേആര്‍ക്കും കിട്ടണ്ടായെന്ന് ഷാരോണ്‍ പറഞ്ഞിരുന്നുവെന്നാണ് ഗ്രീഷ്മ പറയുന്നത്. ഒരു നിവൃത്തിയുമില്ലാതെയാണ് ഇത് ചെയ്തത്. അത് ശരിയാണെന്ന് പറയുന്നില്ല. കുറ്റകൃത്യം തന്നെയാണ്. എന്നാൽ, അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസല്ലെന്നും കമാൽ പാഷ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹൈക്കോടതിയിൽ അപ്പീലിന് പോയാൽ വധശിക്ഷ ലഘുകരിക്കപ്പെടുമെന്നും സ്ഥിരം കുറ്റവാളിയല്ലാത്തത് ഗ്രീഷ്മയ്ക്ക് അനുകൂലമാകുമെന്നാണ് മറ്റു നിയമവിദഗ്ദ്ധരുടെ അഭിപ്രായം. പ്രതിയുടെ പ്രായം, വിദ്യാഭ്യാസം, ലിംഗപദവി തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ചേക്കാം. കൂടത്തായി കൂട്ട കൊലപാതകകേസിലെ പ്രതി ജോളിയെപ്പോലെയോ ജയിലിൽ ആത്മഹത്യ ചെയ്ത പിണറായി സൗമ്യയെപ്പോലയോയല്ല ഗ്രീഷ്മ. അതുകൊണ്ടുതന്നെ നീതിപീഠത്തിൽ നിന്നും തൂക്കു കയറിൽ നിന്നുള്ള ഇളവ് തേടി ഗ്രീഷ്മയ്ക്ക് മേൽ കോടതിയിൽ അപ്പിലിന് പോകാൻ ഇനിയും സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റിൽ പങ്കുവെക്കൂ. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക.
The death penalty for Greshma in the Sharon murder case has sparked debates, with gender-based arguments and her social background being considered for potential appeal.
#SharonMurderCase #Greshma #DeathPenalty #LegalDebate #GenderIssues #KeralaNews