കോടികൾ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് പ്രതികൾ പിടിയിൽ


● അക്വാമറൈൻ എന്ന രത്നക്കല്ലാണ് മോഷ്ടിക്കപ്പെട്ടത്.
● രത്നം വാങ്ങാനെത്തിയ സംഘം ബാഗ് തട്ടിയെടുക്കുകയായിരുന്നു.
● തളിപ്പറമ്പ് പോലീസാണ് അന്വേഷണം നടത്തുന്നത്.
● രത്നക്കല്ലുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കണ്ണൂർ: (KVARTHA) തളിപ്പറമ്പിൽ കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ ചെറുകുന്ന് സ്വദേശികളായ രണ്ടംഗസംഘം പോലീസിൻ്റെ പിടിയിലായി. ചെറുകുന്ന് തെക്കുമ്പാട്ടെ എം കലേഷ് (36), ചെറുകുന്ന് ആയിരം തെങ്ങിലെ പി പി രാഹുൽ (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2023 ജനുവരി 7നാണ് സംഭവം നടന്നത്.

പാലകുളങ്ങര തുമ്പിയോടൻ വീട്ടിൽ കൃഷ്ണൻ (70) എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കം വരുന്ന അക്വാമറൈൻ എന്ന പേരിലുള്ള രത്നക്കല്ലും അതിന്റെ ജിയോളജിക്കൽ സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന ബാഗാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. 45 വർഷമായി കൃഷ്ണൻ കൈവശം വെച്ചുവരുന്ന ഈ രത്നക്കല്ല് വാങ്ങാനായി മാസങ്ങളായി ബന്ധപ്പെട്ടുവരുന്ന മയ്യിൽ സ്വദേശി ബിജു പറഞ്ഞതനുസരിച്ച് ജനുവരി 7ന് രാവിലെ 11.10ന് രത്നക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാർക്കിങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്ണൻ. ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി.
നേരത്തെ ഒരു ജ്വല്ലറി ഉടമ ഒരുകോടി രൂപ വിലവരുന്ന രത്നക്കല്ല് കൂടിയ വിലക്ക് താൻ വിൽപന നടത്തിത്തരാമെന്ന് ബിജു എന്നയാൾ കൃഷ്ണന് വാക്ക് നൽകിയിരുന്നുവത്രേ. തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. തൊണ്ടിമുതലായ രത്നക്കല്ലുകൾ ഇതുവരെ കിട്ടിയിട്ടില്ല. രത്നങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
കേരളത്തിൽ ഇത്തരം മോഷണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Two arrested for stealing a valuable gemstone in Kannur.
#Kannur #Crime #KeralaCrime #GemstoneTheft #PoliceArrest #Thaliparamba